
ഡോ. ബി. രവി പിള്ള
തിരുവനന്തപുരം: പഠനമികവുളള കേരളത്തിലെ വിദ്യാർഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സും രവി പിളള ഫൗണ്ടേഷനും ചേർന്നു നടപ്പാക്കുന്ന രവി പിളള അക്കാഡമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതിയുടെ ധാരണാപത്രം ശനിയാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടത്തുന്ന ചടങ്ങില്‍ ഒപ്പുവയ്ക്കും.
ഹയര്‍സെക്കൻഡറി തലത്തില്‍ 1100 വിദ്യാർഥികള്‍ക്ക് 50,000 രൂപയുടെയും, ഡിഗ്രി (1,00,000 രൂപ വീതം) പോസ്റ്റ് ഗ്രാജ്വേറ്റ് (1,25,000 രൂപ വിതം) തലത്തില്‍ 200 വീതം വിദ്യാർഥികള്‍ക്കും ഉള്‍പ്പെടെ 1500 പേര്‍ക്കാണ് ഓരോ വര്‍ഷവും സ്കോളര്‍ഷിപ്പ് ലഭിക്കുക. പ്രവാസി കേരളീയരുടെ മക്കള്‍ക്ക് 20 ശതമാനവും, ഭിന്നശേഷിയുള്ള വിദ്യാർഥികള്‍ക്ക് 5 ശതമാനവും നീക്കിവച്ചിട്ടുണ്ട്.
മികച്ച പഠനമികവുളളവരും കുടുംബത്തിന്‍റെ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുളവര്‍ക്കുമാകും സ്കോളര്‍ഷിപ്പിന് അര്‍ഹത. സ്കോളര്‍ഷിപ്പിനായുളള അപേക്ഷ 2025 ജൂലൈയില്‍ ആരംഭിക്കാനാകും. നോര്‍ക്ക റൂട്ട്സ് വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷ സ്വീകരിക്കുക.
ധാരണാപത്രം ഒപ്പ് വയ്ക്കുന്ന ചടങ്ങിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യമുണ്ടാകും. പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്ട്സ് ഡയറക്റ്ററുമായ ഡോ. ബി. രവി പിളള, നോര്‍ക്ക റൂട്ട്സില്‍ നിന്ന് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, നോർക്ക സെക്രട്ടറി എസ്. ഹരികിഷോർ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അജിത് കോളശ്ശേരി എന്നിവരും സംബന്ധിക്കും.
ബഹ്‌റൈന്‍ സര്‍ക്കാരിന്‍റെ പരമോന്നത ബഹുമതിയായ മെഡല്‍ ഓഫ് എഫിഷ്യന്‍സി (ഫസ്റ്റ് ക്ലാസ്) നേടിയതിന് കേരളം നല്‍കിയ സ്വീകരണ ചടങ്ങിലായിരുന്നു (രവിപ്രഭ) 2025 മുതല്‍ 50 വര്‍ഷത്തേയ്ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി 525 കോടി രൂപ നീക്കിവച്ചതായി ഡോ. ബി. രവി പിള്ള അറിയിച്ചത്. പ്രതിവര്‍ഷം 10.5 കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുക.