
മുഖത്തു ചോരപ്പാടുമായി ആൻ്റെണി പെപ്പെ; 'കാട്ടാളൻ്റെ' ഫസ്റ്റ് ലുക്ക്
മുഖമാസകലം ചോരപ്പാടുകൾ, ചുണ്ടിൽ എരിയുന്ന സിഗാർ, ആന്‍റണി പെപ്പെയുടെ ഈ ലുക്കോടെ ക്യൂബ്സ് എന്‍റർടൈൻമെന്‍റ്സിന്‍റ ബാനറിൽ നിർമിക്കുന്ന കാട്ടാളൻ ചിത്രത്തിന്‍റ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ആന്‍റണി പെപ്പെയുടെ ജന്മദിനത്തിൽ അദ്ദേഹത്തിനു നൽകുന്ന സ്നേഹോപഹാരമായിട്ടാണ് ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തിരിക്കുന്നത്.
മാർക്കോയുടെ തകർപ്പൻ വിജയത്തിനു ശേഷം ക്യൂബ്സ് എന്‍റർടൈൻമെന്‍റ്സിന്‍റ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രമെന്ന നിലയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി കാട്ടാളൻ ചലച്ചിത്ര രംഗത്ത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റ ചിത്രീകരണം ഒക്റ്റോബർ ഒന്നിന് തായ്‌ലാന്‍റിലാണ് ആരംഭിച്ചത്. പത്തു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിനിടയിൽ പെപ്പെ ആനയോടും മറ്റും ഏറ്റുമുട്ടുന്ന ഹെവി ആക്ഷൻ രംഗങ്ങളാണ് ചിത്രീകരിച്ചത്. അപ്പോൾത്തന്നെ മനസ്സിലാക്കാം കാട്ടാളൻ എന്ന ടൈറ്റിൽ നൽകുന്ന പ്രസക്തി. അത്രയും ഹൈ വോൾട്ടേജ് കഥാപാത്രമാണ് പെപ്പേയുടേത്.
ആന്‍റണി വർഗീസ് എന്ന തന്‍റ സ്വന്തം പേരിൽത്തന്നെയാണ് പെപ്പെയുടെ കഥാപാത്രം സ്ക്രീനിലെത്തുന്നത്. തായ്‌ലാന്‍റ് പോർഷനിൽ ആക്ഷൻ കോറിയോഗ്രാഫി കൈകാര്യം ചെയ്തത് ഓങ്ബാക്ക് എന്ന ലോകപ്രശസ്ത ചിത്രത്തിന്‍റ ടീം ആണ്. ഒക്റ്റോബർ മധ്യത്തിനു ശേഷം ഇടുക്കിയിലാണ് ചിത്രത്തിന്‍റ അടുത്ത ഷെഡ്യൂൾ ആരംഭിക്കുന്നത്. രാമേശ്വരമാണ് മറ്റൊരു ലൊക്കേഷൻ. വലിയ മുതൽമുടക്കിൽ അണിയിച്ചൊരുക്കുന്ന ചിത്രത്തിന്‍റ ചിത്രീകരണം വ്യത്യസ്ഥ ലൊക്കേഷനുകളിലായി 120 ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതാണ്.
ആക്ഷൻ കോറിയോഗ്രാഫി രംഗത്തെ പ്രശസ്തനായ കെച്ച കെംബഡിക്കയാണ് ചിത്രത്തിന്‍റ മറ്റ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ഫുൾ ആക്ഷൻ പായ്ക്കഡ് സിനിമയെന്നു തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ജഗദീഷ്, കബീർദുഹാൻ സിങ്, സിദ്ദിഖ്, ആൻസൺ പോൾ അടക്കം ബോളിവുഡിലേയും, മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലേയും പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. അജനീഷ് ലോകനാഥാണ് സംഗീതമൊരുക്കുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്. ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക