ജോലി യുവാക്കളുടെ സ്വപ്നമാണ്. അതിലേക്ക് എത്തിപ്പെടാനുള്ള സാധ്യതകൾ നോക്കുന്നതു സ്വാഭാവികവുമാണ്. എന്നാൽ, വളഞ്ഞ വഴിയിൽ ജോലി തരപ്പെടുത്താനുള്ള ശ്രമങ്ങൾ പലപ്പോഴും വലിയ പരാജയങ്ങളിലേക്കു നയിക്കാറുണ്ട്. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളും കോടികളും സ്വന്തമാക്കിയ തട്ടിപ്പുകാർ ഏറെയുള്ള നാടാണിത്. ആരെങ്കിലും നൽകുന്ന വാഗ്ദാനങ്ങൾ കേട്ട് പണം നൽകുകയും അവരുടെ വാക്കുകൾ വിശ്വസിച്ചു പല വഴിക്ക് ഇറങ്ങിത്തിരിക്കുകയും ചെയ്യുമ്പോൾ സംഭവിക്കാനിടയുള്ള വലിയ അപകടത്തെക്കുറിച്ച് ചിന്തിച്ചേ തീരൂ. ഇനിയും തൊഴിൽ തട്ടിപ്പുകാർക്കു പണക്കൊയ്ത്തു നടത്താൻ തങ്ങളെ കിട്ടില്ലെന്നു യുവതലമുറ ഉറപ്പിക്കണം. സർക്കാർ സംവിധാനങ്ങൾ തട്ടിപ്പുകാർക്കു സഹായം ചെയ്യില്ലെന്നും ഉറപ്പിക്കേണ്ടതുണ്ട്. പിടികൂടപ്പെടുന്നവർക്കെതിരേ അതിശക്തമായ നടപടികൾ സ്വീകരിച്ചാലേ തട്ടിപ്പിന് ഇറങ്ങുന്നവരെ നിയന്ത്രിക്കാനാവൂ.
തട്ടിപ്പുകാർ പറയുന്ന രീതിയിൽ ജോലി കിട്ടാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് അതിനെക്കുറിച്ചറിയുന്ന നാലാളോട് ഒന്നന്വേഷിച്ചാൽ തന്നെ വ്യക്തമാകുന്നതേയുള്ളൂ. അതിനു മെനക്കെടാതെയും പുറത്തറിഞ്ഞാൽ മറ്റാരെങ്കിലും ആ ജോലി കൊണ്ടുപോകുമോ എന്നു ഭയന്നും അന്വേഷണമേ വേണ്ടെന്നുവച്ച് അബദ്ധത്തിൽ ചെന്നുചാടുന്നവരാണ് ഏറെയും. കോട്ടയം ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നു പണം തട്ടിയ സംഭവത്തിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് ആ യുവതിയിൽ നിന്നു കൈക്കലാക്കിയത് 50,000 രൂപയാണ്. ആരോഗ്യ വകുപ്പിന്റെ പേരിലുള്ള വ്യാജ നിയമന ഉത്തരവും കൈമാറിയത്രേ. ഉത്തരവുമായി ആശുപത്രിയിൽ ജോലിക്കെത്തിയപ്പോഴാണ് തട്ടിപ്പു മനസിലാവുന്നത്. ഇല്ലാത്തൊരു തസ്തികയുടെ പേരിലായിരുന്നു ഇയാൾ പണം തട്ടിയത്. സംഘത്തിൽ കൂടുതൽ ആളുകളുണ്ടോ എന്നും അന്വേഷിച്ചു വരുകയാണു പൊലീസ്.
ഈ സംഭവം ഇതിൽ നിൽക്കുന്നില്ല. ഇയാൾ കൂടുതൽ ആളുകളെ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ തെളിയുന്നതത്രേ. പലരിൽ നിന്നും 50,000 മുതൽ 1.60 ലക്ഷം വരെ രൂപ തട്ടിയെടുത്തിരിക്കുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ബെവ്കോ പോലുള്ള സ്ഥാപനങ്ങളിൽ ജോലി നൽകാമെന്ന വ്യാജേനയും ഇയാൾ പണം തട്ടിയെടുത്തിട്ടുണ്ടെന്നാണു പറയുന്നത്. ഒരു കേസിൽ പിടിക്കപ്പെട്ടപ്പോഴാണു നിരവധി പേർ തങ്ങൾക്കു പറ്റിയ അബദ്ധം കാണിച്ച് പൊലീസിനെ ബന്ധപ്പെടുന്നത്. നാണക്കേടു മൂലം പരാതിയുമായി മുന്നോട്ടുപോകാൻ പലരും താത്പര്യം കാണിക്കുന്നില്ലെന്നും പൊലീസ് പറയുന്നുണ്ട്. തട്ടിപ്പിന് ഇരയായത് ആളുകൾ പുറത്തുപറയാതെ സൂക്ഷിക്കുന്നതുകൊണ്ടു മാത്രം രക്ഷപെടുന്ന നിരവധി തട്ടിപ്പുസംഘങ്ങളുണ്ട്. മുകളിൽ പറഞ്ഞ കേസിൽ തന്നെ സംഭവത്തെക്കുറിച്ചറിഞ്ഞ ആരോഗ്യ വകുപ്പാണ് പൊലീസിൽ പരാതി നൽകിയത്.
സംസ്ഥാനത്ത് ഏറെ വിവാദമുയർത്തിയ മറ്റൊരു തൊഴിൽ തട്ടിപ്പ് വാർത്തകളിൽ നിറഞ്ഞത് ഏതാനും മാസങ്ങൾ മുൻപാണ്. അതും ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുത്തി നടത്തിയതായിരുന്നു. ഹോമിയോ മെഡിക്കൽ ഓഫിസർ തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് ആൾമാറാട്ടം നടത്തുന്നതടക്കം തന്ത്രങ്ങളിലൂടെ പണം തട്ടിയ സംഘത്തെ നയിച്ചത് സിഐടിയു ജില്ലാ ഓഫിസിൽ മുൻപ് ഓഫിസ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന യുവാവാണ്. എസ്എഫ്ഐ, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകളിലൂടെ വളർന്ന ഇയാളും രാഷ്ട്രീയ പരിചയം ദുരുപയോഗിക്കുകയായിരുന്നു. ഈ കേസിൽ ആരോഗ്യ മന്ത്രിയുടെ ഓഫിസിനെതിരേയാണ് ആദ്യം പരാതി ഉയർന്നത്. ആരോഗ്യ വകുപ്പു തന്നെ മുൻകൈ എടുത്താണ് ഈ കേസിന്റെയും ചുരുളഴിച്ചത്.
ഇയാൾ തന്നെ മുഖ്യപ്രതിയായ സ്പൈസസ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട മറ്റൊരു തട്ടിപ്പിൽ മണ്ഡലം തലത്തിലുള്ള ഒരു യുവമോർച്ച നേതാവിന്റെ പങ്കും ഉയർന്നുവന്നു. കിഫ്ബിയിൽ ജോലി വാഗ്ദാനം ചെയ്തും ഇവർ ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ മറ്റൊരാൾ പിടിയിലായതും ഏതാനും മാസങ്ങൾ മുൻപാണ്. പല ജില്ലകളിൽ ഇയാൾ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നാണു പൊലീസ് പറഞ്ഞത്. തട്ടിപ്പുകാർക്ക് ഇന്ന രാഷ്ട്രീയ പാർട്ടി എന്ന വ്യത്യാസമൊന്നുമില്ല. ഏതു പാർട്ടിയിലും തട്ടിപ്പുകാർ കടന്നുകയറിയിട്ടുണ്ടാവാം. യാതൊരു രാഷ്ട്രീയവുമില്ലാത്ത തട്ടിപ്പുകാരും ധാരാളമായുണ്ട്.
കെഎസ്ആർടിസിയിലും സ്വിഫ്റ്റിലും ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളിൽ നിന്നു പണം തട്ടിയ സംഭവവും അടുത്തിടെയാണു പുറത്തുവന്നത്. ഒരു ലക്ഷം രൂപ വരെ പലരിൽ നിന്നും തട്ടിയെടുത്തിട്ടുണ്ട്. സൈന്യത്തിലും മർച്ചന്റ് നേവിയിലും ജോലി വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പുകളെക്കുറിച്ചും നാം കേൾക്കുകയുണ്ടായി. വിദേശത്തു ജോലി വാങ്ങി നൽകാമെന്നു പറഞ്ഞു പണം തട്ടുന്ന പല സംഘങ്ങളെക്കുറിച്ചു പലപ്പോഴായി റിപ്പോർട്ടുകൾ വരാറുണ്ട്. ഇതെല്ലാം കാണുകയും അറിയുകയും ചെയ്തിട്ടും വീണ്ടും ഇത്തരക്കാർക്ക് ഇരകളായി മാറാൻ ആളുകളുണ്ടാവുന്നു എന്നതാണു യാഥാർഥ്യം.