

മലപ്പുറം കൂരിയാട് ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്ന നിലയിൽ
file image
ദേശീയപാത 66ന്‍റെ വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഏറെ ശ്രദ്ധ നേടിയതാണ്. മലബാർ മേഖലയിൽ ആറു വരിയായി പാത വികസിപ്പിക്കുന്നത് അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് പാതയിൽ പലയിടത്തും ഒരൊറ്റ മഴയിൽ തന്നെ വലിയ വിള്ളലുകളുണ്ടാവുന്നതും ഇടിഞ്ഞു വീഴുന്നതും. അഭിമാന പദ്ധതിയായി കൊട്ടിഘോഷിച്ച ഹൈവേ നിർമാണം ഇപ്പോൾ ജനങ്ങളിൽ വലിയ ആശങ്കകൾ സൃഷ്ടിക്കുന്ന അവസ്ഥയായിട്ടുണ്ട്. ഏറ്റവും മികച്ച യാത്രാനുഭവം നൽകുമെന്ന് അവകാശപ്പെടുന്ന പാത സുരക്ഷിതമാണോ എന്ന തരത്തിലുള്ള ചർച്ചകൾ സജീവമായിരിക്കുന്നു. ദേശീയപാതയുടെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾക്ക് എത്രയും വേഗം പരിഹാരം കണ്ടെത്തേണ്ടതു ദേശീയപാതാ അഥോറിറ്റിയുടെ ചുമതലയാണ്. അവർ അതു ചെയ്യുന്നുവെന്ന് സംസ്ഥാന സർക്കാർ ഉറപ്പാക്കുകയും വേണം. നൂറു ശതമാനവും സുരക്ഷിതമാണെന്ന് ഉറപ്പായ ശേഷമേ പുതിയ ഹൈവേ ഗതാഗതത്തിന് ഉപയോഗിക്കാനാവൂ. ഇപ്പോൾ നടത്തിയിരിക്കുന്ന നിർമാണ പ്രവർത്തനങ്ങളിൽ എന്തു പോരായ്മയാണുള്ളതെന്നു കണ്ടെത്തി ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടിവരും.
രണ്ടു ദിവസം മുൻപ് മലപ്പുറം ജില്ലയിലെ കൂരിയാട് റോഡ് ഇടിഞ്ഞു താഴ്ന്നതു വലിയ ദുരന്തമായി മാറാതിരുന്നതു ഭാഗ്യം കൊണ്ടു മാത്രമാണ്. ദേശീയപാത വയലിലൂടെ കടന്നുപോകുന്ന ഭാഗത്ത് ഇന്‍റർലോക്ക് കട്ടകൾ വച്ച് മണ്ണിട്ടു കെട്ടിപ്പൊക്കിയ റോഡ് ഇടിഞ്ഞു താഴുകയായിരുന്നു. സർവീസ് റോഡിലൂടെ കടന്നുപോയ കാറിനു മുകളിലേക്കാണ് ഇന്‍റർലോക്ക് കട്ടകൾ ഇടിഞ്ഞുവീണത്. കുട്ടികൾ അടക്കം എട്ടു പേർക്കു പരുക്കേറ്റു. അശാസ്ത്രീയമായ വിധത്തിലാണ് ഇവിടുത്തെ റോഡ് നിർമാണമെന്ന് മുൻപു തന്നെ നാട്ടുകാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതൊന്നും ആരും വേണ്ടവിധത്തിൽ ഗൗനിച്ചില്ല. മഴ തുടങ്ങുമ്പോൾ തന്നെ ഈ വിധത്തിൽ മണ്ണിടിഞ്ഞുവീണെങ്കിൽ നല്ല മഴക്കാലത്ത് എന്താവും അവസ്ഥ എന്ന ആശങ്ക സ്വാഭാവികമായി ഉയരുന്നതാണ്.
കൂരിയാട് മാത്രമല്ല കാഞ്ഞങ്ങാട് മുതൽ ചാവക്കാട് വരെ പലയിടത്തും ഹൈവേയിലും സർവീസ് റോഡിലും വിള്ളലുകളുണ്ടായിട്ടുണ്ട്. മലപ്പുറം ജില്ലയിൽ തന്നെ തലപ്പാറയിലും എടരിക്കോട് മമ്മാലിപ്പടിയിലും ദേശീയ പാതയിൽ വിള്ളലുകളുണ്ടായി. തലപ്പാറയിൽ മണ്ണിട്ട് ഉയർത്തിയ ഭാഗത്ത് നിർമാണം പൂർത്തിയായി ഏതാനും ദിവസങ്ങൾക്കുള്ളിലാണു വിള്ളൽ കണ്ടെത്തിയിരിക്കുന്നത്. കൂരിയാടിനു സമീപമുള്ള മമ്മാലിപ്പടിയിൽ പാലത്തിലാണു വിള്ളൽ കണ്ടെത്തിയിരിക്കുന്നത്. തൃശൂർ ജില്ലയിലെ ചാവക്കാട് മണത്തല പ്രദേശത്തെ മേൽപ്പാലത്തിനു മുകളിലും റോഡ് വിണ്ടുകീറിയിട്ടുണ്ട്. ഇതിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ദേശീയപാതാ അധികൃതർ വിള്ളൽ ടാറിട്ടു മൂടി പ്രശ്നത്തിന്‍റെ ഗൗരവം കുറയ്ക്കാനുള്ള ശ്രമം നടത്തുകയുണ്ടായി. കോഴിക്കോട് മലാപ്പറമ്പിൽ കഴിഞ്ഞ ദിവസം ഗതാഗതത്തിനായി തുറന്നുകൊടുത്ത സർവീസ് റോഡ് ഇടിഞ്ഞുതാഴ്ന്നു. കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് ദേശീയപാതാ നിർമാണത്തിനിടെ മണ്ണിടിയുന്നുണ്ട്. മഴയിൽ മണ്ണും ചെളിവെള്ളവും സമീപപ്രദേശത്തുള്ള വീടുകളിലേക്ക് ഒഴുകിയെത്തിയിരിക്കുകയാണ്. അവിടെ നാട്ടുകാർ വലിയ പ്രതിഷേധത്തിലുമാണ്. ഇന്നലെ അവർ മണിക്കൂറുകളോളം റോഡ് ഉപരോധിക്കുകയുണ്ടായി. മഴ പെയ്താൽ സമീപപ്രദേശത്തു ജീവിക്കാൻ വയ്യാത്ത അവസ്ഥയാണെന്നു നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. അശാസ്ത്രീയമായ റോഡ് നിർമാണമാണ് നടക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തുന്നു. മഴവെള്ളം കുത്തിയൊലിച്ച് എത്തിയതോടെ കാഞ്ഞങ്ങാട് മാവുങ്കാലിനു സമീപം ദേശീയപാതയിലെ സർവീസ് റോഡ് ഇടിഞ്ഞുതാഴ്ന്നു. ഹൈവേയിൽ വലിയ വിള്ളലും ഉണ്ടായിട്ടുണ്ട്.
ദേശീയപാതയുടെ സമീപമുള്ള നിരവധി വീടുകൾ സുരക്ഷിതമല്ലെന്ന ആശങ്ക ആ വീടുകളിൽ താമസിക്കുന്നവർ പങ്കുവയ്ക്കുന്നുണ്ട്. മണ്ണിടിച്ചിൽ ഭീതിയാണു പ്രധാനമായിട്ടുമുള്ളത്. അശാസ്ത്രീയമായ രീതിയിലാണ് ഹൈവേ നിർമാണം എന്ന് അവർ ആരോപിക്കുന്നു. നിർമാണത്തിലെ പിഴവുകൾ ഓരോന്നായി ചൂണ്ടിക്കാണിച്ച് പരിഹാരം ആവശ്യപ്പെടുന്നു. മണ്ണിന്‍റെ സ്വഭാവം പരിഗണിക്കാതെയുള്ള നിർമാണമാണ് കൂരിയാട് റോഡ് ഇടിയുന്നതിനു കാരണമായതെന്ന് ആരോപണമുണ്ട്. വയൽപ്രദേശത്ത് ഇതുപോലെ മണ്ണിട്ടുപൊക്കുന്നത് സുരക്ഷിതമായിരിക്കില്ലെന്നാണ് വിമർശകർ പറയുന്നത്. മണ്ണു പരിശോധന നടത്തിയും മണ്ണിന്‍റെ ഘടന മനസിലാക്കിയും വേണം നിർമാണമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. വയൽ പ്രദേശങ്ങളിൽ തൂണുകളിൽ റോഡ് നിർമിക്കുന്നതാണു പരിഹാരമത്രേ. ഇത്തരം കാര്യങ്ങളൊക്കെ അന്വേഷണത്തിനു നിയോഗിച്ചിട്ടുള്ള വിദഗ്ധ സമിതി പരിശോധിക്കുമെന്നു കരുതാം.
വിമർശനങ്ങൾ അവഗണിക്കാനാവില്ല എന്നു പറയുമ്പോൾ തന്നെ ദേശീയപാതാ അഥോറിറ്റിക്ക് പരിചയക്കുറവൊന്നുമില്ല എന്നു കൂടി പറയേണ്ടതുണ്ട്. അഥോറിറ്റിയുടെ വൈദഗ്ധ്യത്തിനും കുറവില്ല. കേരളത്തിലെ കാലാവസ്ഥയും മണ്ണിന്‍റെ പ്രത്യേകതയുമൊക്കെ അവർ പരിഗണിച്ചിട്ടില്ല എന്നു കരുതാനാവില്ല. പിന്നെ എന്തുകൊണ്ടാണ് ഇത്തരം പാളിച്ചകൾ ഉണ്ടായതെന്നു കൃത്യമായി കണ്ടെത്തണം. ദേശീയപാതാ നിർമാണത്തിലെ അപാകതകൾ സംബന്ധിച്ച് ഇ.ടി. മുഹമ്മദ് ബഷീർ എംപി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ ധരിപ്പിക്കുകയുണ്ടായി. നിർമാണത്തിൽ പിഴവുകളുണ്ടായിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്നു ഗഡ്കരി അറിയിച്ചതായാണ് ഇ.ടി പറയുന്നത്. വേണ്ടിവന്നാൽ കരാറുകാരെ ഡീബാർ ചെയ്യുന്നതടക്കം നടപടി ഗഡ്കരി ഉറപ്പുനൽകിയിട്ടുണ്ടത്രേ. കേന്ദ്ര സർക്കാരിന്‍റെ അഭിമാന പദ്ധതികളാണ് ഓരോ ദേശീയപാതയും. ദേശീയപാതാ വികസനത്തിൽ പ്രത്യേക ശ്രദ്ധ തന്നെ ഗഡ്കരി നൽകുന്നുമുണ്ട്. കേരളത്തിലെ പാതയിൽ ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്നങ്ങൾക്ക് ഉചിതമായ പരിഹാരം ഉണ്ടാവുമെന്നു തന്നെ പ്രതീക്ഷിക്കാം.