
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് തുടക്കമാകുന്നു
തിരുവനന്തപുരം: എസ്എസ്എൽസി, രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ തിങ്കളാഴ്ച ആരംഭിക്കും. രാവിലെ 9.30 മുതൽ 11.45 വരെയാണ് എസ്എസ്എൽസി പരീക്ഷ. ഹയർ സെക്കൻഡറി പരീക്ഷകൾ ഉച്ചയ്ക്കു ശേഷമാണ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 1.30 മുതൽ 4.15വരെ രണ്ടാം വർഷ ഹയർ സെക്കൻഡി പരീക്ഷ നടക്കും. എസ്എസ്എൽസി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകള്‍ 26ന് സമാപിക്കും.
സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗള്‍ഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർഥികള്‍ എസ്എസ്എൽസി റെഗുലർ പരീക്ഷ എഴുതും. ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും ലക്ഷദ്വീപ് മേഖലയില്‍ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേർ പരീക്ഷ എഴുതുന്നത് (28,358). ഏറ്റവും കുറച്ചു പേർ പരീക്ഷ എഴുതുന്നത് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (1,893).
ടിഎച്ച്എസ്എല്‍സിയിൽ 48 കേന്ദ്രങ്ങളിലായി 3,057 കുട്ടികൾ പരീക്ഷ എഴുതും (ആണ്‍കുട്ടികള്‍ - 2,815, പെണ്‍കുട്ടികള്‍ - 242). എഎച്ച്എസ്എല്‍സി വിഭാഗത്തില്‍ ഒരു പരീക്ഷാ കേന്ദ്രമാണുള്ളത്. ആര്‍ട്ട് ഹയര്‍ സെക്കൻഡറി സ്കൂള്‍ കലാമണ്ഡലം, ചെറുതുരുത്തി. കുട്ടികളുടെ എണ്ണം- 65. എസ്എസ്എല്‍സി (ഹിയറിംഗ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 29 കേന്ദ്രങ്ങളിലായി 206 കുട്ടികൾ പരീക്ഷയെഴുതും.
ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ ഒരു പരീക്ഷാ കേന്ദ്രമാണുള്ളത്. കുട്ടികളുടെ എണ്ണം-12. സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത ക്യാമ്പുകളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഏപ്രിൽ 3 മുതല്‍ 26 വരെ രണ്ട് ഘട്ടങ്ങളിലായി നടക്കും.