
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: കുട്ടികളെ സ്കൂളിൽ ചേർക്കാൻ അധികൃതർ ക്യാപ്പിറ്റേഷൻ ഫീസ് വാങ്ങുന്നത് ശിക്ഷാർഹമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഒന്നാം ക്ലാസ് അഡ്മിഷനു വേണ്ടി പ്രവേശന പരീക്ഷ നടത്തുന്നതും ശിക്ഷാർഹമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ നാലാം അധ്യായത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് ഒന്നാം ക്ലാസ് പ്രവേശനത്തിന് ക്യാപ്പിറ്റേഷൻ ഫീസ് ഈടാക്കുന്നതും പ്രവേശന പരീക്ഷ നടത്തുന്നതും നിരോധിക്കപ്പെട്ടിരിക്കുന്നത്.
13ാം വകുപ്പിന്‍റെ എ, ബി വ്യവസ്ഥകളിലാണ് ഇതു വിശദീകരിച്ചിട്ടുള്ളത്. പല സ്കൂളുകളും ഈ വ്യവസ്ഥ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
2026-27 അധ്യയന വർഷം മുതൽ സ്കൂൾ പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറ് വയസാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി. നിലവിൽ കേരളത്തിലെ സർക്കാർ സ്കൂളുകളിൽ അഞ്ച് വയസ് തികഞ്ഞ വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കുന്നുണ്ട്. എന്നാൽ, ആറ് വയസാണ് സ്കൂൾ പ്രവേശനത്തിന് ശാസ്ത്രീയമായി നിർദേശിക്കപ്പെടുന്ന പ്രായമെന്ന് മന്ത്രി വിശദീകരിച്ചു.
അതേസമയം, സംസ്ഥാനത്ത് പകുതിയോളം കുട്ടികളെ ഇപ്പോൾ തന്നെ സ്കൂളിൽ ചേർക്കാൻ മാതാപിതാക്കൾ ആറ് വയസാകും വരെ കാക്കുന്നുണ്ട്. ഈ പ്രവണത പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.