

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് വീടൊരുങ്ങി; പാലുകാച്ചലിനെത്തി ഹരിശ്രീ അശോകനും ദീലീപും
കൊച്ചി: മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് കൊച്ചിൻ ഹനീഫ. 2010 ലാണ് കരൾ സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചിൻ ഹനീഫ മരിക്കുന്നത്. ഇപ്പോഴിതാ കൊച്ചിൻ ഹനീഫയുടെ കൂടുംബത്തിന് വീടൊരുങ്ങിയിരിക്കുകയാണ്. 16 വർഷം നീണ്ട വാടക വീട്ടിലെ ജീവിതം അന്ത്യം കുറിച്ചാണ് കുടുംബം കൊച്ചിയിൽ സ്വന്തം വീട്ടിലേക്ക് എത്തിയിരിക്കുന്നത്.
കൊച്ചിയിലെ വെണ്ണല അംബേദ്കർ റോഡിലാണ് കൊച്ചിൻ ഹനീഫാസ് എബി മൻസിൽ എന്ന പേരിലുള്ള വീട് ഉയർന്നത്. ഞായറാഴ്ചയായിരുന്നു ഗൃഹപ്രവേശം. പിതാവ് എബി മുഹമ്മദിന്‍റെ പേരിലാകണം വീടെന്നത് കൊച്ചിൻ ഹനീഫയുടെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു. അതിനാലാണ് വീടിന് ഈ പേര് നൽകിയത്.
നിയമക്കുരുക്കിലായിരുന്ന കൊച്ചിൻ ഹനീഫയുടെ സ്വത്തുക്കൾ കുട്ടികൾക്ക് 18 വയസായതോടെ തിരികെ ലഭിച്ചതോടെ അദ്ദേഹത്തിന്‍റെ സമ്പാദ്യം കൊണ്ടുതന്നെ കുടുംബം ആ സ്വപ്ന ഭവനം കെട്ടിപ്പടുക്കുകയായിരുന്നു. ദിലീപും ഹരിശ്രീ അശോകനുമുൾപ്പെടെ നിരവധി പേർ ഗൃഹപ്രവേശ ചടങ്ങിനെത്തിയിരുന്നു.