
പിണറായി വിജയൻ, വി.എസ്. അച്യുതാനന്ദൻ
File photo
കേരളത്തിന്‍റെ പൊതുവിലും ഇവിടത്തെ വിപ്ലവ പ്രസ്ഥാനത്തിന്‍റെ പ്രത്യേകിച്ചും ചരിത്രത്തിന്‍റെ ശ്രദ്ധേയമായ പരിച്ഛേദമാണു വി.എസ്. അച്യുതാനന്ദന്‍റെ ജീവിതം. ഉജ്വല സമര പാരമ്പര്യത്തിന്‍റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്‍റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ട നിലപാടുകളുടെയും പ്രതീകമായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്ത്, ജനങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിന്‍റെ നൂറ്റാണ്ടു കടന്ന ജീവിതം കേരളത്തിന്‍റെ ആധുനിക ചരിത്രവുമായി വേർപെടുത്താനാവാത്ത വിധം കലർന്നുനിൽക്കുന്നു. സർക്കാരിനെയും സിപിഎമ്മിനെയും ഇടതു മുന്നണിയെയും പ്രതിപക്ഷത്തെയും വിവിധ ഘട്ടങ്ങളിൽ നയിച്ച വി.എസിന്‍റെ സംഭാവനകൾ സമാനതകളില്ലാത്തതാണ്. കേരളത്തിന്‍റെ രാഷ്‌ട്രീയ ഈടുവയ്പ്പിന്‍റെ ഭാഗമാണവ എന്നു ചരിത്രം രേഖപ്പെടുത്തും.
ഒരു കാലഘട്ടത്തിന്‍റെ അസ്തമയമാണിത്. പാർട്ടിക്കും ജനാധിപത്യ പുരോഗമന പ്രസ്ഥാനത്തിനാകെയും കനത്ത നഷ്ടം. കൂട്ടായ നേതൃത്വത്തിലൂടെയേ അതു നികത്താനാവൂ. ദീർഘകാലം ഒരുമിച്ചു പ്രവർത്തിച്ചതിന്‍റെ ഒരുപാട് സ്മരണകൾ മനസിലിരമ്പുന്ന ഘട്ടമാണിത്. അസാമാന്യ ഊർജവും അതിജീവന ശക്തിയും കൊണ്ടു വിപ്ലവ പ്രസ്ഥാനത്തിൽ അടയാളപ്പെടുത്തപ്പെട്ട സംഭവബഹുല, സമരഭരിത ജീവിതമായിരുന്നു വി.എസിന്‍റേത്. തൊഴിലാളി - കർഷക മുന്നേറ്റങ്ങൾ സംഘടിപ്പിച്ചു പ്രസ്ഥാനത്തിനൊപ്പം വളർന്ന രാഷ്‌ട്രീയ ജീവിതം, ജന്മിത്വവും ജാതീയതയും കൊടികുത്തി വാണിരുന്ന ഇരുണ്ട കാലത്തെ തിരുത്താനുള്ള സമരങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്. എളിയ തുടക്കത്തിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം എത്തിയത് പ്രസ്ഥാനത്തിന്‍റെ വളർച്ചയുടെ പടവുകളിലൂടെയാണ്.
1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ അവശേഷിച്ചിരുന്ന അവസാന കണ്ണിയാണ് വി.എസിന്‍റെ വിയോഗത്തിലൂടെ അറ്റുപോയത്. ദേശീയ സ്വാതന്ത്ര്യസമര ഘട്ടത്തെ വർത്തമാനകാല രാഷ്‌ട്രീയവുമായി ഇണക്കിയ മൂല്യവത്തായ സാന്നിധ്യമാണ് അസ്തമിച്ചുപോയത്. കമ്മ്യൂണിസ്റ്റ് നേതാവ്, നിയമസഭാ സാമാജികൻ, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളിലെല്ലാം വി.എസ് നൽകിയ സംഭാവനകൾ നിരവധിയാണ്. പുന്നപ്ര- വയലാറുമായി പര്യായപ്പെട്ടു നിൽക്കുന്ന സഖാവ്, യാതനയുടെയും സഹനത്തിന്‍റെയും അതിജീവനത്തിന്‍റെയും ജീവിത പശ്ചാത്തലങ്ങൾ കടന്നാണ് വളർന്നുവന്നത്.
ഒരു തൊഴിലാളി എന്ന നിലയിൽ നിന്ന് തൊഴിലാളിവർഗ പ്രസ്ഥാനത്തിന്‍റെ കരുത്തനായ നേതാവ് എന്ന നിലയിലേക്കു വളരെ വേഗമുയർന്നു. പാർട്ടി വി.എസിനെയും വി.എസ് പാർട്ടിയെയും വളർത്തി. 1940ൽ 17 വയസുള്ളപ്പോൾ പാർട്ടി അംഗമായ അദ്ദേഹം അതിദീർഘമായ 85 വർഷമാണ് പാർട്ടി അംഗമായി തുടർന്നത്. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികൾ നേരിട്ട കൂലി അടിമത്തത്തിനും ജാതി അടിമത്തത്തിനും അറുതിവരുത്താനുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. ഭൂപ്രമാണിമാരെയും പൊലീസിനെയും വെല്ലുവിളിച്ചു കൊണ്ടായിരുന്നു അത്.
"തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ' എന്ന സംഘടനയുടെ രൂപീകരണത്തിലും പിന്നീട് അത് കേരളത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനങ്ങളിലൊന്നായ "കേരള സംസ്ഥാന കർഷകത്തൊഴിലാളി യൂണിയൻ' ആയി വളർന്നതിലും വി.എസ് വഹിച്ചത് പകരം വയ്ക്കാനില്ലാത്ത പങ്കാണ്. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ നടന്ന എണ്ണമറ്റ സമരങ്ങൾ കുട്ടനാടിന്‍റെ സാമൂഹികചരിത്രം മാറ്റിമറിച്ചു. മെച്ചപ്പെട്ട കൂലിക്കും, ചാപ്പ സമ്പ്രദായം നിർത്തലാക്കാനും, ജോലി സ്ഥിരതയ്ക്കും, മിച്ചഭൂമി പിടിച്ചെടുക്കാനും വേണ്ടി നടന്ന സമരങ്ങളുടെ മുൻനിരയിൽ അദ്ദേഹം ഉണ്ടായിരുന്നു. പാടവരമ്പുകളിലൂടെ കിലോമീറ്ററുകളോളം നടന്ന്, തൊഴിലാളികളുടെ കുടിലുകളിൽ കയറിയിറങ്ങി, അവരിൽ ആത്മവിശ്വാസവും സംഘബോധവും നിറയ്ക്കാൻ അദ്ദേഹം നടത്തിയ പ്രയത്‌നങ്ങൾ അവരെ പ്രസ്ഥാനത്തിലേക്ക് ആകർഷിച്ചു.
1948ൽ പാർട്ടി നിരോധിക്കപ്പെട്ടതിനെ തുടർന്ന് അറസ്റ്റിലായി. 52ൽ പാർട്ടിയുടെ ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി. ഐക്യകേരളത്തിനു വേണ്ടി കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ പ്രക്ഷോഭങ്ങളിൽ സജീവമായി. 57ൽ പാർട്ടി അധികാരത്തിലെത്തുന്ന സമയത്ത് ആലപ്പുഴ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 59ൽ ദേശീയ കൗൺസിൽ അംഗം. വിവിധ കാലഘട്ടങ്ങളിലായി അഞ്ചര വർഷത്തിലേറെ തടവുജീവിതം അനുഭവിച്ചു. 64 മുതൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം. 85 ൽ പൊളിറ്റ്ബ്യൂറോ അംഗമായി. 1980 മുതൽ 92 വരെ സംസ്ഥാന സെക്രട്ടറിയായും, 96 മുതൽ 2000 വരെ എൽഡിഎഫ് കൺവീനറായും പ്രവർത്തിച്ചു. 2015ൽ കൊൽക്കത്തയിൽ നടന്ന 21ാം പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് പ്രായാധിക്യത്തെ തുടർന്ന് ഒഴിവായി. പിന്നീട് കേന്ദ്ര കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവ്. 2001 മുതൽ 2006 വരെ പ്രതിപക്ഷ നേതാവ്. 2006 മുതൽ 2011 വരെ മുഖ്യമന്ത്രി. 2011 മുതൽ 2016 വരെ വീണ്ടും പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ തുടർന്നു.
കർഷക, കയർ തൊഴിലാളികളുടെ ജീവിതദൈന്യം നേരിട്ടറിഞ്ഞ വി.എസ്, തന്‍റെ അനുഭവങ്ങളെ കരുത്താക്കി മാറ്റി. ചൂഷിതരുടെ വിമോചനത്തിനായി നിലകൊണ്ടു. പാർട്ടിയിലെ പിളർപ്പിനെ തുടർന്നുള്ള ഘട്ടത്തിൽ റിവിഷനിസത്തിനെതിരേയും പിന്നീടൊരു ഘട്ടത്തിൽ അതിസാഹസിക തീവ്രവാദത്തിനെതിരേയും പൊരുതി പാർട്ടിയെ ശരിയായ നയത്തിൽ ഉറപ്പിച്ചു നിർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. കേവല രാഷ്‌ട്രീയത്തിനും അപ്പുറത്തേക്കു പോയി പരിസ്ഥിതി, മനുഷ്യാവകാശം, സ്ത്രീസമത്വം തുടങ്ങിയ വിവിധങ്ങളായ മേഖലകളിൽ വ്യാപരിച്ചു. ആ പ്രക്രിയയിലാണ് പാർട്ടി നേതാവായിരിക്കെത്തന്നെ പൊതുസ്വീകാര്യതയിലേക്ക് ഉയർന്നത്.
നിയമസഭാ സമാജികൻ എന്ന നിലയിലും അനന്യമായ സംഭാവനകളാണ് അദ്ദേഹം നൽകിയത്. 67, 70 വർഷങ്ങളിൽ അമ്പലപ്പുഴയിൽ നിന്നും 91ൽ മാരാരിക്കുളത്തു നിന്നും നിയമസഭാംഗമായി. 2001 മുതൽ 2021 വരെ മലമ്പുഴ മണ്ഡലത്തിൽ നിന്ന് എംഎൽഎ. 2016 മുതൽ 2021 വരെ കേരള ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാനായും പ്രവർത്തിച്ചു. മുഖ്യമന്ത്രിയായിരിക്കെ പാർട്ടിയും മുന്നണിയും ആവിഷ്‌കരിച്ച നയങ്ങൾ നടപ്പാക്കി കേരളത്തെ മുന്നോട്ടു നയിച്ചു. പ്രതിസന്ധികളിൽ ഉലയാതെ സർക്കാരിനെ നയിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിരവധി ജനകീയ പ്രശ്‌നങ്ങൾ ഉന്നയിച്ചു. നിയമനിർമാണ കാര്യങ്ങളിലും തന്‍റേതായ സംഭാവനകൾ നൽകി. കേരള രാഷ്‌ട്രീയ ചരിത്രത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്‍റെ നിര്യാണം നികത്താനാകാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.
- പിണറായി വിജയൻ