

നടൻ വിനായകൻ ആശുപത്രിയിൽ
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടന്‍ വിനായകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 'ആട് 3' സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. തിരുച്ചെന്തൂരില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. താരത്തിന്‍റെ പേശികള്‍ക്കാണ് പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ വിനായകന് ഡോക്ടര്‍മാര്‍ ആറാഴ്ച്ചത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുന്‍പ് ജീപ്പ് ഉള്‍പ്പെടുന്ന സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിന് പിന്നാലെ ശനിയാഴ്ച്ച സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പിന്നീട് എംആര്‍ഐ സ്‌കാനിങ് ചെയ്തപ്പോളാണ് പേശികള്‍ക്കും ഞരമ്പിനും സാരമായ പരിക്കേറ്റതായി കണ്ടെത്തിയത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ വീണ്ടും ഷാജി പാപ്പനായി എത്തുന്ന ചിത്രമാണ് ആട് 3. ഫ്രൈ ഡേ ഫിലിം ഹൗസ്, കാവ്യ ഫിലിം ഹൗസ് എന്നീ ബാനറുകളിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രധാന താരങ്ങളായ ധര്‍മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ് എന്നിവരും ആട് 3യുടെ ഭാഗമായിരിക്കും. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.