

അനുപം ഖേറും ഡേവിഡും
വിമാനയാത്രയ്ക്കിടെ തന്‍റെ മനസുതൊട്ട അനുഭവം പങ്കുവച്ച് നടൻ അനുപം ഖേർ. അമിത ഭാരമുള്ള സഹയാത്രികനേക്കുറിച്ച് താൻ മുൻവിധിയോടെ സംസാരിച്ചെന്നാണ് താരം പറഞ്ഞത്. അപരിചിതനായ സഹയാത്രികന്‍റെ കൈയിൽ ചോക്ലേറ്റ് കണ്ട് അയാളെക്കുറിച്ച് മോശമായി ചിന്തിച്ചു. പിന്നീട് യാഥാർഥ്യം അറിഞ്ഞപ്പോൾ കുറ്റബോധം തോന്നി എന്നുമാണ് അനുപം ഖേർ പറയുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് നടന്‍റെ തുറന്നു പറച്ചിൽ. സഹയാത്രികന് നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് കുറിപ്പ്.
അനുപം ഖേറിന്‍റെ കുറിപ്പ്
"നന്ദി ഡേവിഡ്, എന്നെ ഇത് പഠിപ്പിച്ചതിന്. കഴിഞ്ഞ ആഴ്ച ഗോവയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ഞാനൊരു പാഠം പഠിച്ചു. ഈ ചിത്രത്തിൽ കാണുന്നതാണ് ഡേവിഡ്. ഡേവിഡ് വിമാനത്തിൽ കയറിയപ്പോൾ അദ്ദേഹത്തെ ഒരുപാട് പേർ നോക്കി. കാരണം അദ്ദേഹം അമിതഭാരമുള്ള ആളാണ്.
എനിക്ക് മറുവശത്തായുള്ള സീറ്റിൽ അദ്ദേഹം ഇരുന്നു. യാത്രയ്ക്കിടെ ഡേവിഡ് ബാഗ് തുറന്ന് കുറേ ചോക്ലേറ്റും സ്വീറ്റ്സും പുറത്തെടുത്തു. എന്നിട്ട് വാഷ്റൂമിന് അടുത്തേക്ക് പോയി. അത് കണ്ട് എനിക്കടുത്ത് ഇരിക്കുന്ന ആളെ നോക്കി ഞാൻ പറഞ്ഞു. 'അയാൾ ഇത്ര അധികം ചോക്ലേറ്റ് കഴിക്കുന്നത് ശരിയല്ല'. ആശങ്കയുടെ പുറത്താണ് ഞാൻ അങ്ങനെ പറഞ്ഞത്. അപ്പോൾ എന്‍റെ അടുത്തിരുന്ന മാന്യൻ ചിരിച്ചുകൊണ്ട് പറഞ്ഞു. 'അതുകൊണ്ടാണ് അദ്ദേഹം അങ്ങനെ ഇരിക്കുന്നത്.' കുറച്ചുകഴിഞ്ഞ് ഡേവിഡ് തിരിച്ചുവന്നു. എടുത്തുവച്ച എല്ലാ ചോക്ലേറ്റും അടുത്ത് കാബിൻ ക്രൂവിന് കൊടുത്തു.
അത് കണ്ട് ഞാൻ അമ്പരന്നു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, എനിക്കൊരു കുറ്റസമ്മതം നടത്താനുണ്ട്. 'ഞാൻ കരുതി മുഴുവൻ ചോക്ലേറ്റും നിങ്ങൾ കഴിക്കാൻ പോവുകയാണെന്ന്. അതുകൊണ്ടാണ് നിങ്ങൾക്ക് അമിതഭാരമുണ്ടായതെന്ന്.' അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.- 'അങ്ങനെ ചിന്തിച്ചതിന് ഞാൻ നിങ്ങളെ കുറ്റം പറയില്ല. എനിക്ക് ഒരു മെഡിക്കൽ കണ്ടീഷനുണ്ട്. ഞാൻ വിമാനക്കമ്പനികളുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. ക്യാബിൻ ക്രൂ ഓരോ ദിവസവും അനുഭവിക്കുന്ന പ്രശ്നങ്ങൾ എനിക്കറിയാം. അതുകൊണ്ടാണ് യാത്ര ചെയ്യുമ്പോൾ ഞാൻ എന്തെങ്കിലും സ്വീറ്റ് കൈയിൽ കരുതും.' എന്തൊരു മനുഷ്യനാണ് അദ്ദേഹം. അത് എനിക്കൊരു പാഠമായിരുന്നു. എത്ര പെട്ടെന്നാണ് നമ്മൾ ആളുകളെ ജഡ്ജ് ചെയ്യുന്നത്. അവരുടെ ജീവിതത്തെക്കുറിച്ച് അറിയാതെ നമ്മൾ അവരെക്കുറിച്ച് കഥകൾ നെയ്യും. താങ്ക്യു ഡേവിഡ് നമുക്ക് ഏറ്റവും കുറച്ച് മനസ്സിലാകുന്ന ആളുകളായിരിക്കും ചിലപ്പോൾ ഏറ്റവും നല്ല ആളുകൾ എന്നും എന്നെ ഓർമ്മിപ്പിച്ചതിന് നന്ദി. ഞാൻ അവനോട് ഒരു ഫോട്ടോ ചോദിച്ചു! അവൻ അത് സമ്മതിച്ചു! പാഠത്തിന് നന്ദി സുഹൃത്തേ!”