

ആശങ്കപ്പെടുത്തുന്ന ഊർജ പ്രതിസന്ധി
file photo
പശ്ചിമേഷ്യൻ യുദ്ധം ആഗോള സാമ്പത്തിക വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ഓരോ ദിവസം കഴിയുന്തോറും വർധിച്ചുവരികയാണ്. ഇറാനെതിരേയുള്ള അമെരിക്കയുടെയും ഇസ്രയേലിന്‍റെയും യുദ്ധവും ഇറാന്‍റെ പ്രത്യാക്രമണങ്ങളും ഏറ്റവുമധികം ബാധിക്കുന്നത് ഊർജ മേഖലയെയാണ്. ഇറാന്‍റെ ഊർജകേന്ദ്രങ്ങളെ ഇസ്രയേൽ ലക്ഷ്യമിടുമ്പോൾ ഗൾഫിലെ എണ്ണ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുകയാണ് ഇറാൻ.
ഹോർമുസ് കടലിടുക്ക് ഇറാൻ അടയ്ക്കുക കൂടി ചെയ്തതോടെ ക്രൂഡ് ഓയിൽ, പാചക വാതക നീക്കം നിലയ്ക്കുകയും ചെയ്തു. സൗദി അറേബ്യയിലെയും യുഎഇയിലെയും ഖത്തറിലെയും കുവൈറ്റിലെയും എല്ലാം എണ്ണ- വാതക കേന്ദ്രങ്ങൾ ഇറാന്‍റെ ആക്രമണ ഭീഷണിയിലാണ്. ലോകത്തെ എണ്ണ വ്യാപാരത്തിന്‍റെ 20 ശതമാനവും നടക്കുന്ന സമുദ്ര പാതയാണ് ഹോർമുസ് കടലിടുക്ക്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണനീക്കത്തിന്‍റെ പ്രധാന പാത. ഈ പാതയിലൂടെ സുരക്ഷിതമായി കപ്പലുകൾക്കു കടന്നുവരാൻ കഴിയാത്തിടത്തോളം ക്രൂഡ് ഓയിൽ-വാതക നീക്കം സ്തംഭിച്ചുകിടക്കും.
ഇന്ത്യയും ഇറാനും തമ്മിലുള്ള ദീർഘകാല സൗഹൃദവും നയതന്ത്രപരമായ ബന്ധങ്ങളും കണക്കിലെടുത്താണ് ഏതാനും ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടന്നുവരാൻ ഇറാൻ അനുമതി നൽകിയത്. എന്നാൽ, ഊർജ പ്രതിസന്ധി പൂർണമായി ഒഴിയണമെങ്കിൽ യുദ്ധം അവസാനിക്കണം, ഗൾഫിലെ എണ്ണപ്പാടങ്ങൾ സജീവമാകണം, സമുദ്രപാതകൾ സുരക്ഷിതമാവണം. അമെരിക്കയ്ക്കും ഇസ്രയേലിനും അവരുടെ സഖ്യകക്ഷികൾക്കും കനത്ത തിരിച്ചടി നൽകാൻ ഊർജ പ്രതിസന്ധി ഉപയോഗിക്കുക എന്നതാണ് ഇറാന്‍റെ നയം.
യുദ്ധം ആരംഭിച്ച ശേഷം ക്രൂഡ് ഓയിൽ- പ്രകൃതി വാതക വില കുതിച്ചുകയറിക്കൊണ്ടിരിക്കുകയാണ്. അത് എവിടെയെത്തി നിൽക്കുമെന്നു യാതൊരു രൂപവുമില്ല. നിരവധി രാജ്യങ്ങൾ ഇന്ധന വില കുത്തനെ വർധിപ്പിച്ചുകഴിഞ്ഞു. ആ രാജ്യങ്ങൾ താങ്ങാനാവാത്ത വിലക്കയറ്റത്തിന്‍റെ പിടിയിലേക്കാണു പോകുന്നത്. ഊർജ പ്രതിസന്ധി കാരണം പാക്കിസ്ഥാന്‍റെ റിപ്പബ്ലിക് ദിനമായ മാര്‍ച്ച് 23നു നടക്കാനിരുന്ന സൈനിക പരേഡും ആചാരപരമായ നടപടികളും റദ്ദാക്കാന്‍ അവർ തീരുമാനിച്ചിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് അടച്ചത് പാക്കിസ്ഥാനു സാമ്പത്തികമായി വലിയ ഭീഷണിയായിട്ടുണ്ട്.
ഇന്ത്യയിൽ ഇതുവരെ പാചക വാതക വിലയിൽ മാത്രമേ വർധന വരുത്തിയിട്ടുള്ളൂ. റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി വർധിപ്പിക്കാം എന്നതാണ് ഇന്ത്യ ഈ പ്രതിസന്ധി ഘട്ടത്തിലും ആശ്വാസമായി കാണുന്നത്. ഇന്ത്യയിലേക്കു കൂടുതൽ ക്രൂഡ് ഓയിൽ കപ്പലുകൾ എത്തിക്കാൻ റഷ്യ തയാറാണ്. ചൈനയിലേക്ക് എണ്ണയുമായി യാത്ര തിരിച്ച അക്വാ ടൈറ്റന്‍ എന്ന റഷ്യൻ ടാങ്കറിനെ തെക്കൻ ചൈനാക്കടലിലൂടെയുള്ള യാത്രയ്ക്കിടെ ഇന്ത്യയിലേക്കു തിരിച്ചുവിട്ടതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുവന്നിട്ടുണ്ട്.
കപ്പല്‍ 21ന് ന്യൂ മംഗലാപുരം തുറമുഖത്തെത്തുമെന്നാണു പറയുന്നത്. ഇതുപോലെ കൂടുതൽ ടാങ്കറുകൾ വൈകാതെ ഇന്ത്യയിലെത്തിയേക്കും. റഷ്യന്‍ എണ്ണയുടെ ഇറക്കുമതി അവസാനിപ്പിക്കാൻ നേരത്തേ അമെരിക്ക ഇന്ത്യയ്ക്കുമേൽ സമ്മർദം ചെലുത്തിയിരുന്നു. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോളതലത്തില്‍ ഊര്‍ജ പ്രതിസന്ധിയുണ്ടാക്കിയതോടെ ഇന്ത്യ വീണ്ടും റഷ്യൻ എണ്ണ ഇറക്കുമതി വർധിപ്പിക്കുകയാണ്.
അപ്പോഴും കേരളം അടക്കം സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം പെട്രോൾ, ഡീസൽ വില വർധനയുണ്ടായിക്കൂടെന്നില്ല. എൽപിജി വിലയിൽ ഇനിയും വർധനയുണ്ടാവാം. ഇന്ധന വില വർധന സർവ സാധനങ്ങളുടെയും വില വർധിപ്പിക്കും. വിലക്കയറ്റം ജനജീവിതത്തിന്‍റെ താളം തെറ്റിക്കും. നിഷ്പക്ഷ നിലപാടു സ്വീകരിക്കുന്ന രാജ്യങ്ങൾക്കുപോലും ഈ യുദ്ധം വലിയ വിനയായി മാറിക്കൊണ്ടിരിക്കുന്നു എന്നു സാരം. എണ്ണ കയറ്റുമതിയിൽ പ്രതിസന്ധി ഉടലെടുക്കുന്നത് ഗൾഫ് രാജ്യങ്ങളെ സാമ്പത്തികമായി തകർക്കാനും കാരണമാവും. ഈ രാജ്യങ്ങളിലുണ്ടാകുന്ന ഏതു തകർച്ചയും ഇന്ത്യയെയും, പ്രത്യേകിച്ച് മലയാളികളെയും ബാധിക്കും. ഗൾഫ് പണത്തെ ആശ്രയിച്ചു ജീവിക്കുന്ന എത്രയോ കുടുംബങ്ങളാണു നമ്മുടെ നാട്ടിലുള്ളത്.
ഫെബ്രുവരി 28ന് യുദ്ധം തുടങ്ങുന്ന സമയത്ത് ബ്രെന്‍റ് ക്രൂഡിന്‍റെ അന്താരാഷ്‌ട്ര വില ബാരലിന് 73 ഡോളറായിരുന്നു. അതിപ്പോൾ 116 ഡോളറിൽ കൂടുതലായിട്ടുണ്ട്. യുദ്ധം ഇനിയും നീണ്ടാൽ 150 ഡോളറും പിന്നിടും എന്നാണു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ലോകമെമ്പാടുമുള്ള സാമ്പത്തിക മേഖലകളെ ഇത് ആശങ്കയിലാക്കുന്നുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ വിതരണ തടസമാണ് എണ്ണ വിപണിയിൽ ഇറാൻ സൃഷ്ടിച്ചിരിക്കുന്നതെന്നു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എത്രയും വേഗം ഈ പ്രതിസന്ധി ഒഴിയട്ടെ എന്നാണു സർവരും ആഗ്രഹിക്കുന്നത്.