

അർജുൻ രാംപാലിന്‍റെ തലയിലെ മുറിവ് ചികിത്സിക്കാൻ സെറ്റിലെത്തി; സിനിമയിലെടുക്കാമെന്ന് രൺവീർ സിങ്, ധുരന്ധറിൽ വേഷമിട്ട് ഡോക്‌ടർ
പഞ്ചാബിലെ കലഖ് ഗ്രാമത്തിലെ സർക്കാർ ആരോഗ്യകേന്ദ്രത്തിൽ ഡോക്‌ടറായി ജോലി നോക്കുകയായിരുന്നു സണ്ണി അശോക്. അദ്ദേഹത്തിന്‍റെ സ്വപ്നത്തിൽ പോലും അഭിനയ മോഹമുണ്ടായിരുന്നില്ല. എന്നാൽ വിധി അദ്ദേഹത്തെ ക്യാമറയ്ക്ക് മുന്നിൽ എത്തിച്ചു. അതും സൂപ്പർഹിറ്റ് ചിത്രം ധുരന്ധറിൽ. പരുക്കേറ്റ ഒരു നടനെ ചികിത്സിക്കാൻ സെറ്റിലെത്തിയതാണ് സണ്ണിയുടെ ജീവിതം മാറ്റിമറിച്ചത്.
ലുധിയാനയിൽവെച്ചാണ് ധുരന്ധറിന്‍റെ ഷൂട്ടിങ് നടന്നത്. ഷൂട്ടിനിടെ നടൻ അർജുൻ രാംപാലിന്‍റെ തലയ്ക്ക് പരുക്കേറ്റു. ഇത് ചികിത്സിക്കാനാണ് ഡോ. സണ്ണി അശോക് സെറ്റിൽ എത്തുന്നത്. രൺവീർ സിങ്ങിന്‍റെ സിനിമയാണെന്ന് അറിഞ്ഞപ്പോൾ നടനൊപ്പം ഒരു ഫോട്ടോ എടുക്കണം എന്നായി അദ്ദേഹത്തിന്‍റെ മോഹം. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ തോളിൽ കയ്യിട്ടുകൊണ്ട് രൺവീർ സിനിമയിലേക്ക് തന്നെ എടുക്കാം എന്ന് പറഞ്ഞു. തമാശയ്ക്ക് പറയുന്നതാകും എന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ ഇത് കഴിഞ്ഞ് മൂന്നാം ദിവസം സിനിമയിൽ സിനിമയിലേക്ക് എടുത്തു എന്ന് പറഞ്ഞ് ഡോക്‌ടർക്ക് കോൾ എത്തുകയായിരുന്നു.
സിനിമയിൽ ഡോക്‌ടറായി തന്നെയാണ് അദ്ദേഹം വേഷമിട്ടത്. പരുക്കേറ്റ് കിടക്കുന്ന രൺവീറിനെ ചികിത്സിക്കുന്നതായിരുന്നു രംഗം. ഒറ്റ ടേക്കിൽ സണ്ണി ഷോട്ട് ഓകെ ആക്കുകയായിരുന്നു. ഷൂട്ടിന് ശേഷം സംവിധായകൻ തന്നെ പ്രശംസിച്ചെന്നും സണ്ണി അശോക് പറഞ്ഞു. സണ്ണി അശോകിന്‍റെ കുടുംബത്തിന് മറ്റൊരു ബോളിവുഡ് ബന്ധം കൂടിയുണ്ട്. സൂപ്പർതാരം ധർമേന്ദ്രയുടെ സുഹൃത്തായിരുന്നു സണ്ണി അശോകിന്‍റെ അച്ഛൻ ദേവീന്ദർ അശോക്.