

ഉർവശിയും തേജാലക്ഷ്മിയും കമൽ ഹാസനൊപ്പം
കമൽഹാസനെ കണ്ടതിന്‍റെ സന്തോഷം പങ്കുവച്ച് ഉർവശിയുടെ മകളും നടിയുമായ തേജാലക്ഷ്മി. ഉർവശിക്കൊപ്പമാണ് തേജാലക്ഷ്മി കമൽഹാസനെ കാണാനെത്തിയത്. കമൽഹാസനൊപ്പമുള്ള കുട്ടിക്കാലത്തെ ഓർമകൾ പങ്കുവച്ചുകൊണ്ടാണ് കുറിപ്പ്. കമൽഹാസനെ കണ്ട പത്ത് മിനിറ്റ് തനിക്ക് പത്ത് വർഷം പോലെയാണ് തോന്നിയത് എന്നാണ് കുഞ്ഞാറ്റ കുറിച്ചത്.
താൻ കൈക്കുഞ്ഞായിരിക്കുമ്പോൾ കമൽ സാർ തന്നെ എടുത്തുകൊണ്ട് നടന്ന കഥ പലപ്പോഴും കേട്ടിട്ടുണ്ട്. പിന്നീട് സൈമ അവാർഡിൽ വച്ച് അദ്ദേഹത്തെ തൊട്ടടുത്ത് കണ്ടെങ്കിലും പേടി കാരണം സംസാരിക്കാൻ പറ്റിയില്ല. ഇതിന്‍റെ പേരിൽ താൻ കരഞ്ഞു എന്നാണ് തേജാലക്ഷ്മി പറയുന്നത്. അന്ന് കമൽഹാസനെ ഓഫിസിൽ പോയി കാണാമെന്ന് തനിക്ക് വാക്ക് തന്നിരുന്നെന്നും കുറിപ്പിൽ പറയുന്നുണ്ട്. അവസാനം ആ ദിവസം വന്നെത്തുകയായിരുന്നു. കമൽഹാസനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും തേജാലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്.
തേജാലക്ഷ്മിയുടെ കുറിപ്പ് വായിക്കാം
‘വർഷം 2001. ഞാനൊരു കൈക്കുഞ്ഞാണ്, അമ്മയോടൊപ്പം 'പഞ്ചതന്ത്രം' സിനിമയുടെ സെറ്റിൽ ഞാനും ഉണ്ടായിരുന്നു. വാശികാണിക്കുന്ന ഒരു കുട്ടിയായിരുന്നില്ലെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ വാശി പിടിക്കുന്ന ദിവസങ്ങളിൽ, ഞാൻ കരയാതിരിക്കാനായി കമൽ സാർ എന്നെയുമെടുത്ത് സെറ്റിലൂടെ നടക്കുകയും എനിക്കിഷ്ടപ്പെട്ട പലഹാരം വാങ്ങിത്തരികയും ചെയ്യുമായിരുന്നു. ചെറുപ്പം മുതലേ കേട്ടുവളർന്ന കഥയാണ്. അന്ന് ഞാനൊരു കൈക്കുഞ്ഞായിരുന്നത് കൊണ്ട് എനിക്കിതൊന്നും ഓർമ്മയില്ലെങ്കിലും.
വർഷം 2025, സൈമ അവാർഡ്സ്. ഞാൻ എന്‍റെ അമ്മയുടെ അടുത്താണ് ഇരിക്കുന്നത്, അമ്മയുടെ തൊട്ടരികിലായി കമൽ സാറും. അമ്മയ്ക്കും സ്റ്റേജിൽ കയറേണ്ട തിരക്കുകൾ ഉണ്ടായിരുന്നതുകൊണ്ട്, എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്താൻ മറന്നുപോയി. ഓരോ നിമിഷവും ഞാൻ അദ്ദേഹത്തെ ഒളിഞ്ഞുനോക്കുകയും, എങ്ങനെ അടുത്തുചെന്ന് ഒരു 'ഹായ്' പറയുമെന്ന് മനസ്സിൽ കണക്കുകൂട്ടുകയുമായിരുന്നു. സത്യം പറഞ്ഞാൽ, എന്തുകൊണ്ടോ എനിക്ക് വല്ലാത്ത പേടിയായിരുന്നു. അദ്ദേഹത്തിന് തിരക്കുകൾ കാരണം പരിപാടിയിൽ നിന്ന് നേരത്തെ പോകേണ്ടിയും വന്നു. അന്ന് ഞാൻ ശരിക്കും കരഞ്ഞുപോയി. അമ്മയോട് പറഞ്ഞു, ‘എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ലമ്മേ, ഒരു ഹായ് പോലും പറയാൻ പറ്റിയില്ല. അദ്ദേഹം തൊട്ടടുത്ത് ഉണ്ടായിരുന്നിട്ടും ഞാൻ വെറുതെ നോക്കിയിരുന്നു. എനിക്കിപ്പോൾ വല്ലാത്ത കുറ്റബോധം തോന്നുന്നു. എനിക്ക് പേടിയായിരുന്നു’. അമ്മ പറഞ്ഞു, ‘സാരമില്ല മോളേ, വിഷമിക്കേണ്ട. അദ്ദേഹത്തിന് നിന്നെ ഓർമ്മയുണ്ടാകും, നമുക്ക് എന്തായാലും ഒരു ദിവസം അദ്ദേഹത്തിന്‍റെ ഓഫീസിൽ പോയി കാണാം’. ആ നിമിഷം മുതൽ, അദ്ദേഹത്തെ ഉടൻ കാണാൻ കഴിയണേ എന്നും, അമ്മ പറഞ്ഞ‘ ആ ഒരു ദിവസം’വേഗം വരണേ എന്നും ഞാൻ എല്ലാ ദിവസവും പ്രാർഥിക്കാൻ തുടങ്ങി.
ഒടുവിൽ ആ ദിവസം വന്നെത്തി!! എന്‍റെ സന്തോഷത്തിനും നന്ദിക്കും അതിരുകളില്ലായിരുന്നു. പത്ത് മിനിറ്റിൽ താഴെ മാത്രമേ ഞാൻ അദ്ദേഹത്തെ കണ്ടുള്ളൂ. പക്ഷേ ആ പത്ത് മിനിറ്റുകൾ പത്ത് വർഷം പോലെയാണ് എനിക്ക് തോന്നിയത്. അതെനിക്ക് എല്ലാമെല്ലാമായിരുന്നു.