തുടർച്ചയായി രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ കനത്ത പരാജയം നേരിട്ട കോൺഗ്രസ് പാർട്ടിക്ക് അടുത്ത പൊതുതെരഞ്ഞെടുപ്പിനു മുൻപ് ആത്മവിശ്വാസം തിരിച്ചുനൽകാൻ ശ്രമിക്കുകയാണ് കർണാടകയിലെ ജനങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഭരണം അവസാനിപ്പിക്കാനും കോൺഗ്രസിനു മികച്ച വിജയം സമ്മാനിക്കാനും കന്നഡക്കാർ തീരുമാനിക്കുകയായിരുന്നു. 2019നു ശേഷം വല്ലാതെ ശോഷിച്ചുപോയ പാർട്ടിയാണു കോൺഗ്രസ്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ ലഭിച്ച രണ്ടു വിജയങ്ങൾ (ആദ്യം ഹിമാചൽ പ്രദേശിൽ) നിരാശ മുറ്റിനിന്ന പാർട്ടിയിൽ പ്രതീക്ഷയുടെ കിരണങ്ങൾ ഏൽപ്പിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും മല്ലികാർജുൻ ഖാർഗെയിലൂടെ പുതിയ കോൺഗ്രസ് അധ്യക്ഷനെ ലഭിച്ചതും പാർട്ടിക്ക് ഉണർവുണ്ടാക്കിയ ഘടകങ്ങളായാണ് വിലയിരുത്തുന്നത്. പ്രതിപക്ഷ നിരയിൽ പോലും പ്രസക്തി ചോദ്യം ചെയ്യപ്പെട്ട അവസ്ഥയിൽ നിന്നാണ് അവരുടെ തിരിച്ചുവരവ് ആരംഭിക്കുന്നതും. ബിജെപിക്കെതിരേ കോൺഗ്രസ് ഇല്ലാത്ത മുന്നണി എന്ന വാദത്തിന് കർണാടക ഫലം പ്രസക്തി നഷ്ടപ്പെടുത്തുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയെ മാത്രം ആശ്രയിച്ചാൽ പോരാ, സംസ്ഥാന ഭരണവും ജനഹിതത്തിന് അനുസരിച്ചാവണമെന്ന വലിയ പാഠം ബിജെപിക്കു പഠിക്കാനുണ്ട് കർണാടകയിൽ നിന്ന്. എന്തിനും 40 ശതമാനം കമ്മിഷൻ വാങ്ങുന്ന സർക്കാരാണ് ബസവരാജ് ബൊമ്മൈയുടേത് എന്നായിരുന്നല്ലോ കോൺഗ്രസ് ആരോപണം. അതിശക്തമായ അഴിമതി ആരോപണങ്ങൾ നിലവിലുള്ള ഭരണകക്ഷിയെ ബാധിച്ചിട്ടുണ്ട്. മറ്റൊരു സംസ്ഥാനത്തും ബിജെപി ഇതുപോലെ ആരോപണങ്ങൾ നേരിടേണ്ടിവന്നിട്ടില്ല. പ്രതിപക്ഷ ആരോപണങ്ങളെ നേരിടാൻ കഴിയുന്ന സംസ്ഥാന നേതൃത്വവും പാർട്ടിക്ക് ഇല്ലാതെ പോയി. യെദിയൂരപ്പയ്ക്കു പകരം അത്രയും കരുത്തുള്ള മറ്റൊരു നേതാവ് ഇനിയും കർണാടക ബിജെപിയെ നയിക്കാൻ ഉണ്ടാവേണ്ടിയിരിക്കുന്നു. പുതിയ തലമുറയെ നേതൃത്വത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനുള്ള ബിജെപിയുടെ ശ്രമങ്ങൾ വേണ്ടത്ര വിജയം കണ്ടില്ല.
ദേശീയ തലത്തിൽ കരിസ്മയുള്ള നേതാക്കൾ ഉണ്ടായാൽ പോരാ സംസ്ഥാനതലത്തിൽ ശക്തരായ നേതാക്കളും ഉണ്ടാവേണ്ടതുണ്ടെന്ന് കർണാടക എല്ലാ രാഷ്ട്രീയ കക്ഷികളെയും ഓർമപ്പെടുത്തുകയാണ്. പിസിസി അധ്യക്ഷൻ ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും ഒത്തൊരുമിച്ചു പ്രവർത്തിച്ചതിന്റെ ഫലമാണ് കോൺഗ്രസിന്റെ ഈ വിജയം. ഇങ്ങനെയൊരു കൂട്ടുനേതൃത്വം മറ്റു സംസ്ഥാനങ്ങളിലും അവർക്ക് അനിവാര്യമാണ്. പല സംസ്ഥാനത്തും അതു കാണുന്നില്ല എന്നത് പാർട്ടിയുടെ തകർച്ചയ്ക്കും കാരണമായിട്ടുണ്ട്. കർണാടക നൽകുന്ന പാഠം ഈ സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസ് ഉൾക്കൊള്ളുമോ എന്ന് കണ്ടറിയേണ്ടതാണ്. സീറ്റിനു വേണ്ടിയുള്ള വടംവലിയും പിണങ്ങിപ്പിരിയലുകളും ബിജെപിയെ ഈ തെരഞ്ഞെടുപ്പിൽ ബാധിച്ചുവെന്നതും ഇതിനോടു ചേർത്തു കാണണം. ജഗദീഷ് ഷെട്ടാറും ലക്ഷ്മൺ സാവഡിയും പോലുള്ള നേതാക്കൾ കാലുമാറിയത് ബിജെപിയുടെ ലിംഗായത്ത് കോട്ടകളിൽ കോൺഗ്രസിനു നേട്ടമുണ്ടാക്കിക്കൊടുത്തിട്ടുണ്ട്. പാർട്ടിയെ ഒറ്റക്കെട്ടായി നിർത്താൻ സംസ്ഥാന നേതൃത്വത്തിനു കഴിയാതിരുന്നതിന്റെ വിനയാണത്.
ദേശീയ വിഷയങ്ങളാണ് പ്രധാനമായും ബിജെപി തെരഞ്ഞെടുപ്പിൽ ഉയർത്തിപ്പിടിച്ചത്. ഇരട്ട എൻജിൻ സർക്കാർ എന്നതായിരുന്നു മുദ്രാവാക്യം. കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളിലാണ് ദേശീയ നേതാക്കൾ ഊന്നൽ നൽകിയത്. അതേസമയം, സംസ്ഥാന വിഷയങ്ങളിൽ കോൺഗ്രസിനെതിരേ മേൽക്കൈ നേടാൻ ബിജെപി നേതാക്കൾക്കു കഴിഞ്ഞില്ല. ജയിച്ചാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ അനുവദിച്ച് ഉത്തരവിറക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ച അഞ്ചു വാഗ്ദാനങ്ങൾ ജനങ്ങളുടെ മനസു പിടിച്ചുപറ്റിയിട്ടുണ്ടെന്നുവേണം കരുതാൻ. എല്ലാ വീട്ടുകാർക്കും 200 യൂണിറ്റ് വീതം സൗജന്യ വൈദ്യുതി, കുടുംബനാഥയായ വനിതയ്ക്ക് മാസം 2,000 രൂപ വീതം സഹായം, ബിപിഎൽ കുടുംബങ്ങളിലെ അംഗങ്ങൾക്ക് സൗജന്യമായി10 കിലോ വീതം അരി, ബിരുദധാരികളായ യുവാക്കൾക്ക് രണ്ടു വർഷത്തേക്ക് 3,000 രൂപ വീതവും ഡിപ്ലോമക്കാർക്ക് 1,500 രൂപ വീതവും പ്രതിമാസ സഹായം, പൊതുഗതാഗത സംവിധാനത്തിലുള്ള ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നിവയാണ് ഇവ. കോൺഗ്രസ് ജയിച്ചാലും ഇവ നടപ്പാക്കില്ലെന്ന പ്രചാരണമാണ് ബിജെപി നടത്തിയിരുന്നത്. എന്നാൽ, പുതിയ സർക്കാർ ഈ വാഗ്ദാനങ്ങൾ പാലിക്കുമെന്നു തന്നെ ജനങ്ങൾ വിശ്വസിക്കുന്നുണ്ടാവും. സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കാവുന്നതാണ് ഈ വാഗ്ദാനങ്ങൾ. അത് പുതിയ സർക്കാർ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് നിർണായകമാണ്.
വിലക്കയറ്റമുണ്ടാക്കുകയും തൊഴിലില്ലായ്മ വർധിപ്പിക്കുകയും ചെയ്തതല്ലാതെ സംസ്ഥാനത്തെ ബിജെപി സർക്കാർ സാധാരണക്കാർക്കു വേണ്ടി ഒന്നും ചെയ്തില്ല എന്ന ആരോപണം ഉയർന്നതിനൊപ്പമാണ് ജനകീയ വാഗ്ദാനങ്ങൾ വച്ച് കോൺഗ്രസ് ജനവിശ്വാസം ആർജിച്ചെടുത്തത്. ജനക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്നതാണ് ഏതു സർക്കാരിനെയും തുടർഭരണത്തിലേക്കു നയിക്കുകയെന്ന് ഒരിക്കൽക്കൂടി കാണിച്ചുതരുന്നുണ്ട് കർണാടക.