

അഖിൽ മാരാർ | രമേഷ് പിഷാരടി
നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിൽ രാഷ്ട്രീയ വാക്പോരുകളും തർക്കങ്ങളും തുടരുന്നതിനിടെ പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയും നടനുമായ രമേഷ് പിഷാരടിയോടുള്ള തന്‍റെ വ്യക്തിപരമായ ഇഷ്ടക്കേട് പരസ്യമാക്കി തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ. വർഷങ്ങൾക്ക് മുൻപ് അബുദാബിയിൽ വച്ച് ഒരു സ്റ്റേജ് ഷോയ്ക്കിടെ തങ്ങൾ തമ്മിലുണ്ടായ തർക്കത്തെക്കുറിച്ചാണ് അഖിൽ മാരാരുടെ വെളിപ്പെടുത്തൽ.
അന്ന് ജോജുവിനുണ്ടായ ദുരനുഭവത്തിൽ പിഷാരടിയോട് തനിക്ക് ദേഷ്യം തോന്നിയിരുന്നെന്നാണ് അഖിൽ മാരാർ പറയുന്നത്. അബുദാബിയിൽ മമ്മൂക്കയും മോഹൻലാലും മുഖ്യമന്ത്രിയുമൊക്കെയുള്ള വേദിയിൽ നിന്ന് ജോജു ജോർജ് ഇറങ്ങി പോയിരുന്നു.
"അന്ന് ജോജുവിന് വേദിയില്‍ കയറാന്‍ പറ്റിയില്ല. മുഖ്യമന്ത്രിയും മമ്മൂട്ടിയും വിളിച്ചതിന് പിന്നാലെയാണ് അന്ന് ജോജു ആ പരിപാടിയിൽ പങ്കെടുത്തത്. പക്ഷേ ജോജുവിനെ ആ പരിപാടിയിൽ കയറ്റാതിരിക്കാനായി ചില കളികൾ കളിച്ചത്തിൽ പ്രധാനി പിഷാരടിയായിരുന്നു. അന്ന് വളരെ ദുഷിച്ച മനസോടെയാണ് രമേഷ് പിഷാരടി പെരുമാറിയത്. അതിൽ എനിക്ക് ദേഷ്യമുണ്ട്."
താൻ പിഷാരടിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. പാലക്കാട്ട് തോക്കാൻ പോവുന്ന ആളെ പരിഹസിക്കാൻ താനില്ലെന്നും അഖിൽ പറഞ്ഞു. ട്വന്‍റി 20 യെക്കുറിച്ച് ചിലർ പരിഹസിച്ചപ്പോൾ പ്രതികരിച്ച് പോയതാണ്. ആരാണ് യോഗ്യനും അയോഗ്യനുമെന്ന് ജനം തീരുമാനിക്കട്ടെ. താൻ അനാവശ്യമായ ഒന്നിലും ഇടപെടാറില്ല. താൻ ജയിക്കുമെന്നാണ് തനിക്ക് പ്രതീക്ഷയെന്നും അഖിൽ പറയുന്നു.