"ടിങ് ടോങ്, താങ്കൾ ഒരു കലാകാരനല്ല എന്ന സത്യം സകലമനുഷ്യജീവികൾക്കും അറിയാം, താങ്കളും അത് മനസിലാക്കണം": പരിഹാസവുമായി എം.എ. നിഷാദ്

'താങ്കൾക്ക് അനുകരണകല തന്നെ ചെയ്യണമെന്ന് നിർബന്ധമാണെങ്കിൽ മനുഷ്യനടക്കമുള്ള ജീവജാലങ്ങളെ ഒഴിവാക്കി നിർജ്ജീവമായ വസ്തുക്കളെ ഇരയാക്കിക്കൊള്ളുക'
director m.a nishad against tiny tom

ടിനി ടോം

Updated on

താരസംഘടനയായ അമ്മയിൽ നിന്നുള്ള നടി അൻസിബ ഹസന്‍റെ രാജിക്കു പിന്നാലെ നടനും മിമിക്രി കലാകാരനുമായ ടിനി ടോമിനെതിരേ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. തന്നെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചെന്നും ജിഹാദി എന്നു വിളിച്ചു എന്നുമാണ് അൻസിബ പറയുന്നത്. പിന്നാലെ നീന കുറുപ്പും ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. ഇപ്പോൾ ടിനി ടോമിനെതിരേ സംവിധായകൻ എം.എ. നിഷാദ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.

ടിങ് ടോങ് എന്നാണ് ടിനി ടോമിനെ നിഷാദ് വിളിച്ചത്. താങ്കൾ ഒരു കലാകാരനല്ല എന്ന സത്യം താങ്കൾക്ക് വേദി തരുന്ന അപൂർവ്വം ചിലരൊഴികെ, ഭൂമിമലയാളത്തിൽ സകലമനുഷ്യജീവികൾക്കും അറിയാവുന്ന പരമാർത്ഥമാണ്. താങ്കൾക്ക് അനുകരണകല തന്നെ ചെയ്യണമെന്ന് നിർബന്ധമാണെങ്കിൽ മനുഷ്യനടക്കമുള്ള ജീവജാലങ്ങളെ ഒഴിവാക്കി നിർജ്ജീവമായ വസ്തുക്കളെ ഇരയാക്കിക്കൊള്ളുക. ജനങ്ങൾ സ്നേഹിക്കുകയും നെഞ്ചിൽ സൂക്ഷിക്കുകയും ചെയ്യുന്ന അഭിനേതാക്കളെ വെറുതെ വിടാൻ ദയവുണ്ടാകണം എന്നാണ് പരിഹാസം. താങ്കൾ ആരുടെ ശബ്ദത്തിലാണ് അൻസിബയെ ജിഹാദി എന്നു വിളിച്ചതെന്നറിയില്ലെന്നും നിഷാദ് കുറിക്കുന്നു.

എം.എ. നിഷാദിന്‍റെ കുറിപ്പ്

പ്രിയപ്പെട്ട ടിങ് ടോങ്,

താങ്കൾ ഒരു കലാകാരനല്ല എന്ന സത്യം താങ്കൾക്ക് വേദി തരുന്ന അപൂർവ്വം ചിലരൊഴികെ, ഭൂമിമലയാളത്തിൽ സകലമനുഷ്യജീവികൾക്കും അറിയാവുന്ന പരമാർത്ഥമാകുന്നു. ടി സത്യം താങ്കളും മനസ്സിലാക്കണമെന്ന് ആഗ്രഹമുണ്ട്. കലാകാരനാവണമെന്നുള്ള താങ്കളുടെ ആഗ്രഹത്തെ മാനിക്കുന്നു. അതോടൊപ്പം തന്നെ കല എന്ന പേരിൽ താങ്കൾ ചെയ്യുന്ന പ്രവൃത്തികൾ വഴി കലാകാരന്മാരായ സാധുക്കൾ തലയിൽ മുണ്ടിട്ട് നാടുവിടാൻ ഇനിയും ഇടയാക്കരുതെന്ന് അപേക്ഷിക്കുന്നു. പൊതുവേദികൾ ഒഴിവാക്കി ദണ്ഡനത്തിന്റെ കാഠിന്യം അസാരം കുറയ്ക്കണമെന്ന് വ്യംഗ്യം.

താങ്കൾക്ക് അനുകരണകല തന്നെ ചെയ്യണമെന്ന് നിർബന്ധമാണെങ്കിൽ മനുഷ്യനടക്കമുള്ള ജീവജാലങ്ങളെ ഒഴിവാക്കി നിർജ്ജീവമായ വസ്തുക്കളെ ഇരയാക്കിക്കൊള്ളുക. ജനങ്ങൾ സ്നേഹിക്കുകയും നെഞ്ചിൽ സൂക്ഷിക്കുകയും ചെയ്യുന്ന അഭിനേതാക്കളെ വെറുതെ വിടാൻ ദയവുണ്ടാകണം..

ഇപ്പോൾ വാർത്തയായ വിഷയത്തിൽ താങ്കൾ ആരുടെ ശബ്ദത്തിലാണ് അൻസിബയെ ജിഹാദി എന്നു വിളിച്ചതെന്നറിയില്ല. എങ്കിലും കൃത്യം വൈബ് മാച്ചായ സ്ഥിതിക്ക് അർഹിക്കുന്ന അംഗീകാരങ്ങളും ഉദ്ദിഷ്ടസ്ഥാനലബ്ധിയും വന്നുചേരുമെന്ന് ഇതിനാൽ മനസ്സിലാവുന്നു.

കാരാഗ്രഹവാസം അശേഷം താല്പര്യമില്ലാത്ത സ്ഥിതിക്ക് ഇനിയൊരിക്കൽ കൂടി നേരിൽ കാണാനിടയാവതിരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു..

സ്വസ്തി..! See less

logo
Metro Vaartha
www.metrovaartha.com