സ്തംഭിച്ചുപോയി, പ്രതികരിക്കേണ്ടതായിരുന്നു; ഗൗരി കിഷനെതിരായ ബോഡി ഷെയിമിങ്ങിനെക്കുറിച്ച് നടൻ

വിഷയത്തിൽ ആദിത്യയുടെ മൗനം വ്യാപക ചർച്ചകൾക്ക് വഴിവച്ചിരുന്നു
aditya madhavan explains body shaming silence gouri kishan

ഗൗരി കിഷൻ |ആദിത്യ മാധവൻ

Updated on

ചെന്നൈ: നടി ഗൗരി കിഷനെതിരായ ബോഡി ഷെയിമിങ് പരാമർശത്തിൽ പ്രതികരണവുമായി നടൻ ആദിത്യ മാധവൻ. വിഷയത്തിൽ ആദിത്യ മാധവന്‍റെ മൗനം വ്യാപക ചർച്ചകൾക്ക് വഴിവച്ചിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി നടൻ രംഗത്തെത്തിയത്.

മൗനം പാലിച്ചത് ബോഡി ഷെയിമിങ്ങിനെ അംഗീകരിക്കുന്നതിനാലല്ലെന്നും അത്തരത്തിലുള്ള വ്യാഖ്യാനങ്ങൾ വേണ്ടെന്നും നടൻ എക്സിൽ കുറിച്ചു. ആദ്യ സിനിമയായതിനാൽ തന്നെ തീർത്തും അപ്രതീക്ഷിതമായിരുന്നു സന്ദർഭമെന്ന് നടൻ പറഞ്ഞു. താൻ സ്തംഭിച്ചു പോയെന്നും നേരത്തെ ഇടപെടേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗൗരി കിഷന് പിന്തുണയുമായി ഗായിക ചിന്മായി പങ്കുവച്ച പോസ്റ്റിലാണ് നടന്‍റെ പ്രതികരണം.

ഞാൻ നേര‌ത്തെ ഇടപെടേണ്ടതായിരുന്നു. നടിക്ക് അത്തരമൊരു വിമർശനം അർഹിച്ചിരുന്നില്ല. ആരായാലും എല്ലാവരും ബഹുമാനം അർഹിക്കുന്നുണ്ട്. ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു'' - താരം കുറിച്ചു.

സിനിമയുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിലായിരുന്നു സംഭവം. ബോഡി ഷെയിമിങ് നടത്തിയ വ്ലോഗർക്ക് രൂക്ഷമായ ഭാഷയിലാണ് നടി ഗൗരി കിഷൻ മറുപടി നൽകിയത്. ശരീര ഭാരം എത്രയെന്ന ചോദ്യത്തിനാണ് ഗൗരിയുടെ പ്രതികരണം.

ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഡ്ഢിത്തരമാണെന്നു പറഞ്ഞ ഗൗരി നായികമാരെല്ലാം മെലിഞ്ഞിരിക്കണോ എന്നും ചോദിച്ചു. ഉയരം കുറഞ്ഞ ഇവരെ എന്തിനാണ് കാസ്റ്റു ചെയ്തതെന്നും വ്ലോഗർ സംവിധായകനോട് ചോദിച്ചു. തന്‍റെ ഭാരവും സിനിമയും തമ്മിൽ എന്തു ബന്ധമാണെന്നും നടന്മാരോട് ഇത്തരം ചോദ്യം ചോദിക്കുമോയെന്നും നടി ചോദിച്ചു.

ചോദ്യത്തെ ന്യായീകരിക്കാൻ വ്ലോഗർ ശ്രമിച്ചെങ്കിലും ഗൗരി മോശം ചോദ്യമെന്ന് ആവർത്തിക്കുകയായിരുന്നു. വ്ലോഗർ മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ചോദ്യത്തോട് രൂക്ഷമായി പ്രതികരിച്ച നടിയാണ് മാപ്പു പറയേണ്ടതെന്നാണ് വ്ലോഗർ പ്രതികരിച്ചത്.

ജേർണലിസ്റ്റായി വർഷങ്ങളായുള്ള പരിചയമുണ്ടെന്നും ചോദിച്ച ചോദ്യം തെറ്റാണെന്ന് തോന്നുന്നില്ലെന്നും അയാൾ പറഞ്ഞു. താനും ജേർണലിസമാണ് പഠിച്ചത്. ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് യൂട്യൂബേഴ്‌സ് കരുതുന്നതെന്നും നടി പറഞ്ഞു.

എന്നാൽ ഇത്രയധികം സംഭവവികാസങ്ങളുണ്ടായിട്ടും ഒപ്പമുണ്ടായിരുന്ന സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ മാധവനും വിഷയത്തിൽ പ്രതികരിച്ചില്ലെന്നത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ചോദ്യം ചോദിച്ച വ്ലോഗറെ സമാധാനിപ്പിക്കാനും പ്രശ്നമുണ്ടാക്കരുതെന്ന് അപേക്ഷിക്കാനുമാണ് സംവിധായകൻ ശ്രമിച്ചതെന്നതും ശ്രദ്ധേയമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com