തെരഞ്ഞെടുപ്പു പ്രചാരണം മാതൃകാപരമാവണം

പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ കണ്ണൂരില്‍ നിന്നും ആലപ്പുഴയിൽ നിന്നുമൊക്കെ ഉയർന്ന വെല്ലുവിളികളാണു സിപിഎമ്മിനു തലവേദനയായത്
assembly election campaign kerala

തെരഞ്ഞെടുപ്പു പ്രചാരണം മാതൃകാപരമാവണം

file image

Updated on

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണച്ചൂടിലേക്കു കടക്കുകയാണു കേരളം. സ്ഥാനാർഥി നിർണയമെന്ന വലിയ കടമ്പ ഏറെ കോലാഹലങ്ങളോടെയാണു പ്രമുഖ കക്ഷികൾ പൂർത്തിയാക്കിയത്. പ്രത്യേകിച്ചു കോൺഗ്രസിനുള്ളിൽ ഏതാനും ദിവസങ്ങളിൽ പ്രകടമായ തർക്കങ്ങളും അതു പ്രവർത്തകരിലുണ്ടാക്കിയ നിരാശയും ചെറുതൊന്നുമായിരുന്നില്ല. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാൽ 24 മണിക്കൂറിനകം യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അവകാശപ്പെട്ടിരുന്നതാണ്. പക്ഷേ, തർക്കങ്ങളിൽ പെട്ട് എത്രയോ മണിക്കൂറുകളാണു പാർട്ടി വലഞ്ഞത്. സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിൽ ഇതൊക്കെ പതിവാണെന്നു ചിലർ ആശ്വസിക്കുന്നുണ്ടാവാം. അപ്പോഴും പത്തു വർഷം പ്രതിപക്ഷത്തിരുന്ന ശേഷം വരുന്ന നിർണായകമായ ഒരു തെരഞ്ഞെടുപ്പിൽ തർക്കങ്ങൾ അവസാന മുഹൂർത്തത്തിലേക്കു നീട്ടിവയ്ക്കേണ്ടിയിരുന്നോ എന്ന ചോദ്യം നിരവധി കോൺഗ്രസുകാർ ഉയർത്തുന്നുണ്ട്. എന്തായാലും കെ. സുധാകരൻ അടക്കം അസംതൃപ്തരായ പലരെയും ഒപ്പം നിർത്താൻ പാർട്ടിക്കിപ്പോൾ കഴിയുന്നു എന്നത് അത്രയും ആശ്വാസകരം. ഇനിയുള്ള ദിവസങ്ങളിൽ നേതാക്കൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങുക എന്നതാണ് ലക്ഷക്കണക്കിനു കോൺഗ്രസ് പ്രവർത്തകരെ ആവേശത്തിലേക്കു കൊണ്ടുവരാൻ പാർട്ടിക്ക് ആവശ്യമായിട്ടുള്ളത്.

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിലും ചില പ്രശ്നങ്ങളൊക്കെയുണ്ടായി. അബ്ദുറഹ്മാൻ രണ്ടത്താണിയെപ്പോലുള്ളവരെ അനുനയിച്ചിപ്പ് ഒപ്പം നിർത്താൻ ലീഗ് നേതൃത്വത്തിനും കഴിഞ്ഞിട്ടുണ്ട്. യുഡിഎഫിൽ മാത്രമല്ല എൽഡിഎഫിലും ബിജെപിയിലും ചില അസ്വാരസ്യങ്ങൾ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. പാർട്ടിക്കു ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങൾ എൻഡിഎ സഖ്യകക്ഷികൾക്കു വിട്ടുകൊടുത്തു എന്ന പരാതി ബിജെപിയിൽ പല നേതാക്കളും ഉയർത്തുകയുണ്ടായി. ഇങ്ങനെ വന്നതുമൂലം തങ്ങൾക്കു ലഭിക്കേണ്ട സീറ്റുകൾ മത്സരിക്കാൻ കിട്ടിയില്ല എന്നതിൽ അസംതൃപ്തിയുള്ള ബിജെപി നേതാക്കളുണ്ടത്രെ. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ തന്നെ സ്ഥാനാർഥികളെ പ്രഖ‍്യാപിച്ച സിപിഐയിലും പ്രശ്നങ്ങളില്ലാതില്ല. നാട്ടികയിൽ ഗീത ഗോപിയെ സ്ഥാനാർഥിയാക്കിയതിനെച്ചൊല്ലി ഇടഞ്ഞ സിറ്റിങ് എംഎൽഎ സി.സി. മുകുന്ദൻ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുകയാണ്.

പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ കണ്ണൂരില്‍ നിന്നും ആലപ്പുഴയിൽ നിന്നുമൊക്കെ ഉയർന്ന വെല്ലുവിളികളാണു സിപിഎമ്മിനു തലവേദനയായത്. ആലപ്പുഴയിൽ ജി. സുധാകരന്‍ ഉയർത്തുന്ന വെല്ലുവിളി സിപിഎമ്മിനു നേരിടേണ്ടതുണ്ട്. അമ്പലപ്പുഴയിലെ സുധാകരന്‍റെ സ്ഥാനാർഥിത്വം ജില്ലയിലെ അണികളുടെ ആവേശം ചോർത്തുന്നില്ലെന്നു സിപിഎമ്മിന് ഉറപ്പാക്കണം. സുധാകരനെപ്പോലെ തുറന്നുപറയാതെ അസംതൃപ്തി ഉള്ളിലൊതുക്കുന്ന പലരും സിപിഎമ്മിലുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കണ്ണൂരില്‍ പാർട്ടിക്കു വെല്ലുവിളി ഉയര്‍ത്തിയിട്ടുള്ള ജില്ലാ നേതാക്കളായ ടി.കെ. ഗോവിന്ദനെയും വി. കുഞ്ഞികൃഷ്ണനെയും തെരഞ്ഞെടുപ്പു കളത്തിൽ പാർട്ടിക്കു നേരിടേണ്ടതായിട്ടുണ്ട്. പാർട്ടിയുടെ ഇളകാത്ത കോട്ടകളിലാണ് ഇവർ ഭീഷണി ഉയർത്തുന്നത്. പയ്യന്നൂരിൽ കുഞ്ഞികൃഷ്ണന്‍റെയും തളിപ്പറമ്പിൽ ഗോവിന്ദന്‍റെയും സ്ഥാനാർഥിത്വം കണ്ണൂർ ജില്ലയിലെ മറ്റു മണ്ഡലങ്ങളിലും ചലനങ്ങളുണ്ടാക്കിയേക്കാം. രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാർഥിപ്പട്ടികകൾ എല്ലായ്പ്പോഴും എല്ലാവരെയും തൃപ്തിപ്പെടുത്തുന്നതാവണമെന്നില്ല. അസംതൃപ്തർ വിമതരായി രംഗത്തിറങ്ങുന്നത് അടക്കമുള്ള രാഷ്ട്രീയ നീക്കങ്ങൾ ഇതിനു മുൻപുള്ള തെരഞ്ഞെടുപ്പുകളിലും കണ്ടിട്ടുള്ളതാണ്. അടിയൊഴുക്കുകൾ ഏതൊക്കെ തരത്തിലാവും എന്നതും മുൻകൂട്ടി കാണാനാവില്ല.

ശക്തമായ തെരഞ്ഞെടുപ്പു പ്രചാരണത്തിലൂടെ തങ്ങളുടെ നിലപാടുകളും ആശയങ്ങളും ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനുള്ള ദിവസങ്ങളാണ് ഇനി എല്ലാ രാഷ്ട്രീയ കക്ഷികളുടെയും മുന്നിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അടക്കം ദേശീയ നേതാക്കളുടെ നീണ്ട നിര തന്നെ വരും ദിവസങ്ങളിൽ പ്രചാരണത്തിനു കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അടക്കം സംസ്ഥാന നേതാക്കളും പ്രചാരണ രംഗത്തു സജീവമാകും. സംസ്ഥാനമെമ്പാടും രാഷ്ട്രീയച്ചൂടിൽ തിളച്ചുമറിയും. ഈ ദിവസങ്ങളിൽ ഏറ്റവും മാതൃകാപരമായി രാഷ്ട്രീയ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് ഉറപ്പാക്കാൻ മുഴുവൻ പാർട്ടികളും നേതാക്കളും ശ്രമിക്കേണ്ടതാണ്. ഇല്ലാക്കഥകൾ മെനഞ്ഞും പരസ്പരം ചെളിവാരിയെറിഞ്ഞും വോട്ടുപിടിക്കാൻ ശ്രമിക്കുന്നതിനെക്കാൾ എത്രയോ അന്തസുള്ളതാണ് സ്വന്തം നിലപാടുകൾ ഉയർത്തിക്കാണിച്ചുകൊണ്ടുള്ള പ്രചാരണം. എല്ലാവർക്കും ഒരേ മാനദണ്ഡങ്ങൾ ബാധകമാക്കിയുള്ളതാണു പെരുമാറ്റച്ചട്ടങ്ങൾ. ഉത്തരവാദിത്വബോധത്തോടെ നീതിയുക്തമായി തെരഞ്ഞെടുപ്പു പ്രചാരണം നടക്കേണ്ടതുണ്ട്. സ്ഥാനാർഥികളുടെ സ്വകാര്യ ജീവിതത്തെ മോശമായി ചിത്രീകരിച്ചും വോട്ടർമാർക്കു കൈക്കൂലി നൽകിയും ഭീഷണിപ്പെടുത്തിയും ജാതിയുടെയും മതത്തിന്‍റെയും പേരിൽ സംഘർഷങ്ങളുണ്ടാക്കിയും ഒന്നുമല്ല വോട്ടു തേടേണ്ടത്. ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരേ പക്ഷഭേദമില്ലാതെ നടപടികളെടുക്കാൻ തെരഞ്ഞെടുപ്പു കമ്മിഷനും കഴിയണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com