
ബാബുരാജ്
കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്നു നടൻ ബാബുരാജ് പിന്മാറി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നൽകിയ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ വ്യാഴാഴ്ച പത്രിക പിന്‍വലിക്കുമെന്നും താരം അറിയിച്ചു. നേരത്തെ, ജഗദീഷും സുരേഷ് കൃഷ്ണയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നു പിൻമാറിയതായി അറിയിച്ചിരുന്നു.
ബാബുരാജിനെതിരേ പരാതികളും വിവാദങ്ങളും വന്നതിനു പിന്നാലെയാണ് നാമനിർദേശ പത്രിക പിൻവലിച്ചത്. എന്നാൽ, തനിക്കെതിരേ വന്ന ആരോപണങ്ങൾക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സരിത എസ്. നായരുടെ പരാതിയും ഇത്തരത്തിലൊന്നാണെന്നും ബാബുരാജ് പ്രതികരിച്ചു. ഇത്തരം പരാതികൾ തന്നെ വേദനിപ്പിച്ചെന്നും മോഹൻലാലിന്‍റെ പേര് വലിച്ചിഴച്ചതിൽ തനിക്ക് വേദനയുണ്ടെന്നും ബാബുരാജ് പറഞ്ഞു.
താരം മത്സരിക്കാൻ തീരുമാനിച്ചതിനു പിന്നാലെ നിരവധി വിമർശനങ്ങളാണ് ഉയർന്നുവന്നിരുന്നത്. ലൈംഗിക ആരോപണത്തിന് വിധേയനായ നടൻ ബാബുരാജ് മത്സരിക്കരുത് എന്ന പ്രതികരണവുമായി നടി മാല പാർവതി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. തനിക്കെതിരേ ആരോപണമുയർന്നപ്പോൾ താനും മാറിനിന്നിട്ടുണ്ടെന്നും ബാബുരാജും തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്ന് നടനും നിർമാതാവുമായ വിജയ് ബാബുവും അഭിപ്രായപ്പെട്ടിരുന്നു.
ഇതോടെ, പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനുമാണ് നേർക്കുനേർ മത്സരിക്കുന്നത്. കുക്കു പരമേശ്വരൻ, രവീന്ദ്രൻ എന്നിവരാണ് ബാബുരാജ് പിന്മാറിയതോടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ മാത്രമാണ് പത്രിക നൽകിയിട്ടുള്ളത്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.