

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ജയസൂര്യ.
Vazhoor Jose
ജയസൂര്യ നായകനാകുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ 'ഓപ്പറേഷൻ ത്രാൾ' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. രതീഷ് വേഗയുടെ സംവിധാനത്തിൽ ഗുഡ്‌വിൽ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമിക്കുന്ന ചിത്രം യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. കശ്മീരിൽ ഉണ്ടായ ഭീകരമായ കോൺവോയ് ആക്രമണവും തുടർന്നുള്ള രഹസ്യാന്വേഷണവുമാണ് ഇതിലെ പ്രമേയം.
മലയാള സിനിമയെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്താൻ കഴിവുള്ള ബിഗ് ബജറ്റ് ചിത്രമായാണ് ഓപ്പറേഷൻ ത്രാൾ വിലയിരുത്തപ്പെടുന്നത്. ചിത്രത്തിന്‍റെ രചന, സംഗീതം, പശ്ചാത്തല സംഗീതം എന്നിവയും രതീഷ് വേഗ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
നാഷണൽ ഇന്‍റലിജൻസ് പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ മുന്നോട്ട് പോകുന്ന ചിത്രം, വലിയ ആക്ഷൻ രംഗങ്ങളും ശക്തമായ ദേശസ്നേഹ സന്ദേശവും ചേർന്നതാണ്. 'ഓപ്പറേഷൻ ത്രാൾ' തന്‍റെ കരിയറിലെ ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ പ്രോജക്ടുകളിൽ ഒന്നാണെന്ന് ജയസൂര്യ പറഞ്ഞു.
''ദേശീയ സുരക്ഷയെ ആധാരമാക്കിയ ഈ കഥയിൽ ഹൈ-ഒക്ടേന്‍ ആക്ഷൻ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ പടത്തിന്‍റെ സ്കെയിൽ വളരെ വലുതാണ് - അത് പ്രേക്ഷകർ അനുഭവിച്ചറിയും. ഇതിലെ ശക്തമായ സന്ദേശം രാജ്യത്തെ മുഴുവൻ പ്രേക്ഷകരിലേക്കും എത്തുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു", അദ്ദേഹം കൂട്ടിച്ചേർത്തു.
നമുക്കുവേണ്ടി രാജ്യത്തെ കാത്തുസൂക്ഷിക്കുന്നവരുടെ നിശബ്ദമായ പോരാട്ടങ്ങളെയാണ് ഞാൻ അന്വേഷിക്കാൻ ആഗ്രഹിച്ചത്. ആരുടെയും ശ്രദ്ധയിൽപ്പെടാതെ രാജ്യസുരക്ഷയുടെ ഭാരം ഏറ്റുനിൽക്കുന്ന ഒരു പറ്റം മനുഷ്യരുടെ ശക്തിയെ പ്രതിഫലിപ്പിക്കുന്നതിനുള്ള എന്‍റെ ശ്രമമാണ് 'ഓപ്പറേഷൻ ത്രാൾ’ എന്ന് സംവിധായകൻ രതീഷ് വേഗ.