ചർച്ചയ്ക്കുള്ള അവസരം പ്രയോജനപ്പെടുത്തണം| മുഖപ്രസംഗം

കേന്ദ്രം വായ്പാപരിധി വെട്ടിക്കുറച്ചത് സാമ്പത്തിക വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. പദ്ധതി നിർവഹണം സർക്കാരിനു മുന്നിലുള്ള വെല്ലുവിളിയായി നിലനിൽക്കുന്നു
ചർച്ചയ്ക്കുള്ള അവസരം പ്രയോജനപ്പെടുത്തണം| മുഖപ്രസംഗം
Updated on

കടുത്ത സാമ്പത്തിക പ്രതിസന്ധിയുമായി സാമ്പത്തിക വർഷത്തിന്‍റെ അവസാന മാസത്തേക്കു കടന്ന കേരളത്തിനു നേരിയ ആശ്വാസം പകർന്നുകൊണ്ടാണ് 4,000 കോടി രൂപയുടെ കേന്ദ്ര വിഹിതം കഴിഞ്ഞ ദിവസം ലഭിച്ചത്. കേന്ദ്ര നികുതി വിഹിതമായി 2,300 കോടിയും ഐജിഎസ്ടി സെറ്റിൽമെന്‍റിന്‍റെ ഭാഗമായി 1,700 കോടിയുമാണു ലഭിച്ചത്. 14 ദിവസമായി ട്രഷറി ഓവർ ഡ്രാഫ്റ്റിലായിരുന്ന സംസ്ഥാനത്ത് ശമ്പളവും പെൻഷനും മുടങ്ങുമെന്ന ആശങ്കയാണു തത്കാലം ഒഴിവാകുന്നത്. അടിയന്തര ചെലവുകൾ നടത്താൻ സർക്കാരിനു മാർഗമായി എന്നതുകൊണ്ടു പക്ഷേ, വിഷയത്തിന്‍റെ ഗൗരവം കുറയുന്നില്ല. സാമ്പത്തിക വർഷാവസാനം നിറവേറ്റാനുള്ള ബാധ്യതകൾ കൂടി മാർച്ചിൽ കണക്കിലെടുക്കണം. വിവിധ ചെലവുകൾക്കായി 20,000 കോടിയിലേറെ രൂപ ഈ മാസം വേണ്ടിവരും. സാമ്പത്തിക പ്രതിസന്ധിയിൽ വികസന പദ്ധതികൾ താളം തെറ്റിയ അവസ്ഥയാണ്. ബജറ്റിൽ വകയിരുത്തിയ പദ്ധതി വിഹിതത്തിന്‍റെ 40 ശതമാനം മാത്രമാണ് ഡിസംബർ വരെ ചെലവഴിച്ചിരുന്നത്. അതുകഴിഞ്ഞും സ്ഥിതിഗതികൾ മെച്ചപ്പെട്ടു എന്നു പറയാനാവില്ല.

കേന്ദ്രം വായ്പാപരിധി വെട്ടിക്കുറച്ചത് സാമ്പത്തിക വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. പദ്ധതി നിർവഹണം സർക്കാരിനു മുന്നിലുള്ള വെല്ലുവിളിയായി നിലനിൽക്കുന്നു. ഏഴു മാസമായി കുടിശ്ശികയുള്ള സാമൂഹിക സുരക്ഷാ പെൻഷൻ നൽകാൻ തയാറായില്ലെങ്കിൽ പ്രതിപക്ഷം പ്രക്ഷോഭത്തിനിറങ്ങുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നറിയിപ്പു നൽകിയതു കഴിഞ്ഞ ദിവസമാണ്. പാവപ്പെട്ടവർക്കുള്ള തുച്ഛമായ സഹായം പോലും നൽകാൻ സർക്കാരിനു കഴിയുന്നില്ല. ബില്ലുകൾ മാറാത്തതുകൊണ്ട് കരാറുകാർ പ്രവൃത്തികൾ ഏറ്റെടുക്കുന്നില്ല. അച്ചടിക്കുള്ള പണം കൊടുക്കാത്തതിനാൽ മാസങ്ങളായി ഡ്രൈവിങ് ലൈസൻസ്- ആർസി ബുക്ക് അച്ചടി നിർത്തിവച്ചിരിക്കുകയായിരുന്നു. ലൈസൻസ് കിട്ടാതെ ഡ്രൈവിങ് പരീക്ഷ ജയിച്ചവരും ആർസി ബുക്ക് കിട്ടാതെ വാഹനം വാങ്ങിയവരും വലയുന്ന അവസ്ഥയായിരുന്നു ഇക്കഴിഞ്ഞ മാസങ്ങളിൽ. ഇവ അച്ചടിക്കുന്ന കമ്പനികൾക്കുള്ള കുടിശ്ശിക നൽകാൻ 15 കോടി രൂപ അനുവദിക്കുന്നതിനു കഴിഞ്ഞ ദിവസമാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ജനങ്ങൾക്കുള്ള വിവിധ സേവനങ്ങൾ മുടക്കം കൂടാതെ നടക്കണമെങ്കിൽ സാമ്പത്തിക പ്രതിസന്ധിക്ക് ഒരു പരിഹാരമുണ്ടായേ തീരൂ. തത്കാലം പണലഭ്യത ഉറപ്പാക്കാനാണ് ട്രഷറി വകുപ്പ് ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടിയിരിക്കുന്നത്. 91 ദിവസത്തെ നിക്ഷേപത്തിന് പലിശ നിരക്ക് 5.9 ശതമാനത്തിൽ നിന്ന് 7.5 ശതമാനമാക്കി ഉയർത്തിയിരിക്കുകയാണ്. മാർച്ച് 25 വരെ നടത്തുന്ന നിക്ഷേപങ്ങൾക്കാണ് ഇതു ബാധകമാവുന്നത്. ഇതൊന്നും പക്ഷേ, സ്ഥായിയായ പരിഹാരമല്ല.

വായ്പാപരിധി അടക്കമുള്ള പ്രതിസന്ധിയെക്കുറിച്ച് കേന്ദ്ര സർക്കാരുമായി വിശദമായി സംസാരിക്കുകയും കേന്ദ്ര സഹായത്തോടെ മുന്നോട്ടുപോകുകയും ചെയ്യേണ്ടത് അത്യാവശ്യമായിരിക്കുകയാണ്. പരസ്പരം രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുന്നതിനപ്പുറം വിഷയത്തിന്‍റെ ഗൗരവത്തിനനുസരിച്ച് ആഴത്തിലുള്ള വിദഗ്ധ ചർച്ചയാണ് ഉണ്ടാവേണ്ടത്. സാമ്പത്തിക പ്രശ്നങ്ങളിൽ കേരളവുമായി വീണ്ടും ചർച്ചയാകാമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചതായുള്ള കെ.വി. തോമസിന്‍റെ വെളിപ്പെടുത്തൽ ആ നിലയ്ക്ക് പ്രതീക്ഷ പകരുന്നതാണ്. സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസ് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായി നടത്തിയ കൂടിക്കാഴ്ചയിലാണു കേരളത്തിന്‍റെ വാദങ്ങൾ കേൾക്കാനുള്ള സമ്മതം കേന്ദ്രം അറിയിച്ചിരിക്കുന്നത്. കേന്ദ്രവും സംസ്ഥാനവും തമ്മിൽ തുറന്ന ചർച്ചയ്ക്കുള്ള അവസരം ഉണ്ടാവട്ടെ എന്നാണ് മുഴുവൻ ജനങ്ങളും ആഗ്രഹിക്കുക.

കിഫ്ബിയും സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനിയും എടുത്ത വായ്പകൾ കേരളത്തിന്‍റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രം ഇപ്പോൾ. അതുവഴി സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പയുടെ പരിധി വെട്ടിക്കുറച്ചു. ഇതിനൊപ്പം സംസ്ഥാനത്തിന് അർഹതപ്പെട്ട മറ്റു പല ആനുകുല്യങ്ങളും തടഞ്ഞുവയ്ക്കുന്നതായി സംസ്ഥാന സർക്കാർ പരാതിപ്പെടുന്നുണ്ട്. കേന്ദ്രം ഇങ്ങനെ ഞെരുക്കുന്നതു കൊണ്ടാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടുള്ളതെന്നു സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറയുന്നു. കേന്ദ്ര അവഗണനയാണോ സംസ്ഥാനത്തിന്‍റെ പിടിപ്പുകേടാണോ പ്രതിസന്ധിക്കു കാരണമെന്നതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ പോര് തത്കാലമൊന്നും തീരില്ല. പ്രത്യേകിച്ച് ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സാമ്പത്തിക വിഷയം രാഷ്ട്രീയ വിഷയമാകുന്നതു സ്വാഭാവികം. എന്നാൽ, ഈ തർക്കം കൊണ്ട് പൊതുജനങ്ങൾക്ക് ഉപകാരമൊന്നും ഉണ്ടാവില്ല. പ്രശ്നപരിഹാരമായാൽ അത് ഉപകാരമാവുകയും ചെയ്യും. അതിനാൽ തന്നെ തെരഞ്ഞെടുപ്പു നോക്കാതെ പ്രതിസന്ധി പരിഹാര ചർച്ചകൾ നടക്കട്ടെ.

നേരത്തേ, സുപ്രീം കോടതിയുടെ നിർദേശപ്രകാരം കടമെടുപ്പു പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിൽ ചർച്ചകൾ നടന്നതാണ്. എന്നാൽ, അതു വിജയിച്ചില്ല. കേരളം കേസുമായി സുപ്രീം കോടതിയെ സമീപിച്ചതിൽ കേന്ദ്രം അതൃപ്തി പ്രകടിപ്പിച്ചുവെന്നാണു ബാലഗോപാൽ വെളിപ്പെടുത്തിയത്. കേസ് സുപ്രീം കോടതിയിൽ നിൽക്കുമ്പോൾ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്നു കേന്ദ്രം ചോദിച്ചുവത്രേ. വീണ്ടും ചർച്ചയ്ക്കു വാതിൽ തുറക്കുന്നത് നല്ല ഫലം ഉണ്ടാക്കുമെന്നു പ്രതീക്ഷിക്കാം. കേന്ദ്രത്തിൽ നിന്നു വലിയ വിവേചനമാണു കേരളം നേരിടുന്നതെന്ന് ആവർത്തിച്ചു കുറ്റപ്പെടുത്തുന്നുണ്ട് സംസ്ഥാന സർക്കാർ. ഈ വിവേചനം കേന്ദ്ര സർക്കാർ പ്രതിനിധികളെ ബോധ്യപ്പെടുത്താനുള്ള അവസരമാണ് കൂടിക്കാഴ്ചകളിലൂടെ ലഭിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com