അധിക്ഷേപിച്ചല്ല വോട്ടു പിടിക്കേണ്ടത്

എതിരാളിയെ വ്യക്തിഹത്യ നടത്തി താനാണു കേമൻ എന്നു തെളിയിക്കാനുള്ള വ്യഗ്രത വോട്ടർമാർ തിരിച്ചറിയുമെന്ന് എല്ലാവരും ഓർക്കേണ്ടതാണ്.
Everyone should remember that voters will recognize the eagerness to prove themselves superior by personally assassinating their opponent.

എതിരാളിയെ വ്യക്തിഹത്യ നടത്തി താനാണു കേമൻ എന്നു തെളിയിക്കാനുള്ള വ്യഗ്രത വോട്ടർമാർ തിരിച്ചറിയുമെന്ന് എല്ലാവരും ഓർക്കേണ്ടതാണ്.

file photo

Updated on

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയവും കഴിഞ്ഞതോടെ സംസ്ഥാനത്ത് ഏപ്രിൽ 9നു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അന്തിമ മത്സരചിത്രം തെളിഞ്ഞിരിക്കുകയാണ്. ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളിലായി 890 സ്ഥാനാർഥികൾ ഇത്തവണ ജനവിധി തേടുന്നു. 2021ലെ തെരഞ്ഞെടുപ്പിനെക്കാൾ കുറവു സ്ഥാനാർഥികളാണ് ഇക്കുറിയുള്ളത്. 2021ൽ 957 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ടായിരുന്നു. 95 പേരാണ് ഇക്കുറി മത്സരരംഗത്തുനിന്നു പിന്മാറിയത്. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരരംഗത്തുള്ളതു കൊടുവള്ളിയിലാണ്.13 പേരാണ് അവിടെ മത്സരിക്കുന്നത്. തിരുവനന്തപുരം, പേരാവൂർ, മഞ്ചേശ്വരം മണ്ഡലങ്ങളിൽ 11 സ്ഥാനാർഥികൾ വീതം ജനവിധി തേടുന്നു. മൂന്നു സ്ഥാനാർഥികൾ മാത്രം മത്സരിക്കുന്ന ആറു മണ്ഡലങ്ങളുണ്ട്. ചവറ, കായംകുളം, നാട്ടിക, കോങ്ങാട്, കോഴിക്കോട് സൗത്ത്, മാനന്തവാടി എന്നിവ. ‌പത്രിക പിൻവലിക്കാനുള്ള അവസാന ദിനത്തിൽ വിമതരെയും അപരന്മാരെയും അനുനയിപ്പിക്കാനുള്ള ശ്രമങ്ങളിലായിരുന്നു രാഷ്‌ട്രീയ കക്ഷി നേതാക്കൾ. കുട്ടനാടും കരുനാഗപ്പള്ളിയിലും വിമത സ്ഥാനാർഥികൾ പത്രിക പിൻവലിച്ചതു യുഡിഎഫിന് ആശ്വാസമായിട്ടുണ്ട്. അതേസമയം, തളിപ്പറമ്പിൽ വിമത സ്ഥാനാർഥിയായി രംഗത്തുള്ള കൊയ്യം ജനാർദനനെ കോൺഗ്രസ് പാർട്ടിയിൽ നിന്നു പുറത്താക്കുകയും ചെയ്തു. മങ്കടയിലും മഞ്ചേശ്വരത്തും എസ്ഡിപിഐ അവരുടെ സ്ഥാനാർഥികളെ പിൻവലിച്ചിട്ടുണ്ട്. അമ്പലപ്പുഴയിലും ഒറ്റപ്പാലത്തും തളിപ്പറമ്പിലും പയ്യന്നൂരിലും പാർട്ടി വിട്ട നേതാക്കൾ ഉയർത്തുന്ന ഭീഷണിയാണു സിപിഎമ്മിനു മറികടക്കേണ്ടത്.

അന്തിമ മത്സര ചിത്രമായതോടെ ഇനി മുഴുവൻ ശ്രദ്ധയും പ്രചാരണത്തിലേക്കു തിരിയുകയാണ്. രാഷ്‌ട്രീയ പാർട്ടികൾ പ്രചാരണ പരിപാടികളിലേക്കു കൂടുതൽ സജീവമായി കടക്കുമ്പോൾ മത്സരച്ചൂടും ഏറിവരും. പക്ഷേ, ഈ ചൂട് മാന്യതയും മര്യാദയും കൈവിടുന്ന തലത്തിലേക്ക് നേതാക്കളെയും സ്ഥാനാർഥികളെയും പ്രവർത്തകരെയും എത്തിക്കരുത്. മറ്റുള്ളവരെ വ്യക്തിപരമായി അധിക്ഷേപിച്ചും അവഹേളിച്ചും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചും അമാന്യമായ പ്രയോഗങ്ങൾ നടത്തിയുമൊന്നുമല്ല വോട്ടുപിടിക്കേണ്ടത്. എതിരാളിയെ വ്യക്തിഹത്യ നടത്തി താനാണു കേമൻ എന്നു തെളിയിക്കാനുള്ള വ്യഗ്രത വോട്ടർമാർ തിരിച്ചറിയുമെന്ന് എല്ലാവരും ഓർക്കേണ്ടതാണ്. ആശയങ്ങളും നിലപാടുകളും ഉയർത്തിപ്പിടിച്ചാവട്ടെ പ്രചാരണം. തങ്ങൾക്കു വോട്ടു ചെയ്താൽ നാടിനെന്തു പ്രയോജനം എന്നു ജനങ്ങളെ ബോധ്യപ്പെടുത്തുന്നത് ജനാധിപത്യ രീതിയാണ്. ഓരോ പാർട്ടിയും സ്ഥാനാർഥിയും ഇതു ബോധ്യപ്പെടുത്തുമ്പോൾ തങ്ങളുടെ ജനവിധി ആർക്കെന്നു തീരുമാനിക്കാൻ ജനങ്ങൾക്ക് എളുപ്പമാകും.

കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ യു. പ്രതിഭക്കെതിരേ യുഡിഎഫ് തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനിൽ മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് ഉന്നയിച്ച സ്ത്രീവിരുദ്ധ പരാമർശം അപലപിക്കപ്പെടേണ്ടതാണ്. സ്ത്രീത്വത്തെ അപമാനിക്കൽ, നവമാധ്യമങ്ങൾ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പ്രതിഭയുടെ പരാതിയിൽ കായംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള നിന്ദ്യമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ആരും ആവർത്തിക്കാതിരിക്കട്ടെ. ഹീനമായ പരാമർശം നടത്തിയ നേതാവിനെതിരേ നടപടിയെടുക്കാൻ മുസ്‌ലിം ലീഗ് തയാറായി എന്നതു സ്വാഗതാർഹമാണ്. സിപിഎം മുൻ നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ "ചെറ്റത്തരം' എന്ന പരാമർശവും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കെതിരേ സിപിഎം നേതാവ് മുൻ മന്ത്രി ഡോ. തോമസ് ഐസക് നടത്തിയ "കോമാളി' പ്രയോഗവും ഒഴിവാക്കേണ്ടതായിരുന്നു. മുഖ്യമന്ത്രി "രാഷ്‌ട്രീയ ചെറ്റത്തരം' എന്ന് വീണ്ടും ആവർത്തിച്ചതും ഒട്ടും നീതീകരിക്കാനാവില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തെരഞ്ഞെടുപ്പു കമ്മിഷനെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള എഐ വിഡിയോ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തതിനെതിരേ കേരള സൈബര്‍ പൊലീസ് കേസെടുത്ത സംഭവവും ഉണ്ടായിട്ടുണ്ട്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് ഏതു ഭാഗത്തുനിന്നായാലും കർശനമായി തടയേണ്ടതാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവന ചട്ടങ്ങളുടെയും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്‍റെയും ലംഘനം നടത്തിയ ഒരു സിവില്‍ പൊലീസ് ഓഫിസറെ തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്ത സംഭവവും കഴിഞ്ഞ ദിവസമുണ്ടായി. സാമൂഹിക മാധ്യമത്തിലൂടെ രാഷ്‌ട്രീയ പ്രചാരണം നടത്തിയെന്നതാണു കുറ്റം. ഫെയ്സ്ബുക്കിൽ‌ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി കമന്‍റ് ഇടുകയായിരുന്നു ഉദ്യോഗസ്ഥൻ ചെയ്തത്. പൊലീസുകാരന്‍ നേരിട്ട് രാഷ്‌ട്രീയ പ്രചാരണം നടത്തുന്നത് പൊലീസ് സേനയ്ക്ക് അവമതിപ്പും കളങ്കവും ഉണ്ടാക്കുന്നതു തന്നെയാണ്. ഏറ്റവും ഭംഗിയായും മാതൃകാപരമായും തെരഞ്ഞെടുപ്പു നടക്കുക എന്നതാണു നമുക്ക് അത്യാവശ്യമായിട്ടുള്ളത്. അതിന് രാഷ്‌ട്രീയ കക്ഷികളും നേതാക്കളും പ്രവർത്തകരും എല്ലാം തെരഞ്ഞെടുപ്പു കമ്മിഷനോടു സഹകരിക്കേണ്ടതുണ്ട്. എല്ലാവർക്കും ഒരുപോലെ അവസരം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പു കമ്മിഷനും കഴിയട്ടെ. മഹത്തായ ജനാധിപത്യ പ്രക്രിയയെ ഏറ്റവും നല്ല നിലയിൽ തന്നെ നമുക്കു സമീപിക്കാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com