മാതൃകയാവുന്ന മലയാള സിനിമ
സമീപകാലത്തെ ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരിൽ ഒരാളാണു ലിജോ ജോസ് പല്ലിശ്ശേരിയെന്നു വ്യക്തമാക്കുന്നതാണ് "നൻപകൽ നേരത്ത് മയക്കം' എന്ന സിനിമയെന്ന് നേരത്തേ തന്നെ അഭിപ്രായമുയർന്നിരുന്നതാണ്. കഴിഞ്ഞ വർഷം അവസാനം തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ഈ ചിത്രം പ്രദർശനത്തിനെത്തിയപ്പോൾ ലിജോ ജോസിന്റെ സംവിധാന മികവും മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയപാടവവും വലിയ തോതിലുള്ള പ്രശംസയ്ക്കു വിധേയമായിരുന്നു. പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിനുള്ള പുരസ്കാരവും ഈ സിനിമയ്ക്കായിരുന്നു. ഇപ്പോൾ അമ്പത്തിമൂന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിച്ചപ്പോഴും ഈ ചിത്രം അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. മികച്ച ചിത്രമായി "നൻപകൽ നേരത്ത് മയക്കം' തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ചിത്രത്തിലെ അഭിനയം മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരവും നേടിക്കൊടുത്തിരിക്കുന്നു.
"ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബൻ മികച്ച നടനുള്ള പുരസ്കാരത്തിനു മമ്മൂട്ടിയോടു മത്സരിക്കുന്നു എന്നൊക്കെ നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. കുഞ്ചാക്കോ ബോബനും അപ്പൻ എന്ന ചിത്രത്തിലെ അഭിനയത്തിന് അലൻസിയറും പ്രത്യേക ജൂറി പരാമർശം നേടിയിരിക്കുകയാണ്. മികച്ച ജനപ്രിയ ചിത്രമായ "ന്നാ താൻ കേസ് കൊട്' മികച്ച സ്വഭാവ നടൻ, തിരക്കഥാകൃത്ത്, സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം), കലാസംവിധായകൻ, ശബ്ദമിശ്രണം തുടങ്ങിയ വിഭാഗങ്ങളിലുള്ള അവാർഡുകളും വാരിക്കൂട്ടിയിരിക്കുന്നു. പ്രത്യേക ജൂറി പുരസ്കാരം അടക്കം ഏഴ് അവാർഡുകൾ ഈ ചിത്രത്തിന്റെ ശിൽപ്പികൾക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. ഏറെ ചർച്ചയും വിവാദവും ഉയർത്തിയാണ് ഈ സിനിമ തീയെറ്റുകളിലെത്തിയിരുന്നത്. റോഡിലെ കുഴികളെ ചുറ്റിപ്പറ്റിയുള്ള സിനിമ വിവാദമായത് അതിന്റെ പ്രമോഷന് ഉപയോഗിച്ച പരസ്യവും റോഡിലെ കുഴികളുമായി ബന്ധപ്പെടുത്തിയതിലൂടെയാണ്. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം രസകരമായി സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ അവതരിപ്പിച്ചു. അവാർഡ് ജൂറി ഈ ചിത്രത്തെ അതിന്റെ മുഴുവൻ മൂല്യത്തോടെയും അംഗീകരിച്ചിരിക്കുന്നു.
തിരുവനന്തപുരത്തെ കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം നേടിയത് മഹേഷ് നാരായണന് സംവിധാനം ചെയ്ത "അറിയിപ്പ്' ആയിരുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സംവിധായകനായി മഹേഷ് നാരായണൻ തെരഞ്ഞെടുക്കപ്പെട്ടതും "അറിയിപ്പി'ലൂടെയാണ്. കുഞ്ചാക്കോ ബോബൻ നായകനായുള്ള ഈ ചിത്രം ലൊക്കാർണോ ചലച്ചിത്ര മേളയിൽ അടക്കം പല രാജ്യാന്തര മേളകളിലും പ്രദർശിപ്പിച്ചിരുന്നു. അഭിനയ മികവിന് ആറാമതാണ് മമ്മൂട്ടിയെ സംസ്ഥാന അവാർഡ് തേടിയെത്തുന്നതെങ്കിൽ രേഖ എന്ന ചിത്രത്തിലൂടെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട വിൻസി അലോഷ്യസിന് ഇതു കന്നി പുരസ്കാരമാണ്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടി ചലച്ചിത്ര രംഗത്തെത്തിയ വിൻസിക്ക് സിനിമയിൽ കൂടുതൽ ആത്മവിശ്വാസം പകരുന്നതാണ് സംസ്ഥാന ബഹുമതി. മികച്ച സംഗീത സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട എം. ജയചന്ദ്രൻ, ഗാനരചയിതാവ് റഫീഖ് അഹമ്മദ്, ഗായകൻ കപിൽ കബിലൻ, ഗായിക മൃദുല വാരിയർ തുടങ്ങി പുരസ്കാരം നേടിയ മുഴുവൻ ചലച്ചിത്ര പ്രവർത്തകരും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഇവരുടെയൊക്കെ സംഭാവനകൾ മലയാള സിനിമയ്ക്ക് ഇനിയും വിലപ്പെട്ട നിധികളായി മാറട്ടെ.
പ്രമുഖ ചലച്ചിത്രകാരൻ ഗൗതം ഘോഷ് അധ്യക്ഷനായ അവാർഡ് നിർണയ ജൂറി പുരസ്കാര നിർണയവുമായി ബന്ധപ്പെട്ടു ചൂണ്ടിക്കാണിക്കുന്ന വസ്തുതകൾ സംസ്ഥാന സിനിമയ്ക്ക് അഭിമാനകരമാണ്. ഇതര ഭാഷാ ചിത്രങ്ങൾക്കു മാതൃകയാകുന്ന നിരവധി സിനിമാ നിർമിതികൾ മലയാളത്തിൽ നിന്നുണ്ടാകുന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടിട്ടുണ്ട്. പുതിയ കഥാകഥന രീതികളും ആവിഷ്കാരത്തിലെ പുതുമകളും ഘടനാപരമായ മാറ്റങ്ങളും സാങ്കേതികതയുടെ സങ്കലനങ്ങളും വിസ്മയകരമായ വിധം മലയാള സിനിമയെ സമ്പന്നമാക്കുന്നതായാണ് അവർ നിരീക്ഷിക്കുന്നത്. മത്സരത്തിനെത്തിയ ചിത്രങ്ങളുടെ എണ്ണത്തിൽ തന്നെ റെക്കോഡായിരുന്നു ഇത്തവണ- 154 ചിത്രങ്ങൾ. ഇവയുടെ കലാമൂല്യം നിർണയിക്കുമ്പോൾ കടുത്ത മത്സരം തന്നെയാണു പല ചിത്രങ്ങളും തമ്മിലുണ്ടായത്. കൊവിഡ് ബാധിച്ച 2020ൽ 80 ചിത്രങ്ങൾ മാത്രമാണു മത്സരത്തിനുണ്ടായിരുന്നത്. 2021ൽ 142 ചിത്രങ്ങളായി. ഇപ്പോൾ വീണ്ടും വർധിച്ചിരിക്കുന്നു. കൊവിഡാനന്തര കാലഘട്ടത്തിൽ മലയാള സിനിമ വീണ്ടും ശക്തിപ്രാപിക്കുകയാണ്.
ഭിന്ന സ്വഭാവമുള്ള നിരവധി സിനിമകൾ മലയാളത്തിൽ ഉണ്ടാവുന്നുണ്ടെന്ന് ഗൗതം ഘോഷ് പറഞ്ഞതായി ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് വ്യക്തമാക്കുകയുണ്ടായി. തിരിച്ചുവിളിക്കപ്പെട്ടവ ഉൾപ്പെടെ 40 സിനിമകൾ അവസാനഘട്ട വിധിനിർണയത്തിനെത്തിയെന്നും പത്തൊമ്പതു നവ സംവിധായകർ ഒരുക്കിയ ചിത്രങ്ങൾ ഇതിലുൾപ്പെടുന്നുവെന്നും ജൂറി അറിയിക്കുമ്പോൾ അത് അഭിമാനകരം. നിരവധി നവ സംവിധായകർക്കും മറ്റു ചലച്ചിത്ര പ്രവർത്തകർക്കും മലയാള സിനിമയിൽ അവസരങ്ങൾ കൈവരുന്നുണ്ട്. അവരിൽ പലരും അതു ഫലപ്രദമായി വിനിയോഗിക്കുന്നുമുണ്ട് എന്നതു പ്രതീക്ഷ പകരുന്നതാണ്.