കഴിഞ്ഞ ദിവസം സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയ എൽഡിഎഫ് സർക്കാരിന്റെ പുതിയ വ്യവസായ നയം വ്യവസായ മേഖലയിൽ കുതിച്ചുചാട്ടം ലക്ഷ്യമിട്ടുള്ളതാണെന്നു സർക്കാർ വിശദീകരിക്കുമ്പോൾ അതിൽ വലിയ പ്രതീക്ഷകളാണു മലയാളികൾ, പ്രത്യേകിച്ചു യുവജനങ്ങൾ അർപ്പിക്കുന്നത്. ഏറ്റവും ആധുനികമായ വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ്. വ്യവസായ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കുമെന്ന വാഗ്ദാനം മുതൽമുടക്കാൻ ആഗ്രഹിക്കുന്നവരെ ആകർഷിക്കുമെന്നു കരുതാം.
അടുത്ത സാമ്പത്തിക വർഷം നിക്ഷേപ വർഷമായി കാണുകയാണു സർക്കാർ. ഇന്നലെ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷം സംരംഭകത്വ വർഷമായാണ് സർക്കാർ എടുത്തിരുന്നത്. 2022-23 വർഷത്തിൽ സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ, ഒന്നര ലക്ഷത്തോളം പുതിയ സംരംഭങ്ങൾ തുടങ്ങാനായിട്ടുണ്ടെന്നാണ് വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അവകാശപ്പെടുന്നത്. അതനുസരിച്ചാണെങ്കിൽ ലക്ഷക്കണക്കിനു തൊഴിൽ അവസരങ്ങളും പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നു വേണം കരുതാൻ. കോടിക്കണക്കിനു രൂപയുടെ നിക്ഷേപവും വന്നു കാണണം.
കൊവിഡ് പ്രതിസന്ധികൾ തരണം ചെയ്ത് സംസ്ഥാനം സാമ്പത്തിക വളർച്ചയിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ വർഷമായിരുന്നു 2021-22 എന്നാണ് അടുത്തിടെ നിയമസഭയിൽ വച്ച സാമ്പത്തിക അവലോകന റിപ്പോർട്ട് ചൂണ്ടിക്കാണിച്ചത്. ആഭ്യന്തര ഉത്പാദനത്തിൽ 12 ശതമാനത്തിലേറെ വളർച്ച നേടിയപ്പോൾ വ്യവസായ വളർച്ച 17.3 ശതമാനമാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായ വളർച്ചയാണിതെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ട്. കൊവിഡാനന്തര കാലഘട്ടത്തിലുള്ള ഈ വളർച്ച നൽകുന്ന പ്രതീക്ഷകൾ നിലനിർത്തുന്ന രീതിയിലാണ് സംരംഭകത്വ വർഷവും മുന്നോട്ടുപോയത്. അതിന്റെ തുടർച്ചയായി നിക്ഷേപ വർഷം വരുന്നു എന്നതു സർക്കാരിനു വ്യക്തമായൊരു ദിശയുണ്ട് എന്നു കാണിക്കുന്നതാണ്.
ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും അടക്കം പല മേഖലകളിലും രാജ്യത്തു മുൻപന്തിയിലുള്ള സംസ്ഥാനമാണു കേരളമെങ്കിലും വ്യവസായ മേഖലയിൽ അതിനൊത്ത കുതിപ്പ് ദൃശ്യമായിട്ടില്ല എന്നതു യാഥാർഥ്യമാണ്. വ്യവസായ മുരടിപ്പിൽ നിന്ന് സംസ്ഥാനത്തെ മാറ്റിയെടുക്കാനുള്ള പരിശ്രമങ്ങൾ വർഷങ്ങളായി സർക്കാരുകൾ അവകാശപ്പെടുന്നുണ്ടെങ്കിലും മുന്നോട്ടുപോകാൻ ഏറെയുണ്ട്. കേരളം വ്യവസായ സൗഹൃദമല്ല എന്ന പരാതി പരിഹരിക്കാനുള്ള ശ്രമങ്ങൾ എന്തുമാത്രം വിജയിക്കുന്നോ അത്രയും പ്രതീക്ഷകൾ വർധിക്കുകയാണ്.
ആഗോളതലത്തിൽ ശക്തമായിരിക്കുന്ന ആശയമാണ് ഇഎസ്ജി നിക്ഷേപം (എൻവയോൺമെന്റൽ, സോഷ്യൽ, ഗവേണൻസ്- പരിസ്ഥിതി സൗഹൃദവും സാമൂഹിക ഉത്തരവാദിത്വവും ഭരണമികവും അടങ്ങുന്ന നിക്ഷേപം) എന്നത്. ഇഎസ് ജി നിക്ഷേപത്തിലാണ് പുതിയ വ്യവസായ നയം ഫോക്കസ് ചെയ്യുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതിയും രൂപവത്കരിച്ചിട്ടുണ്ട്. ഇഎസ്ജി നിക്ഷേപങ്ങൾ ആകർഷിക്കുന്നതിൽ മുൻപന്തിയിലുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാനായാൽ കാലത്തിനൊത്തുള്ള പുരോഗതിയിലേക്കു മുന്നേറാനും കഴിയും.
ഇരുപത്തിരണ്ടു മുൻഗണനാ മേഖലകളെ കേന്ദ്രീകരിച്ചു നിലവിൽ വരുന്ന വ്യവസായ പാർക്കുകൾ വ്യവസായ നയത്തിലെ പ്രധാന ഘടകമാണ്. നിർമിത ബുദ്ധി, റോബോട്ടിക്സ്, ഇലക്ട്രിക് വാഹനങ്ങൾ, ഹൈടെക് ഫാമിങ്ങും മൂല്യവർധിത തോട്ടവിളയും, മാരിടൈം, മെഡിക്കൽ ഉപകരണങ്ങൾ, നാനോ ടെക്നോളജി, ചില്ലറവ്യാപാരം, വിനോദ സഞ്ചാരം, ഗ്രഫീൻ, 3ഡി പ്രിന്റിങ് തുടങ്ങിയവ മുൻഗണനാ മേഖലകളിൽ ഉൾപ്പെടുന്നുവെന്നു പറയുമ്പോൾ ഫോക്കസ് വ്യക്തമാവും.
അമ്പതു ശതമാനത്തിലധികവും പ്രാദേശിക തൊഴിലാളികൾക്ക് സ്ഥിരം ജോലി നൽകുന്ന വൻകിട സംരംഭങ്ങളിൽ തൊഴിലാളികളുടെ മാസ ശമ്പളത്തിന്റെ 25 ശതമാനം (5,000 രൂപ വരെ) സർക്കാർ നൽകുമെന്ന് പുതിയ നയത്തിൽ പറയുന്നുണ്ട്. നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ, ഡാറ്റ മൈനിങ് ആൻഡ് അനാലിസിസ് സംരംഭങ്ങൾക്ക് ചെലവാകുന്ന തുകയുടെ 20 ശതമാനം (25 ലക്ഷം രൂപ വരെ) സർക്കാർ തിരികെ നൽകും. എംഎസ്എംഇകൾക്ക് അഞ്ചു വർഷത്തേക്ക് വൈദ്യുതി നികുതി ഇളവ്, എംഎസ്എംഇ ഇതര സംരംഭങ്ങൾക്ക് സ്ഥിരമൂലധനത്തിന്റെ 100 ശതമാനം സംസ്ഥാന ജിഎസ്ടി വിഹിതം അഞ്ചു വർഷത്തേക്ക് തിരികെ നൽകൽ, സ്ത്രീകൾ, പട്ടികജാതി/ പട്ടികവർഗ സംരംഭകർക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷൻ ചാർജിലും ഇളവ് എന്നിങ്ങനെയുള്ള പ്രഖ്യാപനങ്ങളുമുണ്ട്. കാലഹരണപ്പെട്ട നിയമങ്ങളുടെയും ചട്ടങ്ങളുടെയും പരിഷ്കരണ നടപടികൾ മേയ് മാസത്തോടെ പൂർത്തിയാവുമെന്ന പ്രഖ്യാപനവും സ്വാഗതാർഹമാണ്.