

ന്യൂഡൽഹി: പാക്കിസ്ഥാൻ മാധ്യമ പ്രവർത്തകനെതിരേ മാനനഷ്ട കേസ് ഫയൽ ചെയ്യാൻ നടി സെലീന ജയ്റ്റ്‌ലി ന്യൂഡൽഹിയിലെ പാക് ഹൈക്കമ്മിഷന്‍റെ സഹായം തേടി. അന്തരിച്ച ഫിറോസ് ഖാനുമായും അദ്ദേഹത്തിന്‍റെ മകൻ ഫർദീൻ ഖാനുമായും സെലീനയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്നു എന്ന് ട്വീറ്റ് ചെയ്ത ഉമൈർ സന്ധുവിനെതിരേയാണ് നടപടി.
പലവട്ടം അച്ഛന്‍റെയും മകന്‍റെയും കിടക്ക പങ്കുവച്ച ഒരേയൊരു ബോളിവുഡ് നടി എന്ന രീതിയിലായിരുന്നു സന്ധുവിന്‍റെ ട്വീറ്റ്. ഇതിനെതിരേ പാക് ഹൈക്കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്ന് സെലീന തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
നിലവിൽ ഓസ്ട്രിയയിലാണ് സെലീനയും കുടുംബവും സ്ഥിരതാമസമാക്കിയിരിക്കുന്നത്. അവിടെ തന്‍റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള സ്വഭാവഹത്യയാണ് ഉമൈർ സന്ധു നടത്തിയിരിക്കുന്നതെന്നും മുൻ മിസ് ഇന്ത്യ പറയുന്നു.
ബോളിവുഡ് സംവിധായകനും നടനുമെല്ലാമായിരുന്ന ഫിറോസ് ഖാനാണ് സിനിമാ രംഗത്ത് തന്‍റെ തലതൊട്ടപ്പനെന്ന് സെലീന പറയുന്നു. അദ്ദേഹത്തിന്‍റെ മകൻ ഫർദീൻ ഖാനും പേരെടുത്ത നടനാണ്. ഫിറോസ് ഖാൻ സംവിദാനം ചെയ്ത ജനഷീൻ എന്ന സിനിമയിലൂടെ 2003ലായിരുന്നു സെലീന ജയ്റ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റം. ചിത്രത്തിലെ നായകൻ ഫർദീനും.
വിഷയം ദേശീയ വനിതാ കമ്മീഷന്‍റെ ശ്രദ്ധയിലും കൊണ്ടുവന്നിട്ടുണ്ട്. ഇതു പരാതിയായി സ്വീകരിച്ച്, മാധ്യമ പ്രവർത്തകനെതിരേ നടപടി വേണമെന്ന് വനിതാ കമ്മീഷൻ വിദേശ മന്ത്രാലയത്തിനു കത്തയച്ചിട്ടുണ്ടെന്നും സെലീന.