
മുംബൈ: ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി തിയറ്ററിലോടിയ ചിത്രമാണ് ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗെ. ഇപ്പോഴും മുംബൈ മറാത്ത മന്ദിര്‍ തിയറ്ററില്‍ ഈ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. രാജിന്‍റെയും സിമ്രാന്‍റെയും പ്രണയകാവ്യത്തെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഷാരൂഖ് ഖാനും കജോളും തകര്‍ത്തഭിനയിച്ച ആ ചിത്രം വീണ്ടും തിയറ്ററില്‍ കാണാനുള്ള അവസരമൊരുങ്ങുന്നു. ഈ പ്രണയദിനത്തില്‍, ഫെബ്രുവരി പതിനാലിനു, ദില്‍ വാലേ ദുല്‍ഹനിയ ലേ ജായേംഗെ വീണ്ടും റിലീസ് ചെയ്യും. തിരുവനന്തപുരമടക്കം മുപ്പത്തേഴ് നഗരങ്ങളില്‍ ചിത്രം റീ റിലീസ് ചെയ്യും.
പാന്‍ ഇന്ത്യന്‍ റിലീസാണു ലക്ഷ്യമിടുന്നതെന്നു യഷ് രാജ് ഫിലിംസ് വ്യക്തമാക്കി. ഒരു തലമുറയ്ക്ക് പ്രണയത്തിന്‍റെ പര്യായമായ ചിത്രമാണിത്. സിനിമ വീണ്ടും റിലീസ് ചെയ്യുമോ എന്ന ചോദ്യം ദീര്‍ഘകാലമായി ഉയരുന്നുണ്ടെന്നു യഷ് രാജ് ഫിലിംസ് അധികൃതര്‍ വ്യക്തമാക്കുന്നു. 1995ലാണു ചിത്രം ആദ്യം തിയറ്ററുകളിലെത്തിയത്. ആദിത്യ ചോപ്രയായിരുന്നു സംവിധാനം.