
കാന്താര 2 ചിത്രീകരണത്തിനിടെ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും സംഘവും സഞ്ചരിച്ച ബോട്ട് മറിഞ്ഞു
കാന്താര സിനിമ ചിത്രീകരണത്തിനിടെ വീണ്ടും അപകടം. 'കാന്താര'യുടെ രണ്ടാം ഭാഗമായ 'കാന്താര ചാപ്റ്റർ 1' ചിത്രീകരണത്തിനിടെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടിയും മുപ്പതിലേറെപ്പേരും സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടു. ശിവമോഗ ജില്ലയിലെ മസ്തി കാട്ടെ മേഖലയിലെ മനി റിസർവോയറിലാണ് അപകടമുണ്ടായത്.
മെലിന കൊപ്പ എന്നറിയപ്പെടുന്ന പ്രദേശത്തിനടുത്തുള്ള റിസർവോയറിന്‍റെ ആഴം കുറഞ്ഞ ഭാഗത്ത് ബോട്ട് മറിയുകയായിരുന്നു. തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നു സംഘം രക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.
ബോട്ടിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപെട്ടെങ്കിലും ചിത്രീകരണത്തിനാവശ്യമായ ക്യാമറകളും ഷൂട്ടിങ് ഉപകരണങ്ങളും വെള്ളത്തിൽ മുങ്ങിയെന്നാണ് വിവരം. അപകടത്തിനു പിന്നാലെ തീർഥഹള്ളി പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം, അപകടത്തിൽ എത്രത്തോളം നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഷൂട്ടിങ് ആരംഭിച്ചതു മുതൽ തുടരുന്ന പ്രശ്നങ്ങൾ സിനിമാ പ്രവർത്തകരെ പരിഭ്രാന്തരാക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു മലയാളിയും പ്രശസ്ത മിമിക്രി താരവുമായ കലാഭവൻ നിജുവിന്‍റെ അപ്രതീക്ഷിത മരണം. ഇതുവരെ കാന്താര 2 ഷൂട്ടിങ്ങിനിടെ 3 പേരാണ് പല കാരണങ്ങളാൽ മരിച്ചത്.
ഇതിനു മുന്‍പ് മുദൂരിൽ ഷൂട്ടിങ് നടക്കുന്നതിനിടെ 20 ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് ആർക്കും ഗുരുതര പരുക്കുകൾ ഇല്ലാതെ രക്ഷപെട്ടിരുന്നു. മറ്റൊരിക്കൽ സിനിമയ്ക്കു വേണ്ടി നിർമിച്ച സെറ്റ് അപ്പാടെ തകർന്നു വീണതും നഷ്ടമുണ്ടാക്കി.
വനപ്രദേശത്ത് സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചതിനെച്ചൊല്ലി ചിത്രീകരണത്തിനിടെ സിനിമാ പ്രവർത്തകരും ഗ്രാമീണരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സംഭവത്തിൽ വനംവകുപ്പ് കേസെടുത്തിരുന്നു.
ആത്മാക്കൾക്ക് (ഭൂത-ദൈവങ്ങൾ) അവരുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനത്തിന്‍റെയും വാണിജ്യവത്കരണം ഇഷ്ടമല്ലതാകാം സിനിമകൾ നിർമ്മിക്കുമ്പോൾ അപകടമുണ്ടാകാൻ കാരണമാകുന്നതെന്ന് നാടക കലാകാരൻ രാമദാസ് പൂജാരി പറയുന്നു.