സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ ഒരിക്കൽക്കൂടി തിരുവനന്തപുരം മേഖല രാജ്യത്ത് ഏറ്റവും മികച്ച വിജയം നേടിയിരിക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ തിളക്കമാർന്ന പ്രകടനം ആവർത്തിക്കപ്പെടുന്നത് അഭിമാനകരമായ കാര്യം തന്നെ. ഈ വിജയം നേടിയെടുത്ത മുഴുവൻ വിദ്യാർഥികളും അവരുടെ അധ്യാപകരും മാതാപിതാക്കളും ബന്ധപ്പെട്ട എല്ലാവരും അഭിനന്ദനം അർഹിക്കുന്നു. പിന്നാലെ പുറത്തുവരാനിരിക്കുന്ന സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു ഫലങ്ങളും പതിവുപോലെ തിളക്കമുള്ളതാവുമെന്നു കരുതാം.
പന്ത്രണ്ടാം ക്ലാസിൽ സിബിഎസ്ഇയുടെ അഖിലേന്ത്യാ വിജയം 87.33 ശതമാനമാണ്. കഴിഞ്ഞ വർഷത്തെക്കാൾ 5.38 ശതമാനം കുറവ്. 92.71 ശതമാനം വിദ്യാർഥികൾ കഴിഞ്ഞ വർഷം വിജയിച്ചിരുന്നു. ദേശീയ തലത്തിൽ വിജയ ശതമാനത്തിൽ ഇത്രയും കുറവുണ്ടായപ്പോഴാണ് കേരളത്തിലെ കുട്ടികൾ 99.91 ശതമാനം വിജയം കൈവരിച്ചത്. രണ്ടാം സ്ഥാനത്ത് 98 ശതമാനത്തിലേറെ വിജയം നേടിയ ബംഗളൂരു മേഖലയാണ്. 97 ശതമാനത്തിലേറെ വിജയത്തോടെ ചെന്നൈ മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷം 98.83 ശതമാനം വിജയത്തോടെയാണ് തിരുവനന്തപുരം മേഖല ഒന്നാം സ്ഥാനത്ത് എത്തിയിരുന്നത്. ബംഗളൂരു 98.16 ശതമാനവും ചെന്നൈ 97.79 ശതമാനവും വിജയമാണ് അന്നു നേടിയത്. ദേശീയ തലത്തിലെ വിജയ ശതമാനം കുറഞ്ഞപ്പോഴും കേരളം കഴിഞ്ഞ വർഷത്തെക്കാൾ മികച്ച ഫലം സ്വന്തമാക്കി എന്നതു ശ്രദ്ധേയമാണ്.
കൊവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് കഴിഞ്ഞവർഷം അക്കാഡമിക് സെഷൻ രണ്ടായി വിഭജിച്ചിരുന്നു. ഇത്തവണ ഒരൊറ്റ ടേമായി പഴയ രീതിയിലേക്കു തിരിച്ചുവന്നിട്ടുണ്ട്. അതിനാൽ തന്നെ കഴിഞ്ഞ വർഷത്തെ വിജയ ശതമാനവുമായി താരതമ്യം പ്രസക്തമല്ലെന്നാണ് സിബിഎസ്ഇ അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. കൊവിഡിനു മുൻപുള്ള വർഷം, അതായത് 2019ൽ 83.40 ശതമാനമായിരുന്നു ദേശീയ തലത്തിലെ പന്ത്രണ്ടാം ക്ലാസ് വിജയം. അതിനെക്കാൾ മെച്ചമാണ് ഇക്കുറി ദേശീയ വിജയ ശതമാനമെന്ന് അധികൃതർ വിശദീകരിക്കുന്നുണ്ട്. പത്താം ക്ലാസിലും ദേശീയ തലത്തിലെ വിജയത്തിൽ നേരിയ കുറവുണ്ട്. ഇക്കുറി 93.12 ശതമാനം. കഴിഞ്ഞ വർഷത്തെക്കാൾ 1.28 ശതമാനം കുറവാണിത്. ഇതിലും കേരളത്തിനാണ് ഏറ്റവും മികച്ച വിജയമുള്ളത്.
പന്ത്രണ്ടാം ക്ലാസിലെ മികച്ച പ്രകടനം ഉപരിപഠനത്തിനു സീറ്റിനു വേണ്ടിയുള്ള മത്സരം കൂടുതൽ കടുപ്പിക്കാനും സാധ്യതയുണ്ട്. ഡിഗ്രിക്കും ഡിപ്ലോമയ്ക്കുമൊക്കെയായി ഉപരിപഠനത്തിനെത്തുന്ന വിദ്യാർഥികൾക്ക് അവർ ആഗ്രഹിക്കുന്ന കോഴ്സിൽ ചേർന്നു പഠിക്കാൻ അവസരമുണ്ടാവുക എന്നതു പ്രധാനമാണ്. വിദ്യാർഥികളുടെ താത്പര്യങ്ങൾക്കനുസരിച്ച് ഉപരിപഠനം സാധ്യമാകുമ്പോഴാണ് അവരുടെ അക്കാഡമിക് മികവ് പരമാവധി പുറത്തെടുക്കാൻ കഴിയുക. താത്പര്യമില്ലാത്ത കോഴ്സുകൾ മറ്റൊരു മാർഗവുമില്ല എന്ന നിലയിൽ തെരഞ്ഞെടുത്തു പഠിക്കേണ്ടിവരുന്ന സാഹചര്യം എത്രമാത്രം ഒഴിവാക്കാൻ കഴിയുന്നോ അത്രയും നല്ലത്. ആഗ്രഹിക്കുന്ന കോഴ്സുകൾ പഠിക്കാൻ കേരളത്തിൽ തന്നെ അവസരമൊരുക്കിയാൽ സംസ്ഥാനത്തിനു പുറത്തേക്കുള്ള ഒഴുക്ക് കുറെയൊക്കെ നിയന്ത്രിക്കാനാവും. പുതിയ വിഷയങ്ങളും പുതിയ കോഴ്സുകളും ഇഷ്ടപ്പെടുന്നവരെ മുന്നിൽക്കണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയിൽ എന്തൊക്കെ മാറ്റങ്ങളാണ് ആവശ്യമെന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.
മുൻപ് ആവശ്യക്കാർ ഏറെയുണ്ടായിരുന്ന പല കോഴ്സുകൾക്കും ഇപ്പോൾ ഡിമാൻഡ് കുറയുന്നുണ്ട്. സ്വകാര്യ, സ്വാശ്രയ കോളെജുകളിൽ ലക്ഷങ്ങൾ മുടക്കി പരമ്പരാഗത എന്ജിനീയറിങ് ശാഖകളിൽ പഠിക്കാൻ താത്പര്യം കുറഞ്ഞുവരുന്നതായാണ് സമീപകാലത്ത് കണ്ടുവരുന്നത്. അതേസമയം പുതിയ ശാഖകളിലെ പഠനത്തിന് അവസരം ഉറ്റുനോക്കുന്നവർ ഏറുകയാണ്. ഇത്തരം കോഴ്സുകൾ സംസ്ഥാനത്തു കുറയുന്നത് പുറത്തേക്കു നോക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നു. സർക്കാർ കോളെജുകളിൽ കുറഞ്ഞ ഫീസിൽ ആധുനിക കാലത്തിന് ഇണങ്ങിയ പുത്തൻ കോഴ്സുകൾ ആരംഭിച്ചാൽ എത്രയോ വിദ്യാർഥികൾക്കാണ് ഉപകാരപ്രദമാവുക. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ വിദ്യാർഥികളുടെ ഉപരിപഠന അഭിരുചിയിൽ വന്നിട്ടുള്ള മാറ്റങ്ങൾ സർക്കാർ അറിയണം. വിദ്യാർഥി കേന്ദ്രീകൃത കാഴ്ചപ്പാടോടെയുള്ള സമഗ്ര പരിഷ്കരണമാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുകയെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ട്. കെട്ടിട നിർമാണം അടക്കം അടിസ്ഥാന സൗകര്യ വികസനം മാത്രമല്ല ഈ പരിഷ്കരണത്തിൽ ആവശ്യമായിട്ടുള്ളത്. വിദ്യാർഥികൾക്ക് താത്പര്യമുള്ള കോഴ്സുകളിൽ ആവശ്യത്തിനു സീറ്റുണ്ടാവുക വളരെ നിർണായകമാണ്.