ചൈനയിലെ വൈറസ്: ജാഗ്രത ആവശ്യം | മുഖപ്രസംഗം

കൊവിഡ് വ്യാപനം പോലെ ലോകത്തെ നിശ്ചലമാക്കുന്ന അവസ്ഥ ഈ വൈറസ് ഉണ്ടാക്കുമോ എന്നു ചിലർ ആശങ്കപ്പെടുന്നതു മൂലം ഇന്ത്യയിലടക്കം ഇതു ചർച്ച ചെയ്യപ്പെടുകയാണ്
Editorial on China new virus
ചൈനയിലെ വൈറസ്: ജാഗ്രത ആവശ്യം
Updated on

ചൈനയിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) പടരുന്നതായുള്ള റിപ്പോർട്ടുകൾ ലോക രാജ്യങ്ങളിലെ ജനങ്ങൾക്കിടയിൽ ആശങ്ക ഉയർത്താൻ കാരണമായിട്ടുണ്ട്. ശ്വാസകോശ അണുബാധയ്ക്കു കാരണമായേക്കാവുന്ന ഈ വൈറസ് വലിയ അപകടകാരിയാണ് എന്നൊന്നും പറയാനാവില്ലെന്നാണു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, കൊവിഡ് വ്യാപനം പോലെ ലോകത്തെ നിശ്ചലമാക്കുന്ന അവസ്ഥ ഈ വൈറസ് ഉണ്ടാക്കുമോ എന്നു ചിലർ ആശങ്കപ്പെടുന്നതു മൂലം ഇന്ത്യയിലടക്കം ഇതു ചർച്ച ചെയ്യപ്പെടുകയാണ്. ചൈനയിലെ ആശുപത്രികൾ ഇപ്പോൾ എച്ച്എംപിവി ബാധിച്ച രോഗികളെക്കൊണ്ട് നിറയുകയാണെന്നാണു ചില റിപ്പോർട്ടുകളിൽ കാണുന്നത്. നിരവധിയാളുകൾ മരിച്ചതായും പ്രചാരണമുണ്ട്. സാമൂഹിക മാധ്യമങ്ങളിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ കൂടുതലായി പരക്കുന്നത്. എല്ലാം രഹസ്യമായി സൂക്ഷിക്കുകയാണല്ലോ ചൈനയുടെ പതിവ്. അത‌ു വിവരങ്ങൾ കൃത്യമായി പുറത്തുവരുന്നതിനു തടസമാണ്. എച്ച്എംപിവി മാത്രമല്ല ഇൻഫ്ലുവൻസ എ, കൊവിഡ് എന്നിവയും ചൈനയിൽ പടരുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ. എന്തായാലും ചൈനയുടെ വിശദീകരണങ്ങളെ പൂർണമായി വിശ്വസിക്കാമോ എന്നതാണ് ജാഗ്രത ആവശ്യമാക്കുന്ന ഘടകം.

ജനങ്ങൾ തിങ്ങിനിറഞ്ഞ ആശുപത്രികളിൽ മാസ്ക് ധരിച്ചെത്തിയ രോഗികളുടെ വിഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചൈനയിലെ ചില മേഖലകളിൽ ആരോഗ്യ അടിയന്തരാവസ്ഥയാണെന്നും പറയുന്നുണ്ട്. കൊവിഡ് പടർന്നു തുടങ്ങിയ കാലത്തേതിനു സമാനമാണിതെന്നും പറയുന്നു. സമീപമുള്ള രാജ്യങ്ങളും ചൈനയുമായി ബന്ധങ്ങളുള്ള മറ്റു രാജ്യങ്ങളും വളരെ സൂക്ഷ്മമായി ചൈനയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. എന്നാൽ, ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നു ചൈനീസ് അധികൃതർ വ്യക്തമാക്കുന്നുണ്ട്. ശീതകാലത്ത് കൂടുതലായി കാണപ്പെടുന്ന അസുഖം എന്നു മാത്രമേയുള്ളൂവത്രേ. ടൂറിസ്റ്റുകളടക്കം ചൈനയിൽ എത്തുന്ന എല്ലാവരും സുരക്ഷിതരാണെന്നും യാതൊരു ആശങ്കയും വേണ്ടെന്നും അവർ വിശദീകരിക്കുന്നുണ്ട്. ചൈനയിലെ വൈറസ് വ്യാപനം സംബന്ധിച്ച് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യം ഉള്ളതായി അവർ സൂചിപ്പിക്കുന്നുമില്ല. അതിനാൽ തന്നെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നുണ്ട്. കൊവിഡ് വലിയ തോതിൽ ബാധിച്ച രാജ്യമാണ് ഇന്ത്യ. ചൈനയിൽ നിന്ന് കൊവിഡ് ആദ്യമെത്തിയത് കേരളത്തിലുമാണ്. കൊവിഡിന്‍റെ ഓർമകൾ നിലനിൽക്കുന്നതുകൊണ്ട് ചൈനയിൽ വൈറസ് വ്യാപനം എന്നു കേൾക്കുമ്പോൾ നമുക്കും ജാഗ്രത ആവശ്യമായി വരും. കേന്ദ്ര, സംസ്ഥാന സർക്കാരുകളും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഈ ജാഗ്രത കാണിക്കേണ്ടതുണ്ട്.

എച്ച്എംപിവിയായാലും ഇൻഫ്ലുവൻസ എ ആയാലും കൊവിഡിന്‍റെ പുതിയ വകഭേദങ്ങളായാലും ഭയപ്പെടേണ്ട സാഹചര്യമില്ലായിരിക്കാം. പക്ഷേ, ഏതു പകർച്ചവ്യാധികളുടെ കാര്യത്തിലായാലും ഒരു കരുതൽ നല്ലതാണ്. കുട്ടികൾക്കും വാർധക്യത്തിലെത്തിയവർക്കും ഗുരുതരമായ രോഗങ്ങൾ ഉള്ളവർക്കും വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ് എന്നതിനാൽ അവർ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. വൈറസിനു സാധ്യതയുള്ള പ്രദേശങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുന്നത് ഉചിതമാവും. 2001ൽ ആണ് എച്ച്എംപിവി വൈറസിനെ ആദ്യമായി കണ്ടെത്തിയത്. എന്നാൽ, അതിനു മുൻപു തന്നെ ലോകത്ത് ഈ വൈറസിന്‍റെ സാന്നിധ്യം ഉണ്ടായിട്ടുണ്ടെന്നാണു കരുതുന്നത്. ഈ വൈറസിന് പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ലെന്ന് വിദഗ്ധർ പറയുന്നു. സാധാരണ ജലദോഷപ്പനി പോലെ വന്നുപോകാവുന്നതാണിത്. ചില കേസുകളിൽ ശ്വസന സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കിയേക്കാം. ആശുപത്രിവാസവും വേണ്ടിവന്നേക്കാം. അണുബാധയുള്ള വ്യക്തികളും പ്രതലങ്ങളുമായി നേരിട്ടു ബന്ധപ്പെടുമ്പോഴാണ് വൈറസ് പടരാനുള്ള സാധ്യത. മാസ്ക് ധരിക്കുന്നതും കൈകൾ കഴുകി ശുദ്ധമാക്കുന്നതും പോലുള്ള പ്രതിരോധ നടപടികൾ അതുകൊണ്ടു തന്നെ ഫലപ്രദമാവും.

കേരളത്തിൽ മുൻപ് കുട്ടികളിൽ എച്ച്എംപിവി വൈറസ് കൊണ്ടുള്ള അണുബാധകളും ചില അവസരങ്ങളിൽ ന്യൂമോണിയകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. അതിനാൽ തന്നെ നമുക്ക് പുതിയ വൈറസല്ല ഇത്. വൈറസിൽ കാര്യമായ ജനിതക വ്യതിയാനങ്ങൾ സംഭവിച്ചിട്ടില്ലെങ്കിൽ എച്ച്എംപിവി ഭയപ്പെടുത്തേണ്ട ഒരു സാഹചര്യം സൃഷ്ടിക്കാൻ സാധ്യതയില്ലെന്നാണ് മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. എങ്കിലും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൃത്യമായി നിരീക്ഷിക്കേണ്ടതാണെന്നു മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവർ ഈ നിർദേശം വിട്ടുവീഴ്ചയില്ലാതെ പാലിക്കട്ടെ. ചൈന ഉൾപ്പെടെ മറ്റു രാജ്യങ്ങളിൽ നിന്നു വരുന്ന ആളുകളിൽ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളുണ്ടെങ്കിൽ അവരെയും പ്രത്യേകമായി നിരീക്ഷിക്കേണ്ടതാണ്. കൊവിഡിന്‍റെ പുതിയ വകഭേദങ്ങൾക്കെതിരേയും ജാഗ്രത അനിവാര്യമാണ്. ഈ വൈറസ് പൂർണമായി ലോകം വിട്ടുപോയി എന്നു കരുതാനാവില്ല. ഇനിയൊരു അടച്ചുപൂട്ടൽ നാടിനു താങ്ങാൻ കഴിയാത്തതാണ്. ഇൻഫ്ലുവൻസ‌ രോഗങ്ങളുടെ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുകയാണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. അതു സ്വാഗതാർഹമാണ്. സുശക്തമായ ആരോഗ്യ സംവിധാനങ്ങളാണ് നമുക്കുള്ളത്. അത് തുടർന്നും ജാഗ്രതയോടെ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയാണു ചെയ്യാനുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com