

ബാബുരാജ്
തിരുവനന്തപുരം: അമ്മ സംഘടനയുടെ തലപ്പത്ത് മോഹൻലാലായിരുന്നുവെങ്കിൽ കഷ്ടപ്പെട്ടു പോയെനെയെന്ന് നടൻ ബാബുരാജ്. പൊങ്കാല എന്ന സിനിമയുടെ പ്രൊമോഷനോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബാബുരാജ്. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ സാഹചര്യത്തിൽ സംഘടനയിലേക്ക് തിരിച്ചെടുക്കണമോ എന്ന് ഭാരവാഹികൾ തീരുമാനിക്കുമെന്നും ബാബുരാജ് പറഞ്ഞു. തനിക്ക് പറയാനുള്ളത് ജനറൽ ബോഡിയിൽ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സമയത്ത് ലാലേട്ടനെയാണ് ഓർക്കുന്നത്. അമ്മയുടെ തലപ്പത്ത് ലാലേട്ടനായിരുന്നുവെങ്കിൽ എത്ര കഷ്ടപ്പെടേണ്ടി വന്നേനെ. നിങ്ങൾ എല്ലാവരും കൂടി വീർപ്പു മുട്ടിച്ചേനെ. ലാലേട്ടൻ മാറിയത് നന്നായി. ഇവരായത് കൊണ്ട് എസ്കേപ്പ് ചെയ്യാൻ പോകാൻ പറ്റുമെന്നും ബാബുരാജ് നേതൃത്വത്തെ പരാമർശിച്ചു കൊണ്ടു പറഞ്ഞു.
അതിജീവിതയ്ക്കൊപ്പമാണ്. അഭിഭാഷകനെന്ന നിലയിൽ കോടതിവിധിയെ ബഹുമാനിക്കുന്നു. വിധി തെറ്റാണോ എന്ന് തീരുമാനിക്കാൻ മേൽക്കോടതിയുണ്ടെന്നും അതു വരെ കാത്തിരിക്കാമെന്നും ബാബുരാജ് പറഞ്ഞു.
അമ്മയുടെ ഭാരവാഹികൾ 17 പേരും ആത്മാർഥമായി പരിശ്രമിക്കുന്നുണ്ടെന്നും ഭരണം നന്നായി പോകുന്നുണ്ടെന്നും ബാബുരാജ് കൂട്ടിച്ചേർത്തു.