അതിതീവ്ര മഴ: അതീവ ജാഗ്രത ആവശ്യം

മധ്യവേനൽ അവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകൾ തിങ്കളാഴ്ചയാണു തുറക്കുന്നത്
heavy rain high alert in kerala

അതിതീവ്ര മഴ: അതീവ ജാഗ്രത ആവശ്യം

Updated on

പതിവിലും നേരത്തേയെത്തിയ കാലവർഷം ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് വലിയ നാശനഷ്ടങ്ങളാണു സംസ്ഥാനത്തിനുണ്ടാക്കുന്നത്. ജൂൺ മാസം പിറക്കും മുൻപു തന്നെ കോരിച്ചൊരിയുന്ന മഴയും അതിശക്തമായ കാറ്റും വ്യാപകമായ തോതിൽ ജനങ്ങളെ ബാധിച്ചു കഴിഞ്ഞു. വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. കൂറ്റൻ മരങ്ങളും വൈദ്യുതി പോസ്റ്റുകളും മറിഞ്ഞുവീണ് ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾ അനവധിയാണ്. നിരവധി വീടുകൾക്കു കേടുപാടുകൾ സംഭവിച്ചു. റെയ്‌ൽ- റോഡ് ഗതാഗതം തടസപ്പെടുന്ന അവസ്ഥയുണ്ടായി. മഴക്കെടുതിയിൽ ഇതുവരെ ഇരുപത്തഞ്ചിലേറെ പേർ മരിച്ചിട്ടുണ്ട്. വെള്ളം കയറിയ വീടുകളിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറിയത് നൂറുകണക്കിനാളുകളാണ്. തീരദേശത്തു ശക്തമായ കാറ്റും കടലാക്രമണവും ജനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി വലിയ തോതിൽ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ദേശീയ പാതയിൽ പലയിടത്തും മണ്ണിടിഞ്ഞു.

നദികൾ നിറഞ്ഞൊഴുകുകയാണ്. 17 പുഴകളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പു നൽകിയിരിക്കുന്നു. ഈ പുഴകളോടു ചേർന്നു താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നിർദേശിക്കുന്നുണ്ട്. നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ യാതൊരു കാരണവശാലും തുനിയരുത്. തീരത്തോടു ചേർന്നു താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കാൻ തയാറാകണമെന്നും മുന്നറിയിപ്പിലുണ്ട്. ഡാമുകളിൽ ജലനിരപ്പ് ഉയർന്നു. കല്ലാർകുട്ടി, പാംബ്ല, മലങ്കര, പൊൻമുടി തുടങ്ങിയ അണക്കെട്ടുകൾ തുറന്നു. പല ഡാമുകളിൽ നിന്നും നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. പീച്ചി, പെരിങ്ങൽക്കുത്ത്, ശിരുവാണി, കാഞ്ഞിരംപുഴ, മലമ്പുഴ, പോത്തുണ്ടി, കല്ലട, ഭൂതത്താൻകെട്ട്, കുറ്റ്യാടി, കാരാപ്പുഴ, പഴശി തുടങ്ങിയ ഡാമുകളിൽ നിന്നു മുൻകരുതലായി വെള്ളം ഒഴുക്കുന്നുണ്ട്. അതിതീവ്ര മഴ കണക്കിലെടുത്ത് മലയോര മേഖലകളിൽ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തി.

അതിതീവ്ര മഴ വരും ദിവസങ്ങളിലും തുടരുമെന്നാണു മുന്നറിയിപ്പുകൾ. അതുകൊണ്ടു തന്നെ സംസ്ഥാനത്ത് അതീവ ജാഗ്രത ആവശ്യമാണ്. സർക്കാരും ജനങ്ങളും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഓരോ പ്രദേശത്തെയും ജനദുരിതം കണ്ടറിഞ്ഞ് ആവശ്യമായ നടപടികൾ ഒട്ടും വൈകാതെ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും തയാറാവുക കൂടി വേണം. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനുമുള്ള സാധ്യതകൾ മുൻകൂട്ടി കണ്ട് നടപടികൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. മഴക്കാലത്ത് ഉരുൾപൊട്ടലുകളിൽ മനുഷ്യ ജീവനുകൾ നഷ്ടമാവുന്നത് സമീപവർഷങ്ങളിൽ നമുക്കു കാണേണ്ടിവന്നിട്ടുണ്ട്. അതെല്ലാം പാഠമായെടുത്ത് മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. ഏതെങ്കിലും തരത്തിൽ അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറേണ്ടതാണ്. അത്യാവശ്യമില്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കാൻ അധികൃതർ നിർദേശിക്കുന്നുണ്ട്. പ്രത്യേകിച്ച് വെള്ളച്ചാട്ടങ്ങളും ജലാശയങ്ങളും ഒക്കെ കാണാനുള്ള യാ​ത്ര​ക​ൾ അപകട മുന്നറിയിപ്പുള്ളപ്പോൾ ഒഴിവാക്കേണ്ടതുണ്ട്. ജലാശയങ്ങളോടു ചേർന്നുള്ള റോഡുകളിൽ യാത്ര ചെയ്യുമ്പോഴും ജാഗ്രത പാലിക്കണം. വൈദ്യുതി ലൈനുകൾ പൊട്ടിവീണുള്ള അപകടങ്ങൾക്കും സാധ്യതയുണ്ട്.

കനത്ത മഴ മുൻനിർത്തി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകേണ്ടി വരികയാണെങ്കിൽ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കുന്നതിൽ അമാന്തം കാണിക്കേണ്ടതില്ല. അവധി ദിവസം രാവിലെയാണ് അതു പ്രഖ്യാപിക്കുന്നതെങ്കിൽ വിദ്യാർഥികൾക്കുണ്ടാവുന്ന ബുദ്ധിമുട്ട് തലേന്നു തീരുമാനം എടുത്താൽ ഒഴിവാക്കാവുന്നതേയുള്ളൂ. രാവിലെ അവധി പ്രഖ്യാപിച്ചപ്പോഴേക്കും വെള്ളക്കെട്ടുകൾ കടന്നും പെരുമഴ നനഞ്ഞും കുട്ടികൾ വളരെ ബുദ്ധിമുട്ടി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‍എത്തിയ അവസരങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ട്. അതേ ബുദ്ധിമുട്ടോടെ വേണം അവർക്ക് വീടുകളിലേക്കു തിരിച്ചുപോകാനും. ഇങ്ങനെ കുട്ടികളെ കഷ്ടപ്പെടുത്തുന്ന അവസരങ്ങൾ ഉണ്ടാവുന്നില്ലെന്ന് ജില്ലാ കലക്റ്റർമാർക്ക് ഉറപ്പാക്കാൻ കഴിയട്ടെ.

മധ്യവേനൽ അവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകൾ തിങ്കളാഴ്ചയാണു തുറക്കുന്നത്. മഴക്കെടുതികൾ കണക്കിലെടുത്ത് സ്കൂൾ തുറക്കുന്നതു നീട്ടിവയ്ക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതു സർക്കാരാണ്. എന്തായാലും സ്കൂളിലെത്തുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ട്. അപകടകരമായ രീതിയിൽ സ്കൂളുകളുടെ സമീപത്തു മരങ്ങളുണ്ടെങ്കിൽ വെട്ടിമാറ്റാൻ ഇനിയും വൈകരുത്. കാലവർഷം തുടങ്ങും മുൻപേ സ്കൂളുകളിൽ അപകടകരമായ രീതിയിലുള്ള മരങ്ങൾ വെട്ടിമാറ്റേണ്ടതാണ്. ഇതു സംബന്ധിച്ച് എല്ലാ വർഷവും നിർദേശങ്ങളും നൽകാറുണ്ട്. ഇത്തവണയും അതിലൊന്നും മാറ്റമുണ്ടായിട്ടില്ല. എന്നാൽ, ഈ നിർദേശം കൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com