ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ച് തെന്നിന്ത്യൻ താരം നയൻതാര അഭിനയിച്ച 'അന്നപൂർണി' എന്ന ചിത്രത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് മുംബൈ പൊലീസ്. ചിത്രം ലവ് ജിഹാദിന് പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപിച്ച് ഹിന്ദു ഐടി സെൽ എന്ന സംഘടനയാണ് രംഘത്തെത്തിയത്. സംഭവത്തിൽ മുംബൈ എൽടി മാർഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് എഫ്ഐആർ ഫയൽ ചെയ്തു.
ചിത്രത്തിലെ നായകകഥാപാത്രമായ ജയ്, ശ്രീരാമൻ മാംസാഹാരം കഴിക്കുന്നയാളായിരുന്നുവെന്ന് പറയുന്നുണ്ടെന്നും ഇത് മതവികാരം വൃണപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. കൂടാതെ ചിത്രത്തിലെ മറ്റൊരു രംഗത്ത് ഒരു പാചക മത്സരത്തിന് മുമ്പ് സ്‌കാർഫ് കൊണ്ട് തല മറച്ച് ഇസ്ലാമിക വിധി പ്രകാരം നിസ്‌കരിക്കുന്നുണ്ടെന്നും പാചകം ചെയ്യുന്നതിന് മുമ്പ് നിസ്‌കരിക്കുമ്പോൾ തന്‍റെ ബിരിയാണിക്ക് അസാധാരണമായ രുചിയുണ്ടായിരുന്നുവെന്ന് കോളെജിലെ ഒരു സുഹൃത്ത് നയൻതാരയുടെ കഥാപാത്രത്തിനോട് പറയുന്ന രംഗമുണ്ടെന്നും ഹിന്ദു ഐടി സെൽ ആരോപിക്കുന്നു. ഈ രംഗങ്ങളെല്ലാം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്നുമാണ് ആരോപണം.
നയൻതാരയുടെ 75-ാം ചിത്രമായ 'അന്നപൂരണി: ദ ഗോഡ്സ് ഓഫ് ഫുഡ്' ഒടിടിയിൽ റിലീസ് ചെയ്തതിന് പിന്നാലെയാണ് ഹിന്ദു ഐടി സെൽ പരാതിയുമായി എത്തിയത്.