
ആഗോള കയറ്റുമതി രംഗത്ത് കേരളത്തിന്‍റെ സ്ഥാനം ഉയർത്തുന്നതു ലക്ഷ്യമിട്ടുള്ള പുതിയ കയറ്റുമതി പ്രോത്സാഹന നയത്തിനു സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുകയാണ്. കേരളത്തെ ഒരു പ്രമുഖ കയറ്റുമതി ഹബ്ബായി മാറ്റുക എന്ന വിശാല ലക്ഷ്യം ഈ നയത്തിനുണ്ട്. കയറ്റുമതിയിൽ കേരളം കാഴ്ചവയ്ക്കുന്ന കുതിപ്പിന് ഒന്നുകൂടി കരുത്തുപകരാൻ നയം ഉപകരിക്കുമെന്നു പ്രതീക്ഷിക്കുക. പലവിധത്തിലുള്ള പ്രകൃതി വിഭവങ്ങളും നൈപുണ്യമുള്ള തൊഴിൽ ശക്തിയും സാംസ്കാരിക പൈതൃകവും കേരളത്തിനുണ്ട്. ഇതിനൊപ്പം മെച്ചപ്പെട്ടുവരുന്ന ബിസിനസ് അന്തരീക്ഷത്തെ കൂടുതൽ മെച്ചപ്പെടുത്തുക എന്നതും കയറ്റുമതിക്ക് അകമഴിഞ്ഞ പ്രോത്സാഹനം നൽകുക എന്നതും പ്രധാനമാണ്. ആഗോളതലത്തിൽ തങ്ങളുടെ സ്വാധീനം വർധിപ്പിക്കാൻ കയറ്റുമതി രംഗത്തുള്ളവർക്ക് അവസരങ്ങൾ ഒരുക്കിക്കൊടുക്കേണ്ടതുണ്ട്. സർക്കാരിന്‍റെ ദൃഢനിശ്ചയം അതിനു സഹായിക്കുകയും ചെയ്യും. വിവിധ മേഖലകളിൽ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ സഹായങ്ങൾ നൽകുന്നതും ഫലം ചെയ്യുന്നതാണ്. ഗവേഷണ സ്ഥാപനങ്ങളും ഈ മേഖലയിലെ അക്കാഡമിക് വിദഗ്ധരും സർക്കാരും വ്യവസായികളും ഒന്നുചേർന്നുള്ള പ്രവർത്തനങ്ങൾ കയറ്റുമതി മേഖലയ്ക്കു ഗുണകരമാവും. ആഗോള വിപണിയുടെ ആവശ്യങ്ങളും അതു നൽകുന്ന സാധ്യതകളും കണ്ടറിഞ്ഞുള്ള പ്രവർത്തനങ്ങൾക്ക് ഈ സഹകരണം ഉപകാരപ്പെടേണ്ടതാണ്.
തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ കയറ്റുമതി ഹബ്ബുകൾ സ്ഥാപിക്കുക എന്നതാണു കയറ്റുമതി ശേഷി പരമാവധിയിൽ എത്തിക്കുന്നതിനു സർക്കാർ കാണുന്ന മാർഗം. ഇതിനൊപ്പം നൈപുണ്യ ശേഷിയിൽ അടക്കമുള്ള വികസനവും മത്സരക്ഷമതയിലെ വർധനയും പദ്ധതിയിടുന്നുണ്ട്. പരിസ്ഥിതി സൗഹൃദ നടപടികൾ പ്രോത്സാഹിപ്പിക്കുമെന്നാണു നയത്തിൽ ചൂണ്ടിക്കാണിക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള അടിസ്ഥാന സൗകര്യ വികസനം, നയത്തിലെ മറ്റൊരു വാഗ്ദാനമാണ്. ഗതാഗതം, കണക്റ്റിവിറ്റി, ലോജിസ്റ്റിക്സ് മേഖലകളിൽ ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്. ചരക്കുനീക്കം സുതാര്യമാവുകയെന്നത് വ്യവസായ രംഗത്തിനും കയറ്റുമതി രംഗത്തിനും മൊത്തത്തിൽ ആവശ്യമാണ്. പരമ്പരാഗത മേഖലകള്‍ക്കകത്തും പുറത്തുമുള്ള പുതിയ കയറ്റുമതി അവസരങ്ങളും സാധ്യതയുള്ള വിപണികളും സര്‍ക്കാര്‍ കണ്ടെത്തുമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ അവസരങ്ങൾ കിട്ടുക എന്നത് ഏതു ബിസിനസിനും ആവേശം പകരും.
കേരളത്തിലെ ഉത്പന്നങ്ങളോടും നമ്മുടെ സേവനങ്ങളോടും താത്പര്യം കാണിക്കുന്നവർ വർധിച്ചുവരുന്നത് ഉത്പാദന വർധനയ്ക്കു പ്രോത്സാഹനമായി മാറുന്നതാണ്. വിപണി പ്രവേശനം സുഗമമാക്കുന്നതിനും വ്യാപാര ദൗത്യങ്ങള്‍ നടത്തുന്നതിനും അന്താരാഷ്ട്ര വ്യാപാര മേളകളില്‍ പങ്കെടുക്കുന്നതിനും സർക്കാർ സഹായം ഉറപ്പാക്കുന്നത് പുതുതായി ഈ രംഗത്തേക്കു വരുന്നവർക്കും പ്രോത്സാഹനമാണ്. സുഗന്ധവ്യഞ്ജനങ്ങൾ, മറ്റു കാർഷികോത്പന്നങ്ങൾ, സമുദ്രോത്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷ്യോത്പന്നങ്ങൾ എന്നിങ്ങനെ കയറ്റുമതിയിൽ ഇനിയും കരുത്തു വർധിപ്പിക്കാവുന്ന മേഖലകൾ പലതുണ്ട്. ഐടിയിൽ അടക്കം ഉയർന്നുവരുന്ന പുതിയ സാധ്യതകൾ ശരിയായി വിനിയോഗിക്കുകയും വേണം. എൻജിനീയറിങ് ഉത്പന്നങ്ങൾ, പെട്രോ കെമിക്കൽ ഉത്പന്നങ്ങൾ, രാസവസ്തുക്കൾ, തുണിത്തരങ്ങൾ, ഇലക്‌ട്രോണിക്സ്, ആയുർവേദം, ഔഷധങ്ങൾ, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലൊക്കെ കേരളത്തിന്‍റെ സാധ്യതകൾ ഉപയോഗപ്പെടുത്താവുന്നതാണ്.
കയറ്റുമതിക്കാർക്കുള്ള ഒരു കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 25 ശതമാനം ഒറ്റത്തവണ സബ്സിഡി സർക്കാർ നൽകുമെന്നതു വലിയ പ്രോത്സാഹനമായി കാണേണ്ടതുണ്ട്. കോള്‍ഡ് സ്റ്റോറെജ് യൂണിറ്റുകള്‍, വെയർഹൗസിങ് ലോജിസ്റ്റിക്സ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക. സംസ്ഥാനത്തു നിന്ന് കയറ്റുമതി ചെയ്യുന്ന യൂണിറ്റുകള്‍ക്ക് മൂന്നു വര്‍ഷത്തേക്ക് ഫ്രീ ഓണ്‍ബോര്‍ഡ് മൂല്യത്തിന്റെ ഒരു ശതമാനം ഇൻസെന്റീവ് നൽകുമെന്നതും സ്ഥാപനത്തിന്റെ ആദ്യ കയറ്റുമതി തീയതി മുതല്‍ അഞ്ചു വര്‍ഷത്തേക്ക് ഒരു പരിധിവച്ച് ലോജിസ്റ്റിക് ചെലവുകളുടെ 50 ശതമാനം റീഇംബേഴ്സ്മെന്റ് നൽകുമെന്നതും സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള ക്രിയാത്മക നടപടികളായി കാണേണ്ടതുണ്ട്. ഇതു കൂടാതെ സർക്കാർ വാഗ്ദാനം ചെയ്യുന്ന മറ്റു പലവിധത്തിലുള്ള സബ്സിഡികളും ഉപയോഗപ്പെടുത്താൻ കയറ്റുമതി രംഗത്തുള്ളവർക്ക് അവസരമുണ്ടാവും.
കയറ്റുമതിക്കാരെ ആഗോള ബയര്‍മാരുമായി ബന്ധിപ്പിക്കുന്ന സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം മറ്റൊരു ശ്രദ്ധേയമായ നടപടിയാണ്. വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ, വിപണിയിലെ ട്രെൻഡുകൾ, ലോജിസ്റ്റിക്സ് പിന്തുണ എന്നിവ ലഭ്യമാക്കുന്നതിന് ഈ പ്ലാറ്റ് ഫോം സഹായകരമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുമായി ഇതിനെ സംയോജിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന്‍റെ ഉത്പന്നങ്ങൾ ലോക വിപണിയിൽ കൂടുതൽ ശ്രദ്ധ നേടുന്നതായി നേരത്തേ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ വന്നിട്ടുണ്ട്. നമ്മുടെ കയറ്റുമതി വരുമാനവും അതിനനുസരിച്ച് വർധിച്ചിട്ടുണ്ട്. ഇതിലും വലിയ കുതിപ്പിനുള്ള സാധ്യതകൾ കേരളത്തിനുണ്ട് എന്നതിലും സംശയമൊന്നുമില്ല. ആ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താൻ കയറ്റുമതി നയം വഴിയൊരുക്കട്ടെ.