
സെൻസർ ബോർഡ് സിനിമാ പ്രവർത്തകരെ ദ്രോഹിക്കുന്നു; തിങ്കളാഴ്ച ഫെഫ്കയുടെ പ്രതിഷേധ സമരം
കൊച്ചി: സെൻസർ ബോർഡിന്‍റെ പ്രവർത്തനങ്ങൾക്കെതിരേ പ്രതിഷേധ സമരത്തിന് ഫെഫ്ക. ജെഎസ്കെ എന്ന സുരേഷ് ഗോപി ചിത്രത്തിന്‍റെ പേര് മാറ്റിയാൽ മാത്രമേ പ്രദർശനാനുമതി നൽകൂ എന്ന സെൻസർ ബോർഡിന്‍റെ തീരുമാനത്തിനെതിരെയാണ് പ്രത്യക്ഷ സമരത്തിലേക്ക് ഫെഫ്ക കടക്കുന്നത്.
തിങ്കളാഴ്ച (ജൂൺ 30) രാവിലെ 10 മണി മുതൽ തിരുവനന്തപുരം സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്താൻ തീരുമാനിച്ചതായി ഫെയ്സ് ബുക്കിലൂടെയാണ് ഫെഫ്ക അറിയിച്ചത്. വിഷയത്തിന്‍റെ ഗൗരവം ഉൾക്കൊണ്ട് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ അംഗങ്ങൾ ഈ സമരത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നതായും പോസ്റ്റിൽ വ്യക്തമാക്കുന്നു.
ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം...
JSK എന്ന സിനിമയുടെ പേരും മുഖ്യ കഥാപാത്രത്തിന്‍റെ ജാനകി എന്ന പേരും മാറ്റണമെന്ന് ഇന്നലെ സെൻസർ ബോർഡിന്‍റെ റിവൈസിങ്ങ് കമ്മിറ്റി നിർദേശിച്ചിരിക്കുകയാണ് .
സെൻസർ ബോർഡിന് നൽകിയിട്ടുള്ള ഗൈഡ് ലൈനിന് പുറത്തുള്ള കാര്യങ്ങളാണ് ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളായ ചിലർ തന്നിഷ്ടപ്രകാരം നടപ്പിലാക്കാൻ ശ്രമിക്കുന്നത് . ഇതിനെതിരെ അംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് അതിശക്തമായ പ്രതിഷേധ സമരം 30-6-2025 ന് തിങ്കളാഴ്ച്ച രാവിലെ 10 മണി മുതൽ തിരുവനന്തപുരം സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ നടത്താൻ ഫെഫ്ക തീരുമാനിച്ച വിവരം അറിയിക്കട്ടെ .
സിനിമാ നിർമ്മാണം കടുത്ത പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന ഈ അവസരത്തിൽ സെൻസർ ബോർഡും സിനിമാ പ്രവർത്തകരെ ദ്രോഹിക്കുകയാണ് .
സമാന സാഹചര്യം മുമ്പ് ഉണ്ടായപ്പോൾ പലരും പുറത്തറിയിക്കാതെ വഴങ്ങിക്കൊടുത്തതിൽ നിന്നാണ് എന്തും ചെയ്യാനുള്ള ധൈര്യം ഇവർക്ക് ലഭിച്ചത് .
നമ്മൾ ഒറ്റക്കെട്ടായി ഈ അനീതിക്കെതിരെ പോരാടണം . വിഷയത്തിനെ ഗൗരവം ഉൾക്കൊണ്ട് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ അംഗങ്ങൾ ഈ സമരത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു .
വിശ്വാസപൂർവ്വം ,
രൺജി പണിക്കർ
പ്രസിഡന്റ്
ജി എസ് വിജയൻ
ജനറൽ സെക്രട്ടറി