
ഇന്ത്യൻ കോർപ്പറേറ്റുകളിൽ പ്രമുഖ സ്ഥാനത്താണ് ഇപ്പോൾ അദാനി ഗ്രൂപ്പുള്ളത്. ഫ്ലാഗ് ഷിപ്പ് കമ്പനി അദാനി എന്റർപ്രൈസസ് അടക്കം പല മേഖലകളിലുള്ള ബിസിനസ് സ്ഥാപനങ്ങൾ അവർക്കുണ്ട്. പോർട്ട് മാനെജ്മെന്റ്, വൈദ്യുതി ഉത്പാദനം- വിതരണം, പാരമ്പര്യേതര വൈദ്യുതി, ഖനി, വിമാനത്താവളം നടത്തിപ്പ്, പ്രകൃതി വാതകം, ഭക്ഷ്യസംസ്കരണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി അവരുടെ മേഖലകൾ വിശാലമാണ്. പതിനായിരക്കണക്കിനാളുകൾക്കാണ് അവർ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കിയിട്ടുള്ളത്. 2021 ഏപ്രിലിലാണ് അദാനി ഗ്രൂപ്പ് വിപണി മൂല്യം 100 ബില്യൻ ഡോളർ കടക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ഗ്രൂപ്പായത്. 2022 ഏപ്രിലിൽ അത് 200 ബില്യൻ ഡോളറായി ഉയർന്നു. ടാറ്റ ഗ്രൂപ്പിനും റിലയൻസ് ഇൻഡസ്ട്രീസിനും ശേഷം ഈ നേട്ടത്തിലെത്തുന്നത് അദാനിയാണ്. 2022 നവംബറിൽ അദാനി ഗ്രൂപ്പ് വിപണി മൂല്യത്തിൽ ടാറ്റയെ പിന്തള്ളി- 280 ബില്യൻ ഡോളറിലെത്തിയപ്പോൾ. രാജ്യത്തെ കൽക്കരി വ്യാപാരത്തിന്റെ നല്ല പങ്കും അദാനിയുടേതാണ്. ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി മൂന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമെത്തിയതാണ്. ഷോർട്ട് സെല്ലർമാരും യുഎസിൽ നിന്നുള്ള റിസർച്ച് സ്ഥാപനവുമായ ഹിൻഡെൻബർഗ് ഇപ്പോൾ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ എത്രമാത്രം ഗൗരവത്തോടെ കാണേണ്ടതാണെന്ന് ഇതിൽ നിന്നു വ്യക്തമാവുന്നുണ്ടല്ലോ.
അദാനി ഗ്രൂപ്പ് ഓഹരി മൂല്യം പെരുപ്പിച്ചു കാണിക്കുന്നതടക്കം ക്രമക്കേടുകൾ നടത്തിയെന്ന് ഹിൻഡെൻബർഗ് ആരോപിക്കുമ്പോൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ മൊത്തം ചിത്രത്തിലാണ് ആശങ്കകൾ ഉയരുന്നത്. ഇതിൽ എത്രയും വേഗം വ്യക്തത വരുത്തേണ്ടത് അനിവാര്യമാണ്. കോടിക്കണക്കിനു നിക്ഷേപകരുടെ അടക്കം ആശങ്കകൾ ബന്ധപ്പെട്ടവർ കാണേണ്ടതുണ്ട്. റിസർവ് ബാങ്കും സെബിയും വിശദമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നു പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. വ്യവസായ മന്ത്രാലയവും മറ്റു സർക്കാർ സംവിധാനങ്ങളും ആവശ്യമായ എല്ലാ പരിശോധനകളും നടത്തണം.
അദാനി ഗ്രൂപ്പ് അവകാശപ്പെടുന്നതു പോലെ അവരുടെ വളർച്ച അട്ടിമറിക്കാനുള്ള പദ്ധതിയാണ് ഹിൻഡെൻബർഗിന്റേതെങ്കിൽ അതു കണ്ടെത്തി എല്ലാവരെയും ബോധ്യപ്പെടുത്തേണ്ടതുണ്ട്. തെളിവില്ലാതെയും ദുഷ്ടലാക്കോടെയും ഏകപക്ഷീയമായുമാണ് ഹിൻഡെൻബർഗ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നതെന്ന് അദാനി ആരോപിച്ചിട്ടുണ്ടല്ലോ. അദാനിയുടെ ഓഹരി വിൽപ്പന അട്ടിമറിക്കാനുള്ള ബോധപൂർവമായ നീക്കമാണു വിദേശ സ്ഥാപനം നടത്തുന്നതെങ്കിൽ അതു ചെറിയ കുറ്റമൊന്നുമല്ല. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ എഫ്പിഒയ്ക്കാണ് അദാനി എന്റർപ്രൈസസ് തുടക്കമിട്ടിരിക്കുന്നത്. അതിനാൽ റിപ്പോർട്ട് പുറത്തുവന്ന സമയം വച്ചു തന്നെ സംശയങ്ങൾ ഉയരാവുന്നതാണ്.
ഒരു കള്ള റിപ്പോർട്ടിന്റെ പേരിലാണ് ഓഹരി വിപണി ഇങ്ങനെ ഇടിഞ്ഞു വീഴുന്നതെങ്കിൽ വസ്തുതകൾ വ്യക്തമാക്കി അതിന് അതിവേഗം തടയിടേണ്ടതുണ്ട്. കാരണം കോടിക്കണക്കിനു സാധാരണക്കാരായ നിക്ഷേപകരുടെ പണമാണു നഷ്ടപ്പെടുന്നത്. രണ്ടു ദിവസത്തെ വ്യാപാരത്തിനിടെ നാലു ലക്ഷം കോടിയിലേറെ രൂപയുടെ മൂല്യത്തകർച്ചയാണ് അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനികൾക്കുണ്ടായത്. ഗ്രൂപ്പിന്റെ ഓഹരി മൂല്യം 20 ശതമാനത്തോളം ഇടിഞ്ഞു. ഈ രീതിയിലുള്ള തകർച്ച നിക്ഷേപകരെ എങ്ങനെ ബാധിക്കുമെന്ന് ഊഹിക്കാവുന്നതാണ്. അതിസമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തു നിന്ന് അദാനി ഏഴാം സ്ഥാനത്തേക്ക് ഇറങ്ങിയത് ഹിൻഡെൻബർഗ് റിപ്പോർട്ട് വന്നു മണിക്കൂറുകൾക്കുള്ളിലാണ്.
കോടിക്കണക്കിനു നിക്ഷേപകരുടെ പണമാണ് ബാങ്കുകൾ അദാനി ഗ്രൂപ്പിനു നൽകിയിരിക്കുന്നത് എന്നതും അതുപോലെ പ്രധാനമാണ്. പൊതുമേഖലാ ബാങ്കുകളിൽ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എത്രയോ കോടികൾ വായ്പയെടുത്തിട്ടുണ്ടാവും അദാനി ഗ്രൂപ്പ്. അദാനിയോടൊത്ത് സർക്കാർ- പൊതുമേഖലാ സ്ഥാപനങ്ങൾ നിക്ഷേപം നടത്തിയിട്ടുണ്ട്. അതിനെന്തു സംഭവിക്കും, സാമ്പത്തിക വ്യവസ്ഥയെ എങ്ങനെ ബാധിക്കും എന്നൊക്കെയുള്ള ആശങ്കകൾ ഉയരാതെ നോക്കേണ്ടതുണ്ട്. ലാഭം ലാക്കാക്കിയുള്ള ഷോർട്ട് സെല്ലർമാരുടെ കെട്ടിച്ചമച്ച ആരോപണങ്ങളാണ് എല്ലാം എന്നു നിക്ഷേപകരെ ബോധ്യപ്പെടുത്താൻ അദാനിക്കു കഴിയുമോയെന്നതും വരും ദിവസങ്ങളിൽ പ്രധാനമാണ്. ഓഹരി വിപണിയിലും വ്യവസായ മേഖലയിലും ഇനിയും വലിയ കാർമേഘങ്ങൾ ഉരുണ്ടുകൂടാതെ എല്ലാം അതിവേഗം പെയ്തൊഴിയട്ടെ.