

കൊലപാതകക്കേസിൽ ജയിലിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും ഇരട്ടക്കൊലപാതകം നടത്തിയതിന്‍റെ ഞെട്ടലിലാണ് പാലക്കാട് ജില്ലയിലെ നെന്മാറ ഇപ്പോഴുള്ളത്. ഈ ദുരന്ത സംഭവത്തെക്കുറിച്ച് അറിയുന്ന ഓരോ മലയാളിയും അതിനൊപ്പം ആശങ്കപ്പെടുന്നുണ്ടാവണം. ചോര കണ്ടു ശീലിച്ച കൊടും ക്രിമിനലുകൾ പുറത്തിറങ്ങി നടക്കുമ്പോൾ അവർ എന്തൊക്കെ ചെയ്തുകൂടാ എന്ന ആശങ്ക സ്വാഭാവികമായും സമൂഹത്തിൽ ഉണ്ടാവുന്നതാണ്.
നെന്മാറയിലുണ്ടായതുപോലുള്ള സംഭവങ്ങൾ ഈ ആശങ്ക വർധിപ്പിക്കുകയാണു ചെയ്യുന്നത്. നമ്മുടെ നിയമസംവിധാനങ്ങൾ കുറച്ചുകൂടി കർശനമാവേണ്ടതല്ലേ എന്ന ചോദ്യവും ഇത് ഉയർത്തുന്നുണ്ട്. പൊലീസിനൊരു പാഠമായും ഇതു മാറേണ്ടതാണ്. ഇത്തരം ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ നെന്മാറയിലുണ്ടായ പാളിച്ചകൾ പലകുറി വിശകലനം ചെയ്ത് സംവിധാനങ്ങളുടെ പോരായ്മകൾ കണ്ടെത്തി പരിഹരിക്കണം.
ജയിലിനു പുറത്തിറങ്ങിയ പ്രതി തങ്ങളുടെ ജീവന് അപകടം വരുത്തുമെന്നു ദുരന്തം ഏറ്റുവാങ്ങേണ്ടിവന്ന കുടുംബം പൊലീസിനോടു പരാതിപ്പെട്ടിരുന്നു എന്ന റിപ്പോർട്ടുകൾ നമ്മുടെ ആശങ്കകൾ പതിന്മടങ്ങ് വർധിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഈ പ്രതി തങ്ങളെ ആക്രമിക്കുമോ എന്നു ഭയന്നാണ് ആ കുടുംബം കഴിഞ്ഞിരുന്നതത്രേ! ഇയാൾ ഇനിയും പ്രശ്നങ്ങളുണ്ടാക്കുമെന്ന് നാട്ടുകാർക്കെല്ലാം ആശങ്കയുണ്ടായിരുന്നു.
കൃത്യമായി മുന്നറിയിപ്പു കിട്ടിയിട്ടും പൊലീസിന് ഒന്നും ചെയ്യാനായില്ല. ഫലം ഒരു മകനും അമ്മയും കൂടി മരിച്ചു. ഒരു ചെറിയ കുടുംബത്തെ സംരക്ഷിക്കാൻ നമുക്കു കഴിയാതെ പോയി. 2019ൽ പോത്തുണ്ടി ബോയൻ കോളനിയിൽ സുധാകരന്‍റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന പ്രതി ചെന്താമര പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. ഇതിനു ശേഷം ഇയാൾ സുധാകരനെയും അയാളുടെ അമ്മയെയും കൊലപ്പെടുത്തുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് ഈ കുടുംബം പൊലീസിലും പരാതി നൽകിയതാണ്.
പക്ഷേ, പൊലീസിന്‍റെ ഭാഗത്തുനിന്ന് യാതൊരു സംരക്ഷണവും കിട്ടിയില്ലെന്നാണ് സുധാകരന്‍റെ മകൾ പറയുന്നത്. ഭീഷണിപ്പെടുത്തിയതു പോലെ പ്രതി സുധാകരനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തു. ഇയാൾ മാനസിക രോഗിയാണെന്നും അപകടകാരിയാണെന്നും നാട്ടുകാരും പരാതിപ്പെട്ടിരുന്നതാണ്.
പൊലീസ് അതിനൊക്കെ കാര്യമായ പ്രാധാന്യം നൽകിയില്ല എന്നു വേണം ധരിക്കാൻ. ഇയാളെ വിളിച്ചുവരുത്തി പൊലീസ് സംസാരിച്ചതായി പറയുന്നുണ്ട്. ജാമ്യം റദ്ദാക്കാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിരുന്നു എന്നും പറയുന്നു. പക്ഷേ, അതൊന്നും ഫലം ചെയ്യുന്ന വിധത്തിലായില്ല.
അപകടസാധ്യത മുൻകൂട്ടിയറിഞ്ഞിട്ടും രണ്ടു ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളിൽ പൊലീസ് പരാജയപ്പെടുകയായിരുന്നു. ജീവനു ഭീഷണിയുണ്ടെന്നു കാണിച്ച് ഡിസംബർ 29ന് പൊലീസിൽ പരാതി നൽകിയതാണെന്നാണ് സുധാകരന്‍റെ മകൾ പറയുന്നത്. അതു കഴിഞ്ഞ് ഒരു മാസത്തോളമായി. ഇത്രയും സമയത്തിനിടയിലും ഒരു ക്രിമിനൽ ഉയർത്തിയ ഭീഷണി ഒഴിവാക്കാൻ കഴിഞ്ഞില്ല എന്നത് ഒട്ടും ചെറിയ വിഷയമല്ല.
തങ്ങളെല്ലാം ഭയന്നു ജീവിക്കുകയായിരുന്നുവെന്നു സുധാകരന്‍റെ മകൾ പറയുന്നുണ്ട്. പൊലീസ് വേണ്ടവിധം ഇടപെട്ടിരുന്നെങ്കിൽ അച്ഛനും അച്ഛമ്മയും കൊല്ലപ്പെടില്ലായിരുന്നുവെന്ന് അവൾ പറയുമ്പോൾ നിസഹായതയോടെ നോക്കിനിൽക്കാനേ സമൂഹത്തിനു കഴിയുന്നുള്ളൂ.
ഭാര്യയുമായി പിരിഞ്ഞു കഴിയുകയാണ് പ്രതി ചെന്താമര എന്നാണു നാട്ടുകാർ പറയുന്നത്. താനും ഭാര്യയുമായുള്ള പ്രശ്നങ്ങൾക്കു കാരണം അയൽവാസികളായ സുധാകരന്‍റെ കുടുംബമാണെന്ന് ആരോപിച്ചാണ് ഇയാൾ ആദ്യം സജിതയെയും ഇപ്പോൾ സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയതത്രേ.
പലവിധത്തിലുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന കാലമാണിത്. ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമാവുന്നത് കൂടുതൽ ക്രിമിനലുകളെ സൃഷ്ടിക്കുന്നുമുണ്ട്. സൈബർ കുറ്റവാളികൾ ഉയർത്തുന്ന ഭീഷണി ഇതിനൊപ്പമാണ്. പലതരത്തിലുള്ള മാഫിയാസംഘങ്ങൾ അഴിഞ്ഞാടുന്ന അവസ്ഥയുമുണ്ട്.
കൊലപാതക കേസുകളും ബലാത്സംഗ കേസുകളും ആശങ്കപ്പെടുത്തുന്ന വിധത്തിലാണ്. ക്രമസമാധാന പാലനത്തിന് ഉത്തരവാദപ്പെട്ടവർ ഇതെല്ലാം തിരിച്ചറിഞ്ഞ് സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. മനുഷ്യ ജീവന് ഒരു വിലയും കൽപ്പിക്കാത്ത കൊടും ക്രിമിനലുകൾ നിരവധിയാളുകൾക്കാണു ഭീഷണി ഉയർത്തുക. അങ്ങനെയുള്ളവർ തിരിച്ചറിയപ്പെട്ട ശേഷവും സമൂഹത്തിൽ ഇറങ്ങിനടന്ന് കൊലപാതകങ്ങൾ നടത്തുന്നതു തടയാനാവുന്നില്ലെങ്കിൽ എന്തു സുരക്ഷിതത്വമാണ് നമ്മുടെ സംവിധാനങ്ങൾ ജനങ്ങൾക്ക് ഉറപ്പുനൽകുന്നത്.