

അഞ്ജു ജോസഫ്
മലയാളികൾക്ക് ഇഷ്ടപ്പെട്ട പിന്നണി ഗായികമാരിൽ ഒരാളാണ് അഞ്ജു ജോസഫ്. തന്‍റെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും പങ്കുവയ്ക്കുന്ന ആളാണ് അഞ്ജു. ഇപ്പോഴിതാ തന്‍റെ പുതിയ അഭിമുഖത്തിനിടെ അഞ്ജു പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാവുന്നത്.
തെറാപ്പിസ്റ്റിന്‍റെ അടുത്ത് നിന്നും കരഞ്ഞുകൊണ്ട് തിരിച്ചുവരുന്ന വഴി തന്‍റെ കാർ ഒരു സ്‌കൂട്ടറിൽ ഇടിച്ചെന്നും എന്നാൽ സ്‌കൂട്ടറിൽ ഉണ്ടായിരുന്ന സ്ത്രീ ഇറങ്ങിവന്ന് തന്‍റെ മുഖത്തടിച്ചെന്നുമാണ് അഞ്ജു പറഞ്ഞത്.
"ഞാൻ മൊത്തത്തിൽ തകർന്ന് നിൽക്കുകയായിരുന്ന സമയായിരുന്നു. അഞ്ച് മണിക്കൂറോളം തെറാപ്പിസ്റ്റിന്‍റെ അടുത്ത് നിന്ന് കരഞ്ഞിട്ടാണ് തിരികെ പോവുകയാണ്. എന്തെങ്കിലും കഴിക്കണം എന്ന ചിന്തയിലാണ് പോകുന്നത്. കാക്കനാട് വച്ച് ഞാൻ ഓടിച്ച കാർ ഒരു സ്കൂട്ടറിൽ തട്ടി. വളരെ ചെറിയൊരു അപകടമായിരുന്നു. അവർ സ്കൂട്ടറിൽ നിന്ന് വീണൊന്നുമില്ല, ചെറുതായൊന്ന് മുന്നോട്ട് ആഞ്ഞു. ഞാൻ കാറിൽ നിന്ന് ഇറങ്ങി, അവരോട് സോറി പറഞ്ഞു. ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു എന്ന് പറഞ്ഞു. എനിക്കറിയില്ല, പുള്ളിക്കാരി ഇറങ്ങിവന്ന് ഒറ്റയടി മുഖത്ത്.
അടിച്ചുകഴിഞ്ഞപ്പോൾ പുള്ളിക്കാരിക്കും ഞെട്ടലായിപ്പോയി. പിന്നെയാണ് ആൾക്കാരൊക്കെ കൂടിയത്. കൂടിനിന്നവരാരും ഇടിച്ചതിനെ കുറ്റം പറയാതെ എന്നെ അടിച്ചതിനെതിരെ തിരിഞ്ഞു. നിങ്ങളാരാണ് ഇവരെ അടിക്കാൻ എന്നായി കൂടിനിന്നവർ. അപ്പോഴേക്കും അവർ വണ്ടി എടുത്തുപോയി. എനിക്ക് ആ വണ്ടിയുടെ നമ്പറോ ആ സ്ത്രീയുടെ മുഖമോ ഓർമയില്ല, ഒന്നും ഓർമയില്ല. അവിടെ നിന്ന ചേട്ടൻമാർ എനിക്ക് ജ്യൂസ് മേടിച്ചുതന്നു. വണ്ടിയോടിച്ച് വീട്ടിൽ എത്തിച്ചുതരാമെന്ന് പറഞ്ഞു. ഇത്തരം അവസ്ഥയിലൂടെയൊക്കെ ഞാൻ കടന്നുപോയിട്ടുണ്ട്"