അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ കനത്ത ഇടിവാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ബാരലിന് 70 ഡോളറിന് അടുത്തുവരെ താഴ്ന്നതാണു ക്രൂഡ് വില. രണ്ടാഴ്ച കൊണ്ട് ഏതാണ്ട് 16 ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. യുഎസ് ബാങ്കിങ് മേഖലയിലെ പ്രതിസന്ധിക്കിടെയാണ് അതിവേഗത്തിലുള്ള ഈ വിലത്തകർച്ച. അതിനു മുൻപും മാസങ്ങളായി ക്രൂഡ് ഓയിൽ വിലയിൽ താഴ്ചയുടെ ട്രെൻഡാണ് കാണുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യയുടെ യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുഎസും സഖ്യകക്ഷികളും റഷ്യൻ ക്രൂഡിനു വിലക്ക് കൽപ്പിച്ചപ്പോൾ മാർച്ചിൽ ബാരലിന് 139 ഡോളർ വരെ വില ഉയർന്നതാണ്. അതുപക്ഷേ, ആ നിലയിൽ നീണ്ടുനിന്നില്ല. ഉയർന്ന നാണയപ്പെരുപ്പവും ആഗോള മാന്ദ്യഭീഷണിയും ഉയർത്തിയ ആശങ്കകൾക്കിടെ ക്രൂഡ് വിലയും ഇടിഞ്ഞു. ജൂണിൽ ബാരലിന് 124 ഡോളറായിരുന്നത് ഇക്കഴിഞ്ഞ നാലു മാസക്കാലമായി 90 ഡോളറിൽ താഴെയാണ്. സമീപ നാളുകളിൽ യുഎസിലും യൂറോപ്പിലും ഏതാനും ബാങ്കുകൾക്കുണ്ടായ തകർച്ച ആഗോള സാമ്പത്തിക വ്യവസ്ഥയുടെ ആരോഗ്യം മോശമാണെന്ന സൂചനകൾ നൽകി. ഇതോടെ വീണ്ടും വില ഇടിയുകയായിരുന്നു.
ഇപ്പോഴത്തെ വില നിലവാരം എത്ര നാൾ തുടരുമെന്നു പ്രവചിക്കാനാവില്ലെങ്കിലും ഈ പ്രവണത നിലനിൽക്കുന്നിടത്തോളം ഇന്ത്യയെപ്പോലുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യങ്ങൾക്കു വളരെയേറെ ഗുണകരമാണ്. കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ കിട്ടുന്നത് വിദേശ നാണയ ശേഖരത്തെ പുഷ്ടിപ്പെടുത്തും. നാണയപ്പെരുപ്പ ഭീഷണി നിയന്ത്രിക്കാനും കുറഞ്ഞ ഇന്ധന വില ഉപയോഗപ്പെടുത്താം. റിസർവ് ബാങ്കിന്റെ തുടർച്ചയായുള്ള പലിശ വർധന നയത്തിലും അയവുണ്ടാകാം. പൊതുവിൽ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ സഹായിക്കുന്ന പ്രധാന ഘടകമാണിത്. കേന്ദ്ര സർക്കാരിനും എണ്ണക്കമ്പനികൾക്കും ആശ്വസിക്കാം.
എന്നാൽ, ഈ ആശ്വാസത്തിന്റെ ഒരു ഭാഗമെങ്കിലും സാധാരണക്കാരായ പെട്രോൾ, ഡീസൽ ഉപയോക്താക്കൾക്കു കൈമാറാൻ സർക്കാരും എണ്ണക്കമ്പനികളും തയാറാവേണ്ടതാണ്. കഴിഞ്ഞ ഏപ്രിൽ മുതൽ പെട്രോൾ, ഡീസൽ വില ക്രൂഡ് ഓയിലിന്റെ വിപണി വിലയ്ക്ക് അനുസരിച്ചു മാറ്റം വരുത്തുന്നതു നിർത്തിവച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ വില തുടർച്ചയായി വർധിച്ചുകൊണ്ടിരുന്ന അവസരത്തിൽ ആ വിലവർധനയുടെ ഭാരം ഉപയോക്താക്കളിലേക്കു കൈമാറിക്കൊണ്ടിരുന്നതാണ് എണ്ണക്കമ്പനികൾ. വില നിർണയാവകാശം കമ്പനികൾക്കു വിട്ടുകൊടുത്ത ശേഷം ഈ പതിവു തുടർന്നു വരികയായിരുന്നു. ഇതു നിർത്തിവച്ചിട്ട് ഒരുവർഷത്തോളമാവുന്നു. ഇതിനിടെയുണ്ടായ വിലക്കുറവിന്റെ ആനുകൂല്യം ഉപയോക്താക്കൾക്കു ലഭിച്ചിട്ടില്ല.
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ ക്രൂഡ് ഓയിലിന് ഇറക്കുമതി വിലക്ക് ഏർപ്പെടുത്തിയപ്പോൾ പുടിൻ ഭരണകൂടം ഇന്ത്യയിലേക്കു തിരിഞ്ഞു. റഷ്യയുടെ ക്രൂഡ് ഓയിൽ കുറഞ്ഞ വിലയ്ക്ക് ഇന്ത്യ ഇറക്കുമതി ചെയ്യാൻ തുടങ്ങി. ആഗോള വിലയിടിവിനൊപ്പം കുറഞ്ഞ വിലയ്ക്കുള്ള റഷ്യൻ ക്രൂഡ് കൂടിയായപ്പോൾ കമ്പനികൾക്കു വലിയ ആശ്വാസമായിട്ടുണ്ടാവണം. പെട്രോളിയം ആവശ്യത്തിന്റെ എൺപതു ശതമാനത്തിനും ഇറക്കുമതിയെ ആശ്രയിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായി റഷ്യൻ ക്രൂഡ് ഓയിൽ. അവസാന കണക്കുപ്രകാരം ഇന്ത്യൻ ഇറക്കുമതിയുടെ ഏതാണ്ട് മൂന്നിലൊന്നും ഇപ്പോൾ റഷ്യയിൽ നിന്നായിരിക്കുന്നു. യുക്രെയ്ൻ യുദ്ധം ആരംഭിക്കുന്നതിനു മുൻപ് ഒരു ശതമാനത്തിൽ താഴെയായിരുന്നു ഇന്ത്യയുടെ മൊത്തം ഇറക്കുമതിയിൽ റഷ്യയുടെ പങ്ക്.
വില കുറച്ച് റഷ്യൻ ക്രൂഡ് ലഭിച്ചതുകൊണ്ട് സർക്കാരിന് ഒരു വർഷത്തിൽ താഴെ സമയം കൊണ്ട് 3.6 ബില്യൻ ഡോളർ ലാഭിക്കാനായിട്ടുണ്ടെന്നാണു സമീപനാളുകളിൽ പുറത്തുവന്ന ഒരു റിപ്പോർട്ട്.അതായത് റഷ്യൻ ക്രൂഡ് ഓയിലിന്റെ ആനുകൂല്യം മാസങ്ങളായി ഇന്ത്യൻ എണ്ണക്കമ്പനികൾക്കു ലഭിച്ചിട്ടുണ്ട്. പക്ഷേ, ഈ നാളുകളിലൊന്നും പെട്രോൾ, ഡീസൽ വിൽപ്പന വില കുറച്ചിട്ടില്ല. ഇപ്പോഴാകട്ടെ കുത്തനെ വില താഴുകയും ചെയ്തു. ക്രൂഡ് ഓയിലിന് ഉയർന്ന വിലയുണ്ടായിരുന്നപ്പോൾ അതിനനുസരിച്ച് വിൽപ്പന വില കൂട്ടിയിട്ടില്ലെന്നും അതിലുണ്ടായ നഷ്ടം നികത്തുകയാണ് ഇപ്പോഴെന്നുമാണ് കമ്പനികൾ അവകാശപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയിൽ വില കുറയുമ്പോഴെല്ലാം അതിനനുസരിച്ച് വിൽപ്പന വില കുറയ്ക്കാതിരിക്കാൻ എന്നും എണ്ണ വിതരണ കമ്പനികൾ പറയുന്ന ന്യായമാണിത്. തികച്ചും അന്യായമായ "ന്യായം പറച്ചിൽ'.