കേന്ദ്ര അവഗണന കൊണ്ടായാലും സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടു കൊണ്ടായാലും കേരളം ഇപ്പോൾ അനുഭവിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി തന്നെയാണ്. അതു വ്യക്തമായി പ്രതിഫലിപ്പിക്കുന്നതാണ് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നലെ അവതരിപ്പിച്ച ബജറ്റ്. പ്രതിസന്ധി ഇത്രയും വലുതായിരുന്നില്ലെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പു പടിവാതിലിൽ എത്തിയ ഈ അവസരത്തിൽ ക്ഷേമപെൻഷനുകൾ നൂറു രൂപയെങ്കിലും വർധിപ്പിക്കാതിരിക്കുമോ, റബറിന്റെ താങ്ങുവില പത്തു രൂപ മാത്രം കൂട്ടുമോ?
കേരളത്തെ "ഞെരിച്ചു കൊല്ലാൻ' ശ്രമിക്കുന്ന കേന്ദ്ര സർക്കാരിനെതിരായ ശക്തമായ വികാരം ബജറ്റ് പ്രസംഗത്തിൽ പ്രകടിപ്പിക്കുന്നുണ്ട് സംസ്ഥാന ധനമന്ത്രി. അതുകൊണ്ടു പക്ഷേ, മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ക്ഷേമപെൻഷനുകൾ നൽകാനോ കർഷകരിൽ നിന്നു സംഭരിച്ച നെല്ലിന്റെ പണം നൽകാനോ റബർ കർഷകന്റെ നഷ്ടം നികത്താനോ സപ്ലൈകോയുടെ കടം തീർക്കാനോ കഴിയുമോ? പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അധിക വിഭവ സമാഹരണത്തിനുള്ള പരിമിതികൾ കൂടിയായപ്പോൾ മുന്നോട്ടുപോക്ക് ദുഷ്കരമാവുമെന്ന പ്രതീതിയുണ്ടാവുന്നുണ്ട്. 1,067 കോടി രൂപയുടെ അധിക വിഭവ സമാഹരണമാണ് ബജറ്റിൽ ധനമന്ത്രി ലക്ഷ്യമിടുന്നത്. 62 ലക്ഷം ആളുകൾക്ക് ക്ഷേമപെൻഷൻ നൽകുന്നതിനു മാത്രം പ്രതിവർഷം 9,000 കോടിയിലേറെ രൂപ വേണം. അഞ്ചു മാസത്തെ കുടിശ്ശികയാണ് ഇപ്പോൾ ക്ഷേമ പെൻഷനിലുള്ളത്. 27,000 കോടിയിലേറെ രൂപയാണു സംസ്ഥാനത്തു റവന്യൂ കമ്മിയുള്ളത്. 44,000 കോടിയിലേറെ രൂപയാണു ധനക്കമ്മി. എന്താവും ധനമന്ത്രിയുടെ "പ്ലാൻ ബി' എന്നതിനെച്ചൊല്ലിയുള്ള ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. അടുത്ത വർഷം കുടിശ്ശിക വരുത്താതെ നോക്കും എന്നതാണ് ക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക് മന്ത്രിയുടെ വാഗ്ദാനം. അതു നടപ്പായാൽ തന്നെ വലിയ കാര്യമാണ് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
സർക്കാർ ജീവനക്കാർക്കുള്ള ആറു ഗഡു ഡിഎ കുടിശ്ശികയിൽ ഒരു ഗഡു നൽകാനുള്ള തീരുമാനം അവർക്കു ചെറിയ ആശ്വാസമാവും. പങ്കാളിത്ത പെൻഷൻ പിൻവലിച്ചു പുതിയ പെൻഷൻ പദ്ധതി നടപ്പാക്കാനാണു സർക്കാർ ആലോചിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞിട്ടുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിയോട് എതിർപ്പുള്ള ജീവനക്കാർക്ക് ഇതു പ്രതീക്ഷ നൽകുന്നതാണ്. ജീവനക്കാർക്കു സുരക്ഷിതത്വം നൽകുന്ന പെൻഷൻ പദ്ധതി എങ്ങനെയാവുമെന്നു പക്ഷേ, അറിയാനിരിക്കുകയാണ്. വികസന പ്രവർത്തനങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നാണു ബാലഗോപാൽ പറയുന്നത്. മൂന്നു വർഷത്തിനകം മൂന്നു ലക്ഷം കോടിയുടെ നിക്ഷേപം കൊണ്ടുവരുമെന്ന് ബജറ്റ് അവകാശപ്പെടുന്നു. വളരെ ശ്രദ്ധേയമായ വിധത്തിൽ സ്വകാര്യ നിക്ഷേപത്തിന് അനുകൂലമായ നയമുണ്ടായിരിക്കുന്നു.
വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലൊക്കെ സ്വകാര്യ മുതൽമുടക്കു പ്രോത്സാഹിപ്പിക്കുകയാണ്. കേരളത്തെ മെഡിക്കൽ ഹബ്ബാക്കുമെന്നും ഉയർന്ന വിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കുമെന്നും ധനമന്ത്രി അവകാശപ്പെടുന്നുണ്ട്. വിദേശ, സ്വകാര്യ സർവകലാശാലകൾക്ക് അവസരം നൽകുകയാണ്. കേരളത്തിൽനിന്ന് വലിയ തോതിൽ വിദ്യാർഥികൾ പഠനത്തിനായി വിദേശത്തേക്കു പോകുന്ന സാഹചര്യത്തിൽ മാറ്റം വരുത്താൻ പുതിയ നയം ഉപകരിക്കുമെന്നു പ്രതീക്ഷിക്കാം. കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ തുടങ്ങാൻ നിരവധി സംരംഭകർ താത്പര്യം കാണിക്കുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ. ടൂറിസം രംഗത്ത് കേരളത്തിനുള്ള സാധ്യതകൾ വളരെയേറെയാണ്. സ്വകാര്യ മുതൽമുടക്ക് ഈ മേഖലയിലും വലിയ ചലനങ്ങളുണ്ടാക്കും. മെഡിക്കൽ, ഐടി രംഗങ്ങളിലെ സാധ്യതകളും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. 25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങുമെന്ന പ്രഖ്യാപനം വലിയ പ്രതീക്ഷകളാണു നൽകുന്നത്.
സ്വകാര്യ മുതൽമുടക്കിനെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളോട് അകൽച്ച കാണിക്കുന്നത് പുതിയ ലോകക്രമത്തിനു യോജിച്ചതല്ല. പ്രതിസന്ധിയുടെ ഈ കാലത്ത് അതു തിരിച്ചറിയുന്നതു സ്വാഗതാർഹം. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ചൈനീസ് മോഡൽ ഡവലപ്മെന്റ് സോണുകൾ സൃഷ്ടിക്കുമെന്നാണു ബജറ്റിൽ പറയുന്നത്. പ്രവാസികൾ ഉൾപ്പെടെയുള്ളവരെ സഹകരിപ്പിച്ചുകൊണ്ടാണ് ഈ പദ്ധതി. ഈ വിധത്തിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാൻ കഴിഞ്ഞാൽ തുറമുഖത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനാവും. അതു കേരളത്തിന്റെ പുരോഗതിക്കു സഹായവുമാകും. വിശാലമായ ഹബ്ബാക്കി വിഴിഞ്ഞത്തെ മാറ്റാൻ ആയിരക്കണക്കിനു കോടിയുടെ നിക്ഷേപമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി ആഗോള നിക്ഷേപ സംഗമം അടക്കം പദ്ധതിയിലുണ്ട്.
വിവിധ മേഖലകളിൽ സ്വകാര്യ മുതൽമുടക്കിനുള്ള സർക്കാരിന്റെ താത്പര്യം അകത്തും പുറത്തുമുള്ള സംരംഭകരെ എത്രമാത്രം ആകർഷിക്കുമെന്നത് വരുംകാല വികസന സാധ്യതകളുമായി ചേർന്നുനിൽക്കുന്നതാണ്. സർക്കാർ ആശുപത്രികൾക്ക് ജനങ്ങളിൽനിന്നു സഹായം സ്വീകരിക്കാൻ ആരോഗ്യ സുരക്ഷാ ഫണ്ടിനു രൂപം നൽകുമെന്ന പ്രഖ്യാപനം ശ്രദ്ധേയമാണ്. സർക്കാർ ആശുപത്രികളുടെ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനു സഹായിക്കാൻ തയാറുള്ളവരുടെ ഫണ്ട് പ്രയോജനപ്പെടുത്തുകയാണ്. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരേണ്ടതുണ്ട്. എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാനും തൃശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ് വികസനത്തിനുമുള്ള സഹായം അത്യാവശ്യമായതു തന്നെയാണ്. ഒരു മഴ പെയ്താൽ കുളമാകുന്ന എറണാകുളം ഇനിയെങ്കിലും രക്ഷപെടട്ടെ. മുതിർന്ന പൗരന്മാർക്കായി കൂടുതൽ കെയർ സെന്ററുകൾ തുടങ്ങുന്നതു പുതിയ കാലത്തിന് അനുസൃതമാണ്. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ പുതിയ വികസന മാതൃക സൃഷ്ടിക്കുന്നതിനെക്കുറിച്ചാണു ധനമന്ത്രി പറയുന്നത്. ഈ വാക്കുകൾ യാഥാർഥ്യമാക്കുന്നതിനുള്ള നിശ്ചയദാർഢ്യം സർക്കാരിനുണ്ടാവട്ടെ.