എസ്എസ്എൽസി പരീക്ഷയിൽ മാർക്ക് വാരിക്കോരി നൽകുന്നതിനെ വിമർശിച്ചുകൊണ്ടുള്ള പൊതുവിദ്യാഭ്യാസ ഡയറക്റ്റർ എസ്. ഷാനവാസിന്റെ ശബ്ദരേഖ ഇപ്പോൾ വലിയ ചർച്ചകൾക്കു വിധേയമാവുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഷാനവാസിന്റെ നിലപാട് തള്ളി രംഗത്തുവന്നിരിക്കുന്നു. അതേസമയം, പൊതുവിദ്യാഭ്യാസ ഡയറക്റ്റർ ഉന്നയിച്ചതു ഗുരുതരമായ വിഷയമാണെന്നു പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട നിരവധിയാളുകൾ ഈ വിഷയം ശ്രദ്ധിച്ചിട്ടുണ്ടാവുമെന്നുറപ്പാണ്. ഒറ്റയടിക്ക് ഒരഭിപ്രായം പറഞ്ഞു തീർക്കേണ്ടതല്ല ഈ വിഷയം. വിദഗ്ധരുടെ തലത്തിൽ തുടർ ചർച്ചകൾ ആവശ്യമായതാണ്.
പൊതുവിദ്യാഭ്യാസ ഡയറക്റ്റർ പറഞ്ഞതിൽ ഒട്ടും കാമ്പില്ലെന്ന് തീർത്തു പറയാനാവില്ല. അദ്ദേഹം ഒരു ശിൽപ്പശാലയിൽ പ്രകടിപ്പിച്ച അഭിപ്രായത്തിന് സർക്കാർ നയവുമായി ബന്ധമില്ലെന്നും നിലവിലുള്ള രീതി മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക ഏറെ പ്രകീർത്തിക്കപ്പെട്ടതാണെന്നും ദേശീയ ഗുണനിലവാര സൂചികയിൽ കേരളം മുൻപന്തിയിലാണെന്നും മന്ത്രി ഓർമിപ്പിക്കുന്നുണ്ട്. രാജ്യാന്തര ഏജൻസികളും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ പ്രകീർത്തിച്ചിട്ടുണ്ട്. അത് അംഗീകരിക്കുമ്പോഴും അതിൽ പോരായ്മകളുണ്ടോയെന്നു ചർച്ച ചെയ്യുന്നതും പരിഹാരം കണ്ടെത്തുന്നതും തള്ളിക്കളയേണ്ടതല്ല. എസ്എസ്എൽസി ചോദ്യപേപ്പർ തയാറാക്കുന്നതുമായി ബന്ധപ്പെട്ട ശിൽപ്പശാലയിൽ ഷാനവാസ് ഉന്നയിച്ച വിഷയത്തിലേക്കു വരാം. അക്ഷരം കൂട്ടിവായിക്കാൻ അറിയാത്ത കുട്ടികൾക്കുപോലും എ പ്ലസ് കിട്ടുന്നു എന്നതാണത്. 50 ശതമാനം വരെ മാർക്ക് വാരിക്കോരി നൽകുന്നതിന് താൻ എതിരല്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. എന്നാൽ, അതിൽ കൂടുതൽ മാർക്ക് അർഹിക്കാത്ത കുട്ടികൾക്കു കൊടുത്താൽ അത് അവരോടു ചെയ്യുന്ന ചതിയാവും. മുൻപ് യൂറോപ്പിനോടു താരതമ്യം ചെയ്തിരുന്ന നമ്മുടെ പൊതുവിദ്യാഭ്യാസം ഇന്നു ബിഹാറിനോടും യുപിയോടുമാണ് കൂട്ടിക്കെട്ടുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
""കുട്ടികൾ പഠിച്ചു നേടിയെടുക്കേണ്ടതാണ് മാർക്ക്. അങ്ങനെയൊരു ധാരണ അവർക്കുണ്ടാവണം. പരീക്ഷകൾ പരീക്ഷകളാവണം. ഉത്തരക്കടലാസിൽ രജിസ്റ്റർ നമ്പർ അക്ഷരത്തിലെഴുതാൻ അറിയാത്ത കുട്ടികളുണ്ട്. രജിസ്റ്റർ നമ്പർ തെറ്റായി എഴുതിയത് കണ്ടുപിടിക്കാത്തതിന് എത്ര അധ്യാപകർക്കു നമ്മൾ നോട്ടീസ് കൊടുത്തതാണ്''- അദ്ദേഹം ചോദിക്കുന്നു. സ്വന്തം പേരുപോലും തെറ്റില്ലാതെ എഴുതാനറിയാത്ത കുട്ടികൾക്ക് എ പ്ലസ് നൽകുന്നത് അവസാനിപ്പിക്കണമെന്നാണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്!
ഇല്ലാത്ത കഴിവ് ഉണ്ടെന്ന് കുട്ടികളെ തെറ്റിദ്ധരിപ്പിച്ചാൽ അത് അവർക്കു തന്നെ ദോഷമായി വരുമെന്ന ഷാനവാസിന്റെ നിലപാടിനോടു യോജിക്കുന്നവരും അല്ലാത്തവരും സംസ്ഥാനത്തുണ്ടാവും. അക്ഷരമറിയാത്തവർക്ക് എ പ്ലസ് നൽകുന്നുവെന്ന് തുറന്നുപറയുന്നത് പൊതുവിദ്യാഭ്യാസ ഡയറക്റ്ററാണ് എന്നതിലാണു പ്രതിപക്ഷം ആയുധം കണ്ടെത്തുന്നത്. സർക്കാരിനെതിരായ ആയുധം എന്ന നിലയിലല്ല ഇതിനെ കാണേണ്ടത്. കുട്ടികളുടെ ഭാവിയുമായി ബന്ധപ്പെട്ടാണ്. പിണറായി സർക്കാരിനു മുൻപുള്ള യുഡിഎഫ് ഭരണകാലത്തും എസ്എസ്എൽസി വിജയശതമാനം 96ഉം 98ഉം ഒക്കെയായിട്ടുണ്ട്. ഇപ്പോൾ വിജയം 99.70 ശതമാനം വരെയായി ഉയരുകയും ചെയ്തു. എന്നാൽ, എ പ്ലസ് ഇപ്പോഴത്തേതുപോലെ 69,000ന് അടുത്തൊന്നും യുഡിഎഫ് ഭരണകാലത്ത് ഉണ്ടായിരുന്നില്ല എന്നതാണു വലിയ വ്യത്യാസം.
സംസ്ഥാനത്ത് ഓരോ വർഷവും നാലു ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഉന്നത പഠനത്തിന് അർഹത നേടുന്നത്. ഇവരിൽ മുന്നിലുള്ളവരാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നവർ. 2016ൽ 96 ശതമാനത്തിനു മുകളിലായിരുന്നു വിജയം. അന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 22,879 കുട്ടികളാണ്. 2015ൽ 98 ശതമാനത്തിനടുത്ത് വിജയമുണ്ടായപ്പോൾ ഫുൾ എ പ്ലസ് 12,287 ആയിരുന്നു. അതിനു മുൻപുള്ള വർഷം 95.47 ശതമാനം വിജയവും 14,802 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും.
2020ൽ എത്തിയപ്പോൾ 41,906 പേർക്കായി മുഴുവൻ വിഷയങ്ങളിലും എ പ്ലസ്. കൊവിഡ് രണ്ടാം തരംഗത്തിനിടയിൽ 2021ൽ നടന്ന പരീക്ഷയിൽ 1.2 ലക്ഷത്തിലേറെ കുട്ടികൾക്കാണ് ഫുൾ എ പ്ലസ് നൽകിയത്. ഇതു വലിയ വിവാദമുയർത്തുകയുണ്ടായി. അതിനുശേഷം 2022ൽ ഫുൾ എ പ്ലസ് 44,363 ആയി കുറഞ്ഞിരുന്നു. അതാണ് ഈ വർഷം 68,604 ആയി ഉയർന്നത്.
വിദ്യാർഥികളുടെ മികവും കഠിനാധ്വാനവുമാണ് എ പ്ലസ് വർധിപ്പിച്ചതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി ഈ വർഷത്തെ പരീക്ഷാഫലം പ്രഖ്യാപിച്ചുകൊണ്ട് അവകാശപ്പെട്ടിരുന്നത്. അതല്ല, വാരിക്കോരി എ പ്ലസ് നൽകുന്നുവെന്നാണ് ഇപ്പോൾ പൊതുവിദ്യാഭ്യാസ ഡയറക്റ്റർ പറയുന്നത്. കുട്ടികളെ പരാജയപ്പെടുത്തി ഗുണമേന്മ വർധിപ്പിക്കുക സർക്കാർ നയമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറയുന്നുണ്ട്. പരാജയപ്പെടുത്തുന്നതിനെക്കുറിച്ചല്ല, എ പ്ലസിനെക്കുറിച്ചാണ് ഷാനവാസ് പറഞ്ഞത്. കുട്ടികളുടെ പഠനമികവിന്റെ ഫലമാണ് എ പ്ലസ് വർധനയെങ്കിൽ അതു പ്രശംസിക്കപ്പെടേണ്ടതാണ്. അതേസമയം, ഈ മാർക്കൊക്കെ ഔദാര്യമായി നൽകുന്നതാണെന്ന ധാരണയുണ്ടാവുന്നത് കേരളത്തിലെ മിടുക്കരായ വിദ്യാർഥികളെ പോലും മറ്റുള്ളവർക്കു മുന്നിൽ മോശക്കാരാക്കും. ഉന്നത വിദ്യാഭ്യാസത്തിനു പോകുമ്പോൾ വിദ്യാർഥികൾക്കുള്ള സാധ്യതകൾ മെച്ചപ്പെടുത്തുന്ന തരത്തിലാവണം സ്കൂൾ പഠനവും പരീക്ഷാ സമ്പ്രദായവും മൂല്യനിർണയവും എല്ലാം.