
കൊച്ചി: പത്തൊമ്പത് കോടി രൂപയുടെ ബാധ്യത തീർക്കാൻ കേരളത്തിൽ ഒരു കോളെജ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു. എറണാകുളം വടക്കൻ പറവൂർ മാഞ്ഞാലിയിൽ ഗുരുദേവ ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന SNGIST (ശ്രീനാരായണ ഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി) ആണ് ജപ്തി ഭീഷണി നേരിടുന്നത്.
തത്കാലം ഒരു കോടി രൂപ തിരിച്ചടച്ച് മൂന്നു മാസത്തേക്ക് ജപ്തി നടപടികൾ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ജനുവരി 31 വരെ ജപ്തിയുണ്ടാകില്ലെന്ന് ഉറപ്പായി. അതിനുള്ളിൽ കോളെജ് വിറ്റ് ബാധ്യതകൾ പൂർണമായി തീർക്കാനാണ് അധികൃതരുടെ തീരുമാനം.
2014ൽ എടുത്ത നാല് കോടി രൂപയുടെ വായ്പയാണ് തിരിച്ചടവ് മുടങ്ങിയതോടെ ഇപ്പോൾ 18 കോടിയായി ഉയർന്നിരിക്കുന്നത്. പഴയ ഭരണസമിതിയാണ് വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതെന്ന് ഇപ്പോഴത്തെ മാനേജ്മെന്‍റ് പറയുന്നു.
അതേസമയം, കേരളത്തിലെ പല സ്വാശ്രയ കോളെജുകളും നേരിടുന്ന പ്രതിസന്ധിയുടെ പ്രകടമായ ഉദാഹരണമാണ് എസ്എൻജിസ്റ്റിൽ കാണാനാവുന്നതെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
എസ്എൻജിസ്റ്റ് മറ്റൊരു മാനേജ്മെന്‍റിനു വിൽക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. വാങ്ങാൻ നിരവധി പേർ സന്നദ്ധ അറിയിച്ചിട്ടുണ്ടെന്നും അധികൃതർ.
2003ൽ സ്ഥാപിതമായ ഗുരുദേവ ട്രസ്റ്റിനു കീഴിലുള്ള എസ്എൻജിസ്റ്റ് എൻജിനീയറിങ്, പോളിടെക്നിക് ഡിപ്ലോമ, പിജി കോഴ്സുകളാണ് നടത്തിവരുന്നത്.