രണ്ടു മാസത്തെ അവധിക്കു ശേഷം സംസ്ഥാനത്തു വിദ്യാലയങ്ങൾ ഇന്നു തുറക്കുകയാണ്. ഏറ്റവും സജീവമായ അധ്യയന വർഷം വിദ്യാർഥികൾക്ക് ഉറപ്പുനൽകുന്നുണ്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുട്ടികളെ സ്വീകരിക്കാൻ വിദ്യാലയങ്ങളിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു. അവധിക്കാലത്തിനു വിടചൊല്ലി സ്കൂളുകളിലേക്ക് വീണ്ടുമെത്തുന്ന കുട്ടികൾക്കു പഠനത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയെന്ന ബാധ്യത നിറവേറ്റുന്നതിൽ എല്ലാ വിദ്യാലയങ്ങളുടെയും അധികൃതർ ശ്രദ്ധിച്ചിട്ടുണ്ടെന്നു തന്നെ കരുതുക. ഇനി അഥവാ ഒരുക്കങ്ങൾ പൂർത്തിയാക്കാനുണ്ടെങ്കിൽ അത് എത്രയും വേഗം നിർവഹിക്കാനും കഴിയട്ടെ. സ്കൂൾ കെട്ടിടങ്ങൾ, വാഹനങ്ങൾ എന്നിവയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതും സ്കൂൾ പരിസരം ശുചിയാക്കുന്നതും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതും അടക്കമുള്ള കാര്യങ്ങളുണ്ട്. ഭൂരിപക്ഷം സ്കൂളുകളും അതൊക്കെ ചെയ്തു കഴിഞ്ഞു എന്നാണ് അറിയുന്നത്.
മൂന്നു ലക്ഷത്തിലധികം കുരുന്നുകളാണ് ഇന്ന് ഒന്നാം ക്ലാസിലേക്ക് എത്തുന്നത്. അവരെ സ്വീകരിക്കുന്ന പ്രവേശനോത്സവത്തിനായി ബലൂണുകളും തോരണങ്ങളുമൊക്കെ തയാറാക്കി അധ്യാപകർ കാത്തിരിക്കുകയാണ്. അറിവിന്റെ പുതിയൊരു ലോകത്തേക്കു കടന്നുവരുന്ന കുരുന്നുകളുടെ മനസ്സുനിറയ്ക്കാൻ പാകത്തിന് ഭിത്തികളിൽ പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ മനോഹര ചിത്രങ്ങൾ നിറയ്ക്കുന്ന സ്കൂളുകളുമുണ്ട്. ഇക്കാര്യത്തിലൊക്കെ സർക്കാർ സ്കൂളുകളും വളരെ മുന്നോട്ടുവന്നിട്ടുണ്ട് എന്നത് അഭിമാനകരമാണ്. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള സർക്കാർ പരിശ്രമം നല്ലൊരളവു വരെ വിജയിക്കുന്നുണ്ട് എന്നു കാണാവുന്നതാണ്. കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠനരീതി പരിഷ്കരിക്കുന്ന സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതി അന്തർദേശീയ നിലവാരത്തിൽ സ്കൂൾ പഠനം പൂർത്തിയാക്കുന്നതിനുള്ള സംവിധാനം ലക്ഷ്യമിടുന്നതാണ്.
പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിലും ഹൈടെക് ക്ലാസ് മുറികൾ ഒരുക്കുന്നതിലും നിരവധി സ്കൂളുകൾ വിജയിച്ചിട്ടുണ്ട്. പലയിടത്തും ഇത്തരം പ്രവർത്തനങ്ങൾ ഇനിയും മുന്നോട്ടുപോകാനുമുണ്ട്. ഇന്ന് പുതുതായി സ്കൂളുകളിലെത്തുന്നവർ അടക്കം പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും മികച്ച സൗകര്യങ്ങളും അവസരങ്ങളും ലഭ്യമാവാനുള്ള പ്രവർത്തനങ്ങൾ ഇനിയും മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്കും വിദ്യാഭ്യാസ രംഗത്ത് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിനൽകുന്നതിലാണ് നമ്മുടെ വിജയമിരിക്കുന്നത്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിൽ അവസരസമത്വം ഉറപ്പാക്കുകയെന്ന സർക്കാർ ലക്ഷ്യം പുതിയ അധ്യയന വർഷം ഒരുപടി കൂടി മുന്നോട്ടു നീങ്ങട്ടെ.
ഏതാനും ശനിയാഴ്ചകൾ കൂടി പ്രവൃത്തി ദിനമാക്കി 220 അധ്യയന ദിനങ്ങൾ ഉറപ്പാക്കാനുള്ള നീക്കമാണ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലും സംസ്ഥാനത്തെ വിദ്യാഭ്യാസ ചട്ടങ്ങളിലും 220 പ്രവൃത്തി ദിനം വ്യവസ്ഥ ചെയ്യുന്നുണ്ട്. പല കാരണങ്ങളാൽ അതു ലഭിക്കാതെ പോകുന്ന സാഹചര്യമാണുള്ളത്. അതിനാലാണ് ശനിയാഴ്ചകളും പ്രവൃത്തി ദിനമാക്കുന്നത്. ഇതിൽ അധ്യാപകർക്കിടയിലുള്ളതായി പറയുന്ന വിയോജിപ്പുകൾ അവരുടെ സംഘടനകളുമായി ചർച്ച നടത്തി പരിഹരിക്കാൻ സർക്കാരിനു കഴിയണം. ഇതോടൊപ്പം സർക്കാർ സ്കൂളുകളിൽ അധ്യാപക തസ്തികകളിലെ ഒഴിവുകൾ നികത്താനും തയാറാവണം. നിരവധി ഒഴിവുകളിൽ സ്ഥിരം നിയമനം നടത്താതെ താത്കാലികക്കാരെ വച്ച് മുട്ടുശാന്തി നടത്തിപ്പോകുന്നുണ്ട്. പിഎസ് സി റാങ്ക് ലിസ്റ്റുകളിൽ നിന്ന് സ്ഥിര നിയമനം നടത്താതിരിക്കുന്നത് പിൻവാതിൽ വഴി താത്കാലികക്കാരെ തിരുകിക്കയറ്റുന്നതിനാണെന്ന പരാതിയും നേരത്തേ തന്നെയുള്ളതാണ്. ഈ "പ്രതിഭാസം' ഇങ്ങനെ ആവർത്തിച്ചുകൂടാ. പഠന സൗകര്യങ്ങൾ ഹൈ ടെക് ആക്കിയിട്ടു മാത്രം കാര്യമില്ല, അധ്യാപകരുടെ കാര്യത്തിലും വിട്ടുവീഴ്ചകൾ ഉണ്ടാവരുത്. എല്ലാവിധത്തിലും യോഗ്യതയുള്ള അധ്യാപകർ തന്നെ പഠിപ്പിക്കാൻ ഉണ്ടാവണം.
കലാലയ പരിസരങ്ങളിൽ നിന്ന് ലഹരിവിൽപ്പനക്കാരെ തുരത്തുകയെന്നത് അതീവ ഗൗരവം അർഹിക്കുന്ന വിഷയമാണ്. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ലഹരി വിൽപ്പനയും കുട്ടികളിലെ ലഹരി ഉപയോഗവും തടയുന്നതിന് എല്ലാ സ്കൂളിലും ലഹരി വിരുദ്ധ ക്ലബ് അടക്കം പലവിധ നിർദേശങ്ങളുണ്ട്. അവയൊക്കെ കാര്യക്ഷമമായി നടപ്പാക്കാനാവണം. പട്രോളിങ് ശക്തമാക്കുക, സ്കൂൾ പരിസരത്തെ കടകളിൽ പരിശോധനകൾ നടത്തുക, സ്കൂൾ പരിസരത്ത് നിരീക്ഷണം ശക്തമാക്കുക തുടങ്ങിയ നടപടികൾ എക്സൈസ് നിർദേശിക്കുന്നുണ്ട്. ലഹരി മരുന്നിനെതിരേ സ്കൂൾ തലത്തിൽ ജാഗ്രതാ സമിതികൾ രൂപവത്കരിക്കുമെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പൊലീസും എക്സൈസും ജനപ്രതിനിധികളും പിടിഎ അംഗങ്ങളും അധ്യാപകരും അടങ്ങുന്ന സമിതി കാര്യക്ഷമമായി പ്രവർത്തിച്ചാൽ വലിയ അളവിൽ ലഹരി മാഫിയയെ അകറ്റാനാവും.
മറ്റൊരു വിഷയം ഉച്ചഭക്ഷണ വിതരണത്തിലുണ്ടാകുന്ന പ്രതിസന്ധിയാണ്. കുട്ടികൾക്കു ഭക്ഷണം മുടങ്ങാതിരിക്കാൻ പണം കടം വാങ്ങിയും സ്വന്തം ശമ്പളത്തിൽ നിന്നെടുത്തും ചെലവാക്കേണ്ടിവരുന്ന പ്രഥമാധ്യാപകരുണ്ട്. ഉച്ചഭക്ഷണത്തിനു മുടക്കുന്ന തുക യഥാസമയം അവർക്കു തിരിച്ചുകിട്ടുന്നു എന്ന് ഉറപ്പാക്കാൻ സർക്കാരിനു കഴിയണം. ഉച്ചഭക്ഷണത്തിന് അനുവദിക്കുന്ന തുക തീരെ കുറവാണെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. നേട്ടങ്ങൾ ഉയർത്തിക്കാണിക്കുന്നതിനൊപ്പം പരാതികൾ പരിഹരിക്കുന്നതിനുള്ള സന്മനസ് കൂടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം.