
വിനായകൻ
കൊച്ചി: ഗായകൻ യേശുദാസിനെയും സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെയും അധിക്ഷേപിച്ചതിനെ ന്യായീകരിച്ച് നടൻ വിനായകൻ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് വിനായകൻ തന്‍റെ അധിക്ഷേപ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത കുറിപ്പിൽ യേശുദാസിന്‍റെയും അടൂരിന്‍റെയും പേര് എടുത്തുപറഞ്ഞുകൊണ്ടായിരുന്നു വിനായകന്‍ അധിക്ഷേപം നടത്തിയത്.
''സ്ത്രീകൾ ജീൻസോ ലെഗിൻസോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ? ചാലയിലെ തൊഴിലാളികൾ തിയേറ്ററിലെ വാതിൽ പൊളിച്ച് സെക്സ് കാണാൻ ചലച്ചിത്ര മേളയിൽ കയറിയെന്നും അതിനെ പ്രതിരോധിക്കാനാണ് ടിക്കറ്റ് ഏർപ്പെടുത്തിയതെന്നും അടൂർ പറഞ്ഞത് അസഭ്യമല്ലേ?'' വിനായകൻ ചോദിച്ചു.
ദളിതർക്കും സ്ത്രീകൾക്കും സിനിമ എടുക്കാൻ ഒന്നരക്കോടി രൂപ കൊടുത്താൽ അതിൽ നിന്നു കട്ടെടുക്കും എന്ന് അടൂർ പറഞ്ഞാൽ അസഭ്യമല്ലേ? സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തിൽ തിരിച്ചുപറയുന്നത് അസഭ്യമാണെങ്കിൽ അത് തുടരുക തന്നെ ചെയ്യുമെന്നാണ് വിനായകൻ പറയുന്നത്.
വിനായകന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ശരീരത്തിൽ ഒന്നും തന്നെ അസഭ്യമായി ഇല്ല. എന്നിരിക്കെ സ്ത്രീകൾ ജീൻസോ, ലെഗിൻസോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ? സിനിമകളിലൂടെ സ്ത്രീ ശരീരത്തെ അസഭ്യനോട്ടം നോക്കിയ ആളല്ലേ അടൂർ? വെള്ളയിട്ട് പറഞ്ഞാൽ യേശുദാസ് പറഞ്ഞത് അസഭ്യം ആകാതിരിക്കുമോ? ജുബ്ബയിട്ട് ചെയ്താൽ അടൂർ അസഭ്യമാകാതെ ഇരിക്കുമോ? ചാലയിലെ തൊഴിലാളികൾ തിയറ്ററിലെ വാതിൽ പൊളിച്ച് സെക്സ് കാണാൻ ചലച്ചിത്ര മേളയിൽ കയറിയെന്നും അതിനെ പ്രതിരോധിക്കാനാണ് ടിക്കറ്റ് ഏർപ്പെടുത്തിയതെന്നും അടൂർ പറഞ്ഞത് അസഭ്യമല്ലേ? ദളിതർക്കും സ്ത്രീകൾക്കും
സിനിമ എടുക്കാൻ ഒന്നര കോടി രൂപ കൊടുത്താൽ അതിൽ നിന്നു കട്ടെടുക്കും എന്ന് അടൂർ പറഞ്ഞാൽ അസഭ്യമല്ലേ? സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തിൽ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കിൽ അത് തുടരുക തന്നെ ചെയ്യും.