ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപുള്ള കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾക്കു കാതോർത്തിരുന്നവരുണ്ടെങ്കിൽ അവരൊക്കെ നിരാശരായിട്ടുണ്ടാവും. ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ അവതരിപ്പിച്ച ബജറ്റിൽ അത്തരത്തിലുള്ള വമ്പൻ ജനപ്രിയ പ്രഖ്യാപനങ്ങളൊന്നുമില്ല. തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിക്കേണ്ടതിനു പകരം വോട്ട് ലക്ഷ്യമാക്കി ജനങ്ങളെ കൈയിലെടുക്കാനുള്ള പദ്ധതികൾ പ്രഖ്യാപിക്കുന്ന രീതി നിർമല സ്വീകരിച്ചില്ല. പുതിയ സർക്കാർ വന്നശേഷം അവതരിപ്പിക്കുന്ന സമ്പൂർണ ബജറ്റിലാണ് വരുന്ന സാമ്പത്തിക വർഷം എങ്ങനെയൊക്കെ മുന്നോട്ടുപോകണം എന്നു നിശ്ചയിക്കുന്നത്. അതു ധനമന്ത്രി അവകാശപ്പെടുന്നതുപോലെ നരേന്ദ്ര മോദിയുടെ തുടർ സർക്കാരായാലും അന്നത്തെ ധനമന്ത്രിയും മന്ത്രിസഭയും എന്താണു പദ്ധതിയിടുന്നത് എന്ന് ഇപ്പോൾ പറയേണ്ടതില്ലല്ലോ. പുതിയ സർക്കാർ അധികാരത്തിൽ വരുന്നതു വരെ നിലവിലുള്ള സർക്കാരിന്റെ ചെലവുകൾക്ക് പാർലമെന്റിന്റെ അനുമതി നേടുകയാണ് വോട്ട് ഓൺ അക്കൗണ്ട് വഴി ചെയ്യുന്നത്.
തെരഞ്ഞെടുപ്പിലേക്കു പോകുമ്പോൾ വമ്പൻ പ്രഖ്യാപനങ്ങൾക്കു താനില്ലെന്ന് നേരത്തേ തന്നെ ധനമന്ത്രി സൂചന നൽകിയിരുന്നതാണ്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളൊന്നുമുണ്ടാവില്ലെന്നും വോട്ട് ഓൺ അക്കൗണ്ട് മാത്രമായിരിക്കുമെന്നും ഡിസംബറിൽ കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സംഘടിപ്പിച്ച ഗ്ലോബൽ ഇക്കണോമിക് പോളിസി ഫോറത്തിൽ ധനമന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിച്ചത് ധനമന്ത്രി അവതരിപ്പിക്കുന്നത് ചില മാർഗനിർദേശ പോയിന്റുകളുള്ള ബജറ്റാവും എന്നാണ്. പുതിയ സർക്കാർ രൂപവത്കരിച്ച ശേഷം സമ്പൂർണ ബജറ്റ് അവതരിപ്പിക്കുമെന്നും തികഞ്ഞ ആത്മവിശ്വാസത്തോടെ മോദി പറയുകയുണ്ടായി. പ്രധാനമന്ത്രിയും ധനമന്ത്രിയും സൂചിപ്പിച്ച പ്രകാരം തന്നെയാണ് ഇടക്കാല ബജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചിട്ടുള്ളതും.
നിലവിലുള്ള നയങ്ങളുടെയും പദ്ധതികളുടെയും തുടർച്ചയാണു പ്രധാനമായും ഇടക്കാല ബജറ്റിലും കാണുന്നത്. ഒരു ദശകക്കാലത്തെ മോദി ഭരണത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറയാനാണ് 58 മിനിറ്റ് നീണ്ട പ്രസംഗത്തിൽ ധനമന്ത്രി അധിക സമയവും വിനിയോഗിച്ചതും. അടുത്ത മന്ത്രിസഭയും തങ്ങളുടേതു തന്നെയാവുമെന്ന വിശ്വാസത്തിൽ വരുന്ന സർക്കാർ ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചും നിർമല സീതാരാമൻ പറയുകയുണ്ടായി. വന്ദേഭാരതിന്റെ നിലവാരത്തിൽ 40,000 ട്രെയ്ൻ കോച്ചുകൾ, മൂന്നു റെയ്ൽവേ ഇടനാഴികൾ, കൂടുതൽ വിമാനത്താവളങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രോത്സാഹനം, ക്ഷീരകർഷകർക്ക് ക്ഷേമ പദ്ധതികൾ, മത്സ്യബന്ധന മേഖലയിൽ തൊഴിലവസരങ്ങൾ, രണ്ടു കോടി പുതിയ വീടുകൾ, ഒരു കോടി വീടുകളിൽ സോളാർ പദ്ധതി, കൂടുതൽ മെഡിക്കൽ കോളെജുകൾ, യുവാക്കൾക്കു കുറഞ്ഞ പലിശയിൽ വായ്പ നൽകാൻ കോർപ്പസ് ഫണ്ട് തുടങ്ങിയവയൊക്കെ ഇതിന്റെ ഭാഗമാണ്.
2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുകയെന്ന ലക്ഷ്യം ധനമന്ത്രി ഊന്നിപ്പറയുന്നുണ്ട്. പാവപ്പെട്ടവർ, വനിതകൾ, യുവാക്കൾ, കർഷകർ എന്നീ നാലു വിഭാഗങ്ങളിലുള്ള സർക്കാരിന്റെ ഫോക്കസും ആവർത്തിച്ച് ഉറപ്പിക്കുന്നു. 11.8 കോടി കർഷകർക്ക് സാമ്പത്തിക സഹായം നൽകാനായതും നാലു കോടി കർഷകർക്ക് വിള ഇൻഷ്വറൻസ് നൽകിയതും 25 കോടി ജനങ്ങളെ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്നു മുക്തരാക്കിയതും സൗജന്യ റേഷനിലൂടെ 80 കോടി ആളുകളിൽ ഭക്ഷണത്തെക്കുറിച്ചുള്ള ആശങ്ക ഒഴിവാക്കിയതും വനിതകൾക്കു 30 കോടി മുദ്ര ലോണുകൾ അനുവദിച്ചതും വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുന്നതിന് കൂടുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചതും ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രി എടുത്തുപറഞ്ഞു. ഏതു ദിശയിലായിരുന്നു സർക്കാരിന്റെ പ്രവർത്തനമെന്നു കൃത്യമായി വിവരിക്കുന്നുണ്ട് ധനമന്ത്രി. സാമ്പത്തിക പുരോഗതിക്കു ശക്തമായ അടിത്തറയിടുകയും വികസന പദ്ധതികൾ ഗ്രാമീണതലം വരെ വ്യാപിപ്പിക്കുകയും ചെയ്തുവെന്നാണു നിർമല അവകാശപ്പെടുന്നത്.
പത്തുവർഷം കൊണ്ട് രാജ്യത്തുണ്ടായ പുരോഗതിയെ വിലയിരുത്തേണ്ടത് ഇനി ജനങ്ങളാണ്. കർഷകരുടെ വരുമാനം വർധിപ്പിക്കുമെന്നും യുവാക്കൾക്കു കൂടുതൽ തൊഴിലവസരങ്ങൾ നൽകുമെന്നും വനിതകളുടെ ശാക്തീകരണത്തിനു നടപടികളെടുക്കുമെന്നും സർക്കാർ അവകാശപ്പെടുന്നത് ഇക്കഴിഞ്ഞ പത്തുവർഷക്കാലത്ത് മോദി സർക്കാർ എന്തൊക്കെ ചെയ്തു എന്നതു കണക്കിലെടുത്താണ് ജനങ്ങൾ വിലയിരുത്തുക. ഭാവിയെക്കുറിച്ച് ഈ സർക്കാരിനു വ്യക്തമായ കാഴ്ചപ്പാടുണ്ടോ എന്നു വിലയിരുത്തിയാണ് വരുന്ന തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതും. ധനമന്ത്രി മുന്നോട്ടുവയ്ക്കുന്ന "ഗൈഡിങ് പോയിന്റുകൾ' എന്തായാലും സർക്കാരിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ തുടർച്ച സൂചിപ്പിക്കുന്നതു തന്നെയാണ്.