

അവതാർ 3: ഫയർ ആൻഡ് ആഷ്'- മഹായുദ്ധത്തിൽ ജ്വലിച്ച് പണ്ടോറ
ഡേറി സാഗ്
പണ്ടോറയുടെ മായിക ലോകത്തേക്കുള്ള തീക്ഷ്ണവും വിസ്മയിപ്പിക്കുന്നതുമായ ഒരു തിരിച്ചുവരവാണ് 'അവതാർ 3: ഫയർ ആൻഡ് ആഷ്'. ചിലയിടങ്ങളിൽ ദൈർഘ്യം അൽപ്പം കൂടുതലാണെന്ന് തോന്നുമെങ്കിൽ പോലും, വന്യമായ ആവേശവും തീവ്രമായ വികാരങ്ങളും കൊണ്ട് പ്രേക്ഷകനെ കീഴടക്കാൻ സാധിക്കുന്നുണ്ട് സിനിമയ്ക്ക്.
വിസ്മയങ്ങളുടെ ചലച്ചിത്രകാരൻ ജെയിംസ് കാമറൂൺ ഒരിക്കൽ കൂടി കാഴ്ചകളുടെ വസന്തം തീർത്തിരിക്കുകയാണ്. ഉൾപിടപ്പ് തോന്നിപ്പിക്കുന്ന ആകാശപ്പോരാട്ടങ്ങൾ, സമുദ്രത്തിനു മുകളിലൂടെ പായുന്ന ഗോത്രവർഗ്ഗക്കാർ, തങ്ങളുടെ നശിച്ചുകൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയിൽ നിന്നും പലായനം ചെയ്യുന്നവർ, എല്ലാം ഒരൊറ്റ താളത്തിൽ ബന്ധിപ്പിക്കുന്ന ന്യൂറൽ ബന്ധങ്ങൾ അങ്ങനെ പണ്ടോറയുടെ ഓരോ സ്പന്ദനവും മിഴിവാർന്നു നിൽക്കുന്നു. കാമറൂണിന്‍റെ ഭാവനയിൽ വിരിഞ്ഞ പണ്ടോറ ഇത്തവണ കൂടുതൽ മനോഹരവും ആകർഷകവും അതേ സമയം തന്നെ അപകടകരവുമാണ്.
'ആഷ് ഗോത്ര'ത്തിന്റെ (Ash Clan) കരുത്തയായ നേതാവ് 'വരാംഗ'യാണ് സിനിമയിലെ ശ്രദ്ധേയമായ കഥാപാത്രം. സ്ക്രീനിൽ അവരുടെ ആധിപത്യമാണെന്ന് പറയാം. പണ്ടോറയിലെ അഗ്നിയിൽ നിന്നും രൂപമെടുത്തവളാണോ അവൾ എന്ന് തോന്നിപ്പോകും. ദുഃഖവും രോഷവും ഉറച്ച തീരുമാനങ്ങളുമായെത്തുന്ന വരാംഗ സിനിമയ്ക്ക് വലിയൊരു വൈകാരിക തലം നൽകുന്നുണ്ട്.
കഴിഞ്ഞ ഭാഗത്തിന്‍റെ ബാക്കിപത്രമെന്നോണമാണ് കഥ തുടങ്ങുന്നത്. ഇത്തവണ ജേക്ക് സള്ളിയും നാവി വംശജരും നേരിടുന്നത് അഗ്നിക്കും ചാരത്തിനും ഒപ്പം നിൽക്കുന്ന പുതിയൊരു ശത്രുവിനെയാണ്. അതോടൊപ്പം പണ്ടോറയെ തകർക്കാൻ ശ്രമിക്കുന്ന അധിനിവേശക്കാരും തിരിച്ചെത്തുന്നതോടെ പോരാട്ടം കടുക്കുന്നു.
ചിത്രത്തിന്‍റെ ക്ലൈമാക്സ് സ്ഫോടനാത്മകമായ യുദ്ധരംഗങ്ങൾ കൊണ്ട് സമൃദ്ധമാണ്. എന്നിരുന്നാലും മുൻ ഭാഗങ്ങളിലെ ചില പ്രമേയങ്ങളുടെ ആവർത്തനവും അവിടെവിടെ അനുഭവപ്പെടുന്നുണ്ട്. സിനിമയുടെ ദൈർഘ്യവും പ്രേക്ഷകന്‍റെ ക്ഷമ പരീക്ഷിച്ചേക്കാം.
എങ്കിലും, കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിരുന്നും പണ്ടോറയുടെ വന്യസൗന്ദര്യവും ആഗ്രഹിക്കുന്ന ഏതൊരു സിനിമാപ്രേമിക്കും ഇതൊരു ആവേശകരമായ അനുഭവമായിരിക്കും എന്നതിൽ തർക്കമില്ല.