സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുകയാണ്. പരക്കെ കനത്ത മഴ പെയ്യുന്നു. മഴയും ശക്തമായ കാറ്റും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിക്കഴിഞ്ഞു. രൂക്ഷമായ കടലാക്രമണവും അനുഭവപ്പെടുന്നുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഇപ്പോൾ തന്നെ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. വെള്ളം കയറിയും മരം വീണും ഗതാഗത തടസം ഉണ്ടാവുന്നുണ്ട്. ചില ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുള്ളത്. മഴക്കാല ദുരിതങ്ങൾ മറികടക്കാനുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കേണ്ട മണിക്കൂറുകളിലാണു സംസ്ഥാനം ഇപ്പോൾ. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനുമുള്ള സാധ്യതകൾ മുൻകൂട്ടി കണ്ട് നടപടികൾ സ്വീകരിക്കേണ്ടിയിരിക്കുന്നു.
കനത്ത മഴ മുൻനിർത്തി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകേണ്ടി വരികയാണെങ്കിൽ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി ഇന്നലെ ജില്ലാ കലക്റ്റർമാരോടു നിർദേശിക്കുകയുണ്ടായി. സ്വാഗതാർഹമായ നിർദേശമാണിത്. അവധി ദിവസം രാവിലെയാണ് അതു പ്രഖ്യാപിക്കുന്നതെങ്കിൽ വിദ്യാർഥികൾക്കുണ്ടാവുന്ന ബുദ്ധിമുട്ട് തലേന്ന് തീരുമാനം എടുത്താൽ ഒഴിവാക്കാവുന്നതേയുള്ളൂ. രാവിലെ അവധി പ്രഖ്യാപിച്ചപ്പോഴേക്കും വെള്ളക്കെട്ടുകൾ കടന്നും പെരുമഴ നനഞ്ഞും കുട്ടികൾ വളരെ ബുദ്ധിമുട്ടി സ്കൂളിൽ എത്തിയ അവസരങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ട്. അതേ ബുദ്ധിമുട്ടോടെ വേണം അവർക്ക് വീടുകളിലേക്കു തിരിച്ചുപോകാനും. ഇങ്ങനെ കുട്ടികളെ കഷ്ടപ്പെടുത്തുന്ന അവസരങ്ങൾ ഉണ്ടാവുന്നില്ലെന്ന് ജില്ലാ കലക്റ്റർമാർക്ക് ഉറപ്പാക്കാൻ കഴിഞ്ഞാൽ നല്ലത്. രക്ഷിതാക്കൾക്കും അത് ആശ്വാസമാവും.
കലാലയങ്ങളുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട മറ്റൊരു വിഷയമാണ് അപകടകരമായ രീതിയിൽ സമീപത്തു മരങ്ങളുണ്ടെങ്കിൽ വെട്ടിമാറ്റുകയെന്നത്. കാസർഗോഡ് അംഗടിമുഗർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മരം കടപുഴകിവീണ് ആറാം ക്ലാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹ മരിച്ചത് വളരെയേറെ ദുഃഖകരമായ സംഭവമായി. വൈകുന്നേരം സ്കൂൾ വിട്ട സമയത്ത് കനത്ത മഴയിൽ കുട്ടികൾ ഇറങ്ങിവരുമ്പോൾ കോംപൗണ്ടിലുള്ള മരം കടപുഴകി വീഴുകയായിരുന്നു. മറ്റൊരു കുട്ടിക്ക് അപകടത്തിൽ പരുക്കേൽക്കുകയും ചെയ്തു. കാലവർഷം തുടങ്ങും മുൻപേ തന്നെ സ്കൂളുകളിൽ അപകടകരമായ രീതിയിലുള്ള മരങ്ങൾ വെട്ടിമാറ്റേണ്ടതാണ്. ഇതു സംബന്ധിച്ച് എല്ലാ വർഷവും നിർദേശങ്ങളും നൽകാറുണ്ട്. അവയൊക്കെ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കുക കൂടി വേണ്ടതാണ്.
ഇന്നലെ പാലക്കാട് വടക്കഞ്ചേരിയിൽ പാടത്ത് പണിയെടുക്കുന്നതിനിടയിൽ തെങ്ങ് മറിഞ്ഞുവീണ് വീട്ടമ്മ മരിച്ച ദാരുണ സംഭവം ഉണ്ടായി. ഇതിനു പുറമേ സംസ്ഥാനത്തു പലയിടത്തും മരം വീണുള്ള അപകടങ്ങൾ സംഭവിച്ചു. അതിൽ ചിലർക്കു പരുക്കേറ്റിട്ടുമുണ്ട്. എവിടെയൊക്കെയാണ് മരങ്ങൾ ഇനിയും അപകടഭീഷണി ഉയർത്തുന്നതെന്നു പരിശോധിച്ച് അവ വെട്ടിമാറ്റാനുള്ള പ്രവർത്തനങ്ങൾ ഉണ്ടാവേണ്ടതുണ്ട്. പ്രത്യേകിച്ച് പൊതുസ്ഥലങ്ങളിൽ ഇത്തരം അപകട സാധ്യതകൾ പരമാവധി ഒഴിവാക്കാൻ സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശ്രദ്ധിക്കണം. ഹൈറേഞ്ച് റോഡുകളിൽ മണ്ണിടിച്ചിൽ സാധ്യത മുൻകൂട്ടികണ്ട് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നു നിർദേശമുണ്ടായാൽ അതു പാലിക്കപ്പെടണം. നിറഞ്ഞൊഴുകുന്ന പുഴകൾ കാണാനുള്ള യാത്രകളും പ്രോത്സാഹിപ്പിക്കാവുന്നതല്ല.
ജില്ലകളിൽ പ്രത്യേക കൺട്രോൾ റൂമുകൾ തുറക്കുക, ദുരിതാശ്വാസ ക്യാംപുകൾ ആരംഭിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഈ ദിവസങ്ങളിൽ ആവശ്യമായി വരാം. പകർച്ചപ്പനികൾ പടരുന്ന സാഹചര്യമാണ് സംസ്ഥാനത്തു പൊതുവിലുള്ളത്. അതിനാൽ തന്നെ ദുരിതാശ്വാസ ക്യാംപുകളിൽ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ജാഗ്രത ആവശ്യമായിട്ടുണ്ട്. ക്യാപുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനം ഉറപ്പാക്കുക, ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളിൽ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ശ്രദ്ധിക്കുമെന്നു കരുതാം. ദുരിതാശ്വാസ ക്യാംപുകളില്‍ പനി ബാധിച്ചവരെ പ്രത്യേകം പാര്‍പ്പിക്കണമെന്നും അവർക്കു ചികിത്സ ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ക്യാംപിലും പരിസരത്തും ശുചിത്വം പാലിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ താത്പര്യമെടുക്കുകയും വേണം.
മഴക്കെടുതി വിലയിരുത്താൻ റവന്യൂ മന്ത്രി കെ. രാജൻ ഇന്നലെ വിഡിയോ കോൺഫറൻസ് വഴി ജില്ലാ കലക്റ്റർമാർ അടക്കം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. സാഹചര്യങ്ങൾ നേരിടാൻ സർക്കാർ പൂർണ സജ്ജമായിട്ടുണ്ടെന്നാണ് അതിനുശേഷം അദ്ദേഹം അവകാശപ്പെട്ടത്. സർക്കാരിന്റെ ജാഗ്രത പല ദുരന്തങ്ങളും ഒഴിവാക്കാൻ സഹായിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും എല്ലാം ഒത്തൊരുമിച്ചുവേണം കാലവർഷക്കെടുതികൾ നേരിടാനുള്ള പ്രവർത്തനങ്ങൾക്ക് ഇറങ്ങേണ്ടത്.