
സ്കോളർഷിപ്പുകൾ നിർത്തലാക്കാൻ യുഎസ്; വിദ്യാർഥികൾ ആശങ്കയിൽ
Photo credits: National Cancer Institute / Unsplash
വാഷിങ്ടൺ: ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പ് അടക്കമുള്ള ഇന്‍റർനാഷണൽ സ്കോളർഷിപ്പുകൾ നിർത്തലാക്കാനുള്ള യുഎസ് തീരുമാനം ലോകത്തെ ആയിരക്കണക്കിനു വിദ്യാർഥികളെ പ്രതിസന്ധിയിലാക്കും. വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് സഹായങ്ങൾ നിർത്തലാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഇക്കഴിഞ്ഞ ദിവസമാണ് യുഎസ് നടത്തിയത്. കഴിഞ്ഞ 80 വർഷങ്ങളിലധികമായി ലോകമെമ്പാടുമുള്ള വിവിധ ഭൂഖണ്ഡങ്ങളിലെ ലക്ഷക്കണക്കിനു വിദ്യാർഥികൾക്ക് സഹായകമായ പ്രശസ്തമായ സ്കോളർഷിപ്പാണ് ഫുൾ ബ്രൈറ്റ് പ്രോഗ്രാം.
ഇതിനൊക്കെയുള്ള ധനസഹായമാണ് ട്രംപ് ഭരണകൂടം മരവിപ്പിച്ചത്. ഈ തീരുമാനം ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളെയും ബാധിക്കും. നിർധന കുടുംബങ്ങളിൽ നിന്നുള്ള പ്രതിഭാശാലികളായ വിദ്യാർഥികൾക്ക് ഈ സ്കോളർഷിപ്പ് വലിയ ആശ്വാസമായിരുന്നു. ഗവേഷണമേഖലയിലേയ്ക്കും അക്കാദമിക മേഖലയിലേയ്ക്കും സാമ്പത്തികശേഷി കുറഞ്ഞ കുടുംബങ്ങളിൽ നിന്നുള്ള പ്രതിഭാധനരായ വിദ്യാർഥികൾക്ക് കടന്നു വരാൻ ഏറ്റവും നല്ല വഴിയായിരുന്നു ഈ സ്കോളർഷിപ്പുകൾ. ട്രംപ് ഭരണകൂടത്തിന്‍റെ ഈ നടപടി ഇത്തരക്കാരുടെ പ്രതീക്ഷകൾക്കുള്ള കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ് ഇപ്പോൾ.