

'ബന്ധുക്കൾ പോലും കയ്യൊഴിഞ്ഞു, എന്നെയും കുടുംബത്തെയും വെളിച്ചത്തിലേക്ക് കൊണ്ടുവന്നത് അമ്മ': സലിം കുമാർ
മാരക രോഗം ബാധിച്ച സമയത്ത് തന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് മാതാ അമൃതാനന്ദമയി ആണെന്ന് നടൻ സലിം കുമാർ. താൻ ഒരുപാട് സഹായിട്ടുള്ള ബന്ധുക്കൾ പോലും തന്നെ കയ്യൊഴിഞ്ഞപ്പോൾ അമ്മയാണ് സഹായിച്ചത്. ഇരുട്ടിൽ നിന്നിരുന്ന തന്നെയും കുടുംബത്തെയും വെളിച്ചത്തിലേക്ക് കൊണ്ടുവന്നെന്നും മരണം വരെ അമ്മയുടെ ഒരു മകനായിട്ട് ജീവിക്കണമെന്നാണ് ആഗ്രഹമെന്നും നടൻ പറഞ്ഞു.
‘എന്റെ ഡീസൽ തീരുമ്പോഴാണ് ഓരോ തവണയും അമ്മയെ കാണാൻ വരുന്നത്. മാനസികമായ വ്യഥ അനുഭവിക്കുന്ന സമയത്ത് അമ്മയെ കണ്ട് ഡീസലടിച്ച് മടങ്ങും. അമ്മ എവിടെയായിരുന്നാലും പോയിക്കണ്ട് നിറഞ്ഞ മനസ്സോടെയാണ് തിരികെ വരാറുള്ളത്. ഈ നിൽക്കുന്ന സലിംകുമാർ ഇങ്ങനെ ഞെളിഞ്ഞ് നിന്ന് പ്രസംഗിക്കാൻ ഒരേയൊരു കാരണക്കാരിയേയുള്ളൂ, അത് അമ്മയാണ്.
മൂന്ന് നാല് വർഷങ്ങൾക്ക് മുൻപ് മാരക രോഗത്തിന് അടിമയായപ്പോൾ ഞാൻ ജീവിതത്തിൽ ഒരുപാട് സഹായിച്ച ബന്ധുക്കൾ പോലും കയ്യൊഴിഞ്ഞു. അന്ന് എനിക്ക് അമ്മയുമായി വലിയ ബന്ധമൊന്നുമില്ല. അമ്മയെ ചെന്ന് കാണണമെന്ന് ഡോക്ടർമാരാണ് എന്നോട് പറഞ്ഞത്. എന്തെങ്കിലും സഹായത്തിന് വേണ്ടിയാണ് ചെന്ന് കാണാൻ അവർ പറഞ്ഞത്. എന്നാൽ ഇതുവരെ കാണാത്ത ഒരാളോട് എങ്ങനെയാണ് സഹായം ചോദിക്കുക എന്ന് വിചാരിച്ച് എനിക്ക് ഭയങ്കര ബുദ്ധിമുട്ട് തോന്നി. ഞാൻ ചെന്നപ്പോൾ ‘എന്താ മോനെ വന്നെ’ എന്ന് അമ്മ ചോദിച്ചു. അന്ന് എനിക്ക് 45 വയസ്സേ ഉള്ളൂ. അന്ന് അമൃത ഹോസ്പിറ്റലിന്റെ രജിസ്റ്ററിൽ എനിക്ക് 59 വയസാണ് എഴുതിയിരിക്കുന്നത്. അമ്മയോട് അതൊന്ന് മാറ്റിത്തരണം എന്ന് പറഞ്ഞു. അമ്മ ഒരു കൊച്ചുകുട്ടിയെപ്പോലെ ചിരിച്ചു. ധൈര്യമായി പോയി ഓപ്പറേഷൻ ചെയ്യൂ മകനേ എന്നും നിന്നെ എനിക്ക് വേണമെന്നും അമ്മ പറഞ്ഞു.
ഇരുട്ടിൽ നിന്നിരുന്ന എന്നെയും എന്റെ കുടുംബത്തെയും വെളിച്ചത്തിലേക്ക് കൊണ്ടുവന്നത് അമ്മയാണ്. ജീവിതം മുഴുവൻ ഞാൻ അമ്മയോട് കടപ്പെട്ടിരിക്കുന്നു. എന്റെ മരണം വരെ അമ്മയുടെ ഒരു മകനായിട്ട് ജീവിക്കണമെന്നാണ് ആഗ്രഹം. ഇപ്പോൾ തന്നെ അമ്മയെന്നോട് പറഞ്ഞു, മോനേ ശ്രദ്ധിക്കണമെന്ന്. എന്നാൽ അമ്മയുള്ളിടത്തോളം കാലം ഞാൻ ശ്രദ്ധിക്കേണ്ട കാര്യമില്ലെന്നാണ് ഞാൻ പറഞ്ഞത്.- സലിംകുമാർ പറഞ്ഞു.