കൃത്യമായ സന്ദേശം നൽകുന്ന കോടതി വിധി

ഗ്രീഷ്മക്കെതിരേ 48 സാഹചര്യ തെളിവുകളുണ്ടെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും കോടതി വ്യക്തമാക്കുന്നു.
Court ruling that sends the right message
കൃത്യമായ സന്ദേശം നൽകുന്ന കോടതി വിധി
Updated on

കേരള സമൂഹത്തെ ഞെട്ടിച്ച അതിക്രൂരമായ കൊലപാതക കേസിൽ ഇന്നലെ കോടതി വിധി പറഞ്ഞപ്പോൾ അത് ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരേ വ്യക്തമായ സന്ദേശം നൽകുന്നതായി. മനുഷ്യത്വം തൊട്ടുതീണ്ടാത്ത, ക്രൂരതയുടെ പര്യായങ്ങളായവർ മനുഷ്യജീവൻ കവരുന്നത് ഒട്ടും ചെറുതായി കാണാൻ സമൂഹത്തിനു കഴിയില്ല.

തങ്ങളുടെ സ്വാർഥ താത്പര്യങ്ങൾക്കു മുന്നിൽ മറ്റുള്ളവരുടെ ജീവനു പോലും യാതൊരു വിലയുമില്ല എന്നു കരുതുന്നവരുടെ മാനസികാവസ്ഥ അതിഭീകരമാണ്. ഈയൊരു മാനസികാവസ്ഥയെ ഒരുതരത്തിലും സഹായിക്കാൻ പാടില്ലാത്തതുമാണ്. അത്തരം കുറ്റവാളികൾക്കെതിരേ കോടതികൾ വിധിക്കുന്ന ശിക്ഷകളാണ് സമൂഹത്തിനു പൊതുവിൽ ആശ്വാസകരമായിട്ടുള്ളത്.

മെച്ചപ്പെട്ട മറ്റൊരു വിവാഹത്തിനായി പ്രണയത്തിലായിരുന്ന ഷാരോൺ രാജിനെ സ്നേഹം നടിച്ചു വീട്ടിലേക്കു വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ഗ്രീഷ്മയ്ക്ക് നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി വധശിക്ഷയാണു വിധിച്ചിരിക്കുന്നത്. തെളിവു നശിപ്പിച്ച മൂന്നാം പ്രതിയായ അമ്മാവൻ നിർമലകുമാരൻ നായർക്ക് മൂന്നു വർഷം തടവുശിക്ഷയും വിധിച്ചിട്ടുണ്ട്.

ഇരുപത്തിനാലുകാരിയായ ഗ്രീഷ്മക്കെതിരേ 48 സാഹചര്യ തെളിവുകളുണ്ടെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും കോടതി വ്യക്തമാക്കുന്നു. വിഷം അകത്തുചെന്ന ഷാരോൺ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ 11 ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണു മരിച്ചത്. മറ്റൊരാളുമായുള്ള വിവാഹബന്ധം ഉറപ്പായതോടെ ഷാരോണിനെ ഇല്ലാതാക്കാൻ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നുവെന്നാണു പ്രോസിക്യൂഷൻ വാദിച്ചത്. വിചാരണക്കോടതിയുടെ വിധിക്കെതിരേ അപ്പീൽ നൽകാൻ അവസരമുണ്ട്. ശിക്ഷ നടപ്പാക്കാൻ ഇനിയും നടപടികൾ ബാക്കിയാണ്. അപ്പോഴും സമൂഹത്തിനു വ്യക്തമായൊരു സന്ദേശമാണ് ഈ വിധി നൽകുന്നത്.x

മെച്ചപ്പെട്ട മറ്റൊരു വിവാഹത്തിനായി പ്രണയത്തിലായിരുന്ന ഷാരോൺ രാജിനെ സ്നേഹം നടിച്ചു വീട്ടിലേക്കു വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ഗ്രീഷ്മയ്ക്ക് നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി വധശിക്ഷയാണു വിധിച്ചിരിക്കുന്നത്. തെളിവു നശിപ്പിച്ച മൂന്നാം പ്രതിയായ അമ്മാവൻ നിർമലകുമാരൻ നായർക്ക് മൂന്നു വർഷം തടവുശിക്ഷയും വിധിച്ചിട്ടുണ്ട്.

ഇരുപത്തിനാലുകാരിയായ ഗ്രീഷ്മക്കെതിരേ 48 സാഹചര്യ തെളിവുകളുണ്ടെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും കോടതി വ്യക്തമാക്കുന്നു. വിഷം അകത്തുചെന്ന ഷാരോൺ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ 11 ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണു മരിച്ചത്. മറ്റൊരാളുമായുള്ള വിവാഹബന്ധം ഉറപ്പായതോടെ ഷാരോണിനെ ഇല്ലാതാക്കാൻ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നുവെന്നാണു പ്രോസിക്യൂഷൻ വാദിച്ചത്. വിചാരണക്കോടതിയുടെ വിധിക്കെതിരേ അപ്പീൽ നൽകാൻ അവസരമുണ്ട്. ശിക്ഷ നടപ്പാക്കാൻ ഇനിയും നടപടികൾ ബാക്കിയാണ്. അപ്പോഴും സമൂഹത്തിനു വ്യക്തമായൊരു സന്ദേശമാണ് ഈ വിധി നൽകുന്നത്.

ഈ കേസിലെ കേരള പൊലീസിന്‍റെ അന്വേഷണ മികവും എടുത്തുപറയേണ്ടതാണ്. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യത്തെളിവുകൾ കൃത്യമായി ഹാജരാക്കുന്നതിൽ പൊലീസ് വിജയിച്ചു. വെല്ലുവിളി നിറഞ്ഞ അന്വേഷണം പാളിച്ചകളില്ലാതെ നടപ്പാക്കാനായി. മാതൃകാപരമായ അന്വേഷണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് അവകാശപ്പെടാം. മാറിയ കാലത്തിനനുസരിച്ചുള്ള അതിസമർഥമായ അന്വേഷണം കേസിൽ നടന്നതായി കോടതി തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഡോക്റ്റർമാർ അടക്കം വിദഗ്ധരുടെ അഭിപ്രായവും കൊലപാതകമാണെന്നു തെളിയിക്കാൻ പൊലീസ് ശേഖരിച്ചു. ഭക്ഷ്യവിഷബാധയെന്ന നിലയിൽ ഒതുങ്ങിപ്പോവാതെ ഈ കേസ് തെളിയിക്കാൻ കഴിഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. പലവിധത്തിലുള്ള കൊലപാതകങ്ങൾ അടക്കം കുറ്റകൃത്യങ്ങൾ വല്ലാതെ പെരുകുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. മനുഷ്യജീവന് യാതൊരു വിലയും കൽപ്പിക്കാത്ത ചിലരുടെ ഞെട്ടിപ്പിക്കുന്ന ക്രൂര പ്രവൃത്തികൾ ജനങ്ങളെ ഭയപ്പെടുത്തുന്ന അവസ്ഥയുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരേ ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്നു നൽകേണ്ടത് പൊലീസും നിയമസംവിധാനങ്ങളുമാണ്. മാറുന്ന കാലത്തിനനുസരിച്ച് വളരാനും പഴുതില്ലാത്ത അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിച്ച് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും പൊലീസിനു കഴിയുക എന്നത് അത്യാവശ്യം തന്നെയാണ്. ഇക്കാര്യത്തിൽ പൊലീസിന്‍റെ ഗൗരവകരമായ സമീപനം തുടർന്നും ജനങ്ങൾക്കു കാണാൻ കഴിയട്ടെ.

142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളും ഉള്ള ഈ കേസിൽ ഡിജിറ്റൽ തെളിവുകൾ നിർണായകമായി. ഷാരോണിനെ ഒഴിവാക്കാൻ മാസങ്ങൾ നീണ്ട ആസൂത്രണമാണു ഗ്രീഷ്മ നടത്തിയതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 2022 ഓഗസ്റ്റിൽ അമിത അളവിൽ ഗുളികകൾ കലർത്തി ജൂസ് ചാലഞ്ച് നടത്തി ഷാരോണിനെ കുടിപ്പിക്കാൻ ശ്രമിച്ചു. കയ്പ്പു മൂലം ഷാരോൺ അതു തുപ്പിക്കളയുകയായിരുന്നു. അമിത അളവിൽ ഗുളിക അകത്തു ചെന്നാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് ഗ്രീഷ്മ അന്ന് ഇന്‍റർനെറ്റിൽ പരതിയിട്ടുണ്ട്. 2022 ഒക്റ്റോബർ 14ന് ഷാരോണിനു വിഷം നൽകിയ ദിവസവും ആ വിഷം ഉണ്ടാക്കാവുന്ന പ്രത്യാഘാതത്തെക്കുറിച്ച് ഇന്‍റർനെറ്റിൽ അന്വേഷണം നടത്തിയിട്ടുണ്ട്. ഇത്തരം തെളിവുകൾ പ്രോസിക്യൂഷന്‍റെ വാദത്തിന് അനുകൂലമായി മാറി. ഇരുവരുടെയും ഫോണുകളിൽ നിന്ന് ചിത്രങ്ങളും വിഡിയോകളും ചാറ്റുകളും അടക്കം നിരവധി തെളിവുകൾ പൊലീസിനു കണ്ടെത്താൻ കഴിഞ്ഞു. ഗ്രീഷ്മയ്ക്കു ചെകുത്താന്‍റെ സ്വഭാവമാണെന്നാണു പ്രോസിക്യൂഷൻ വാദിച്ചിരുന്നത്.

ഒരു ചെറുപ്പക്കാരന്‍റെ സ്നേഹത്തോടാണ് ഗ്രീഷ്മ കൊടുവഞ്ചന കാണിച്ചത്. സ്നേഹം നടിച്ച് വീട്ടിലേക്കു വിളിച്ചുവരുത്തി വിഷം കൊടുത്തു കൊല്ലണമെങ്കിൽ അത്രയും ക്രൂരയായ ഒരു കുറ്റവാളിയായിരിക്കണമെന്നു പ്രോസിക്യൂഷൻ കോടതിയിൽ വിശദീകരിക്കുകയുണ്ടായി. തന്‍റെ പ്രായവും വിദ്യാഭ്യാസവും പരിഗണിക്കണമെന്നായിരുന്നു പ്രതി കോടതിയോട് അഭ്യർഥിച്ചത്. 24 വയസ് മാത്രമാണ് ഗ്രീഷ്മയുടെ പ്രായം. രക്ഷിതാക്കളുടെ ഏക മകളാണ്. എംഎ ലിറ്ററേച്ചർ ഡിസ്റ്റിങ്ഷനോടെ പാസായിട്ടുണ്ട്. വിദ്യാഭ്യാസം തുടരണം- പ്രതിയുടെ അഭ്യർഥന ഇത്തരത്തിലായിരുന്നു. എന്നാൽ, തന്നെ വിശ്വസിച്ചു സ്നേഹിക്കുന്ന ഒരാളെ കൃത്യമായ ആസൂത്രണത്തിലൂടെ കൊലപ്പെടുത്തിയ ഒരു വ്യക്തിയുടെ ഇത്തരം അഭ്യർഥനകൾ സ്വീകരിക്കുന്നതു സമൂഹത്തിനു നൽകുന്ന സന്ദേശം നല്ലതാവില്ലെന്നു കോടതിക്കു ബോധ്യമായിട്ടുണ്ടാവണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com