തെരുവു നായകളുടെ ഭീഷണി ഒഴിവാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നത് കുറച്ചു കാലമായി ചർച്ചാവിഷയമാണ്. സംസ്ഥാനത്തു തെരുവു നായകൾ മനുഷ്യ ജീവിതത്തിനു ഭീഷണിയാവുന്നുണ്ട്. തെരുവു നായ ശല്യത്തിനു ശാശ്വത പരിഹാരം ഉണ്ടാവണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടത് ഏതാനും ദിവസങ്ങൾക്കു മുൻപാണ്. വളരെയധികം അക്രമകാരികളായ തെരുവു നായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് സമർപ്പിച്ച ഹർജിയിന്മേലായിരുന്നു കോടതിയുടെ നിരീക്ഷണം.
കുട്ടികൾക്കു നേരേയുള്ള തെരുവു നായകളുടെ ആക്രമണങ്ങൾ വർധിച്ചുവരുന്നത് കണക്കിലെടുത്ത് സംസ്ഥാന ബാലാവകാശ കമ്മിഷനും കോടതിയിൽ എത്തിയിരുന്നു. തെരുവു നായ ആക്രമണം ഭയന്ന് സ്കൂളുകൾ അടച്ചിടേണ്ട സ്ഥിതി വരെയുണ്ടായെന്ന് കമ്മിഷൻ ചൂണ്ടിക്കാണിച്ചു. തെരുവു നായ ശല്യം ഏറ്റവുമധികമുള്ള ജില്ലകളിലൊന്നാണു കണ്ണൂർ. അവിടെ തെരുവു നായയുടെ കടിയേറ്റ് ഭിന്നശേഷിക്കാരനായ 11കാരൻ മരിച്ച സംഭവം വരെയുണ്ടായി.
ഏതാനും ദിവസം മുൻപാണ് കണ്ണൂരിൽ തന്നെ 9 വയസുകാരൻ അടക്കം 5 പേരെ തെരുവു നായ കടിച്ചത്. അതിനു തൊട്ടുമുൻപ് തളിപ്പറമ്പ് മുക്കോലയിലും വിദ്യാർഥിയെ തെരുവു നായ കടിച്ചിരുന്നു. കണ്ണൂർ പിലാത്തറയിൽ ആശാ വർക്കറെ തെരുവു നായക്കൂട്ടം ആക്രമിച്ചതും അടുത്തിടെയാണ്. ഇതിനൊക്കെ പിന്നാലെയാണ് ഇന്നലെ ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ കണ്ണൂരിൽ നിന്നുള്ള 4 വയസുകാരനെ തെരുവു നായ ആക്രമിച്ചത്. ഇവർ താമസിച്ചിരുന്ന കെടിഡിസി ഹോട്ടലിന്റെ മുറ്റത്തു നിൽക്കുമ്പോഴാണ് കുട്ടിക്കു നായയുടെ ആക്രമണം നേരിടേണ്ടിവന്നത്. കുടുംബത്തിനൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയ കുട്ടി ഇപ്പോൾ തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തൃശൂർ ശക്തൻ സ്റ്റാൻഡിൽ തെരുവു നായ ആക്രമണത്തിൽ പരുക്കേറ്റയാൾക്കു ചികിത്സ തേടേണ്ടിവന്നത് അടുത്തിടെയാണ്. വടകര നഗരപ്രദേശങ്ങളിൽ വിദ്യാർഥികൾ അടക്കം നിരവധിയാളുകൾക്ക് നായകളുടെ ആക്രമണം നേരിടേണ്ടിവന്നു. കോവളം തീരത്ത് ടൂറിസ്റ്റുകളായി എത്തിയ കുട്ടികൾ ഉൾപ്പെടെയുള്ളവർക്കു നായകളുടെ കടിയേറ്റു. കോഴിക്കോട് പേരാമ്പ്രയിൽ ഒരാശുപത്രിയുടെ പരിസരത്തു വച്ചാണ് രണ്ടു വയസുള്ള കുട്ടിയെ കഴിഞ്ഞ മാസം നായ ആക്രമിച്ചത്. കുട്ടികൾക്കു നായകളുടെ ഭീഷണി മൂലം കോഴിക്കോട് ജില്ലയിലെ ചില സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതും അടുത്തിടെ തന്നെ. പത്തനംതിട്ട ജില്ലയിൽ ഒരു പെട്രോൾ പമ്പിനു സമീപം വച്ച് തെരുവു നായയുടെ കടിയേറ്റ രണ്ടുപേരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. തിരുവനന്തപുരത്ത് അഞ്ചുതെങ്ങിൽ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന 4 വയസുകാരിയുടെ മുഖത്തും കഴുത്തിലും അടക്കം കടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചതും അടുത്തിടെ.
സമീപകാലത്തെ നായ ആക്രമണങ്ങളുടെ കണക്കെടുത്താൽ ഈ ലിസ്റ്റ് നീണ്ടുപോവും. നായകൾ കുറുകെ ചാടി റോഡ് അപകടങ്ങൾ ഉണ്ടാവുന്നതും പതിവായിരിക്കുന്നു. രണ്ടു മാസം മുൻപാണ് എറണാകുളത്ത് കണ്ടെയ്നർ ടെർമിനൽ റോഡിൽ ബൈക്കിനു മുന്നിലേക്ക് നായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ 21കാരൻ മരിച്ചത്. പാലക്കാട് ജില്ലയിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടറിൽ നിന്നു വീണു യുവതി മരിച്ചത് കഴിഞ്ഞ മാസം.
നമ്മുടെ പൊതുസ്ഥലങ്ങൾ പലതും തെരുവു നായ ശല്യത്തിന്റെ പിടിയിലായി കഴിഞ്ഞിരിക്കുന്നു. കുട്ടികൾക്ക് ഒട്ടും സുരക്ഷിതമല്ലാതാവുകയാണ് ഈ സ്ഥലങ്ങൾ. പല നഗരങ്ങളിലെയും പ്രധാന റോഡുകളിൽ രാത്രിയാത്ര നായകളെ പേടിച്ചു വേണം എന്നായിട്ടുണ്ട്. നാട്ടിലെമ്പാടും മുളച്ചു പൊന്തിയ കോഴിക്കടകളിലും മീൻ കടകളിലും നിന്നുള്ള അവശിഷ്ട പച്ചയിറച്ചിയും പച്ച മീനും പച്ചച്ചോരയും കഴിച്ച് പെറ്റുപെരുകി ആക്രമണകാരികളായി തെരുവുകളിൽ നിലകൊള്ളുകയാണ് നായക്കൂട്ടങ്ങൾ. കുഞ്ഞുങ്ങളെ കടിച്ചെടുത്തു കൊണ്ടുപോകാൻ കൂട്ടമായി ഇവരെത്തുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്.
തെരുവു നായകൾ പെരുകുന്നതു നിയന്ത്രിക്കപ്പെടുക തന്നെ വേണം. പേരിനു മാത്രമായി നടത്തുന്ന വന്ധ്യംകരണ പദ്ധതി പോലുള്ള മാർഗങ്ങൾ കൊണ്ടൊന്നും പ്രശ്നം പരിഹരിക്കപ്പെടില്ലെന്നാണ് അനുഭവങ്ങൾ തെളിയിച്ചിട്ടുള്ളത്. സംസ്ഥാനത്താകെ മൂന്നു ലക്ഷം തെരുവു നായകളുണ്ടെന്നാണ് സർക്കാർ കണക്ക്. ആശങ്കപ്പെടുത്തേണ്ട സംഖ്യയാണിത്. അലഞ്ഞു തിരിയുന്ന നായകൾ ഏതു സമയവും ആക്രമിക്കാം എന്ന ഭീതി ഉയരാത്ത കേരളം എത്രയും വേഗം യാഥാർഥ്യമാവേണ്ടതുണ്ട്. അതിന് എന്തൊക്കെയാണു വേണ്ടതെന്ന് സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കേണ്ടതാണ്.